തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് അട്ടക്കുളങ്ങര ജയിലില്‍ വിഐപി പരിഗണനയാണ് കിട്ടിയിരുന്നതെന്ന് സഹതടവുകാരി സുനതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഷെറിന്‍ ജയിലില്‍ നേടിയെടുത്ത അധിക സൗകര്യങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.

ഭീഷണിപ്പെടുത്താതെ തന്നെ ഷെറിന്റെ കാര്യങ്ങളൊക്കെ നടത്തിക്കൊടുക്കാന്‍ ജയിലില്‍ ആളുകളുണ്ടെന്ന് സുനിത പറഞ്ഞു. ഷെറിന്‍ ആരോടും വഴക്കിടുന്ന സ്വഭാവക്കാരിയല്ല. അതിന്റെ ആവശ്യമുണ്ടാവാറില്ല. എല്ലാവരോടും സ്നേഹത്തോടെയാണ് പെരുമാറാറുള്ളത്. ഷെറിനെ ലോക്കപ് ചെയ്യാറില്ല, ഉദ്യോഗസ്ഥരോടൊപ്പവും തയ്യല്‍ ക്ലാസിലുമൊക്കെയായി ഓടി നടക്കുകയാണ് പതിവെന്ന് സുനിത പറയുന്നു.

ഡിഐജി പ്രദീപുമായി നിരന്തരം മൊബൈല്‍ഫോണില്‍ സംസാരിക്കും. പ്രദീപ് എല്ലാ ആഴ്ചയും വരും. വൈകിട്ട് ആറുമണിയോടെ ജയിലിലെത്തും. മറ്റു വനിതാ ജീവനക്കാരുമായി സംസാരിച്ചിരിക്കും. പിന്നാലെ ഏഴുമണിയോടടുത്ത് ഷെറിനെ സെല്ലില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകും. മണിക്കൂറുകള്‍ കഴിഞ്ഞാണ് തിരിച്ചെത്തിക്കുന്നത്. പ്രദീപ് സര്‍ ഒരു പ്രശ്‌നവുമുണ്ടാക്കില്ല. പതിവായി ഫോണില്‍ സംസാരിക്കാറുണ്ട്. നല്ലബന്ധത്തിലാണ് എന്നൊക്കെയാണ് ഷെറിന്‍ പറഞ്ഞിട്ടുള്ളത്.

മൂന്നുനേരം പുറത്തുനിന്നുള്ള ഭക്ഷണം, സ്വന്തമായി മൊബൈല്‍ഫോണ്‍, പത്തുപതിനായിരം രൂപയുടെ മേക്കപ് സാധനങ്ങള്‍, വീട്ടില്‍ നിന്നും കൊണ്ടുവന്ന വസ്ത്രങ്ങള്‍, ബെഡ്, ബെഡ്ഷീറ്റുകള്‍, ഓഫീസില്‍ നിന്നും സെല്ലിലേക്ക് നടക്കാന്‍ കുട അങ്ങനെ പുറത്തെങ്ങനെയാണോ ജീവിക്കുന്നത് സമാനമായ രീതിയിലാണ് ജയിലിനകത്തും ഷെറിന്‍ കഴിഞ്ഞതെന്നും സുനിത പറയുന്നു.

പുറത്തുനിന്നും കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാന്‍ ഷെറിന്‍ ക്ഷണിച്ചിരുന്നു. പക്ഷേ താന്‍ പോയിട്ടില്ലെന്നും സുനിത പറഞ്ഞു. ഷെറിന്റെ സഹതടവുകാരി രമ്യയെ കൊണ്ടാണ് ഡ്രസ് നിര്‍ബന്ധിച്ചു കഴുകിക്കാറുള്ളതെന്നും സുനിത വെളിപ്പെടുത്തി. സുനിത വിയ്യൂര്‍ ജയിലില്‍ നിന്നും നിരാഹാരം കിടന്നുവന്ന വ്യക്തിയാണെന്നും വലിയ സൗഹൃദത്തിനൊന്നും പോകേണ്ടന്നുമായിരുന്നു ഷെറിന് ലഭിച്ച ഉപദേശം.

