തിരുവനന്തപുരം: ആഴക്കടലിലെ സൈനികാഭ്യാസത്തിനിടെ ഇന്ധനക്കുറവുണ്ടായതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 തിരുവനന്തപുരം തുടരുന്നത് ദുരൂഹം. അതിനിടെ യുദ്ധവിമാനത്തിന്റെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തു. വിമാനത്താവളത്തിലെ ബേ നമ്പര്‍ നാലിലാണ് ഇപ്പോള്‍ വിമാനമുള്ളത്. ശനിയാഴ്ച രാത്രി 9.