ഷെറിന്റെ സഹതടവുകാരി രമ്യയെക്കൊണ്ടാണ് ഡ്രസ് നിര്‍ബന്ധിച്ചു കഴുകിക്കുന്നതിനെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ എന്തിനാണ് തന്നെ ഉപദ്രവിക്കുന്നതെന്നും ജയിലില്‍ നിന്നിറങ്ങാന്‍ സഹായിക്കാമെന്നും ഷെറിന്‍ വാഗ്ദാനം ചെയ്തു. ജയില്‍ സൂപ്രണ്ട് ഒക്കെ ഒരു ചെറിയ കുട്ടിയെ കൊഞ്ചിക്കുന്ന പോലെയാണ് ഷെറിനോട് സംസാരിക്കുന്നത്. ഷെറിന്‍-പ്രദീപ് സര്‍ ബന്ധത്തെക്കുറിച്ചുള്ള പരാതി കൊടുത്തപ്പോള്‍ സൂപ്രണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നുവെന്നും സുനിത പറയുന്നു.

പരാതി കൊടുക്കുന്ന സമയം ഷെറിന്‍ പരോളില്‍ പോയിരുന്നു. തിരിച്ചുവന്നത് 2500രൂപ വിലമതിക്കുന്ന പേനയുമായാണ്. പേന തനിക്ക് തന്നു. തനിക്കെതിരെ പരാതിയെഴുതാന്‍ ഉപയോഗിച്ചോളൂ എന്നു പറഞ്ഞാണ് പേന കൈമാറിയത്. സെല്ലില്‍ കാല്‍മുട്ടിനേക്കാള്‍ ഉയരമുള്ള വലിയൊരു ബക്കറ്റ് നിറയെ ഷെറിന്റെ സാധനങ്ങളാണ്. ചിക്കന്‍ ബിരിയാണിയും മസാല ദോശയും ഉള്‍പ്പെടെയാണ് പുറത്തുനിന്നും കൊണ്ടുവരുന്നത്. മാഡം എനിക്ക് മസാലദോശ കഴിക്കാന്‍ തോന്നുന്നു എന്നു പറയുമ്പോഴേക്കും ഓര്‍ഡര്‍ ചെയ്തു കൊണ്ടുവരും.

ഒന്നോ രണ്ടോ ജീവനക്കാര്‍ ഒഴിച്ച് ബാക്കിയെല്ലാവരും ഷെറിനില്‍ നിന്ന് മാസപ്പടി കൈപ്പറ്റിയിരുന്നുവെന്ന് സുനിത പറഞ്ഞു. അന്നത്തെ ജയില്‍ സൂപ്രണ്ടിന് ഐപാഡും എത്തിച്ച് കൊടുത്തിട്ടുണ്ട്. ഷെറിന്‍ എന്ത് ആവശ്യപ്പെടുന്നുവോ അത് ജയിലിനുള്ളില്‍ എത്തിച്ചിരുന്നു. മൂന്ന് നേരവും പുറത്ത് നിന്നുള്ള ഭക്ഷണം ആയിരുന്നു. ഷെറിന് സ്വന്തം വസ്ത്രങ്ങളും മൊബൈല്‍ഫോണും ഉള്‍പ്പെടെ പല സൗകര്യങ്ങളും ലഭിച്ചിരുന്നു.

ഒരു തവണ ജയില്‍ സന്ദര്‍ശിച്ച ജില്ലാ ജഡ്ജിനോട് ഇക്കാര്യങ്ങള്‍ നേരിട്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തുകയും അധികമായി കൈവശം വെച്ചിരുന്നു മൊബൈല്‍ ഫോണ്‍ അടക്കം എല്ലാം വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തിരുന്നുവെന്നും സുനിത പറഞ്ഞു. തടവുകാരികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനെ കുറിച്ചും സുനിത സംസാരിച്ചു. രണ്ട് വര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷം ജാമ്യം നേടിയാണ് സുനിത പുറത്തിറങ്ങിയത്. ജയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം വിവരാവകാശ നിയമപ്രകാരം ഷെറിന് എത്ര ദിവസം പരോള്‍ ലഭിച്ചു എന്നതടക്കമുള്ള വിവരങ്ങളും ശേഖരിച്ചിരുന്നു.


താന്‍ ജാമ്യത്തിലിറങ്ങിയശേഷം അന്നത്തെ ഡിജിപി സെന്‍കുമാറിന് ഈ വിവരങ്ങളെല്ലാം സഹിതം പരാതി നല്‍കി. എന്നാല്‍, അട്ടക്കുളങ്ങര ജയിലിലെ അന്തേവാസികളെ അപമാനിക്കുന്ന രീതിയില്‍ താന്‍ പ്രസ്താവന നടത്തിയെന്നും തനിക്കെതിരേ നടപടിയെടുക്കുമെന്നും ചൂണ്ടിക്കാണിച്ച് ഒരു നോട്ടീസാണ് കിട്ടിയത്. ഇതോടെ വിവരാവകാശ നിയമപ്രകാരം ചില വിവരങ്ങള്‍ തേടി. ഷെറിനെതിരേ കൊലക്കുറ്റത്തിന് പുറമേ, കവര്‍ച്ചാക്കുറ്റവും ഉണ്ട്. അങ്ങനെയുള്ളവര്‍ക്ക് പരോളിന് നിയന്ത്രണമുണ്ട്. എന്നാല്‍, ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ ഷെറിന് പരോള്‍ നല്‍കിയിരുന്നു. ഇത് വിവരാവകാശപ്രകാരം ചോദിച്ച് മനസിലാക്കിയതോടെ ഷെറിന് സൗകര്യങ്ങള്‍ നല്‍കിയതിന് ജയിലിലെ രണ്ട് ഉദ്യോഗസ്ഥരെ സെന്‍കുമാര്‍ സ്ഥലംമാറ്റി.

പക്ഷേ, അത് താത്കാലികമായ നടപടി മാത്രമായിരുന്നു. 'ഞാന്‍ വീണ്ടും വിവരാവകാശ നിയമപ്രകാരം കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ഷെറിനെ അട്ടക്കുളങ്ങരയില്‍ നിന്ന് വിയ്യൂരിലേക്ക് മാറ്റി. ജയിലില്‍ പെരുമാറ്റദൂഷ്യമൊന്നും കാണിക്കാത്തവര്‍ക്കാണ് പരോളിന് പരിഗണനയുള്ളത്. 20 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന അഞ്ചോ ആറോ സ്ത്രീതടവുകാരുണ്ട്. അതില്‍ കണ്ണിന് കാഴ്ചയില്ലാത്തവര്‍ വരെയുണ്ട്. അവര്‍ക്കൊന്നും ഇളവ് ലഭിച്ചില്ല. ഷെറിന്‍ ഇറങ്ങുന്നതില്‍ പരാതിയില്ല, ഇറങ്ങിക്കോട്ടെ, പക്ഷേ, 20 വര്‍ഷമായി ജയിലില്‍ കിടക്കുന്നവരും ഉണ്ട്. അവര്‍ക്കും ഇളവ് ലഭിക്കണം'', സുനിത പറഞ്ഞു.

2015ലാണ് നാലുമാസക്കാലം സുനിത അട്ടക്കുളങ്ങരയില്‍ ഉണ്ടായിരുന്നത്. തൊട്ടടുത്ത സെല്ലില്‍ കണ്ട കാഴ്ചകളാണ് സുനിത വെളിപ്പെടുത്തുന്നത്. ഷെറിന്റെ തൊട്ടടുത്ത സെല്ലിലായിരുന്നു സുനിതയുണ്ടായിരുന്നത്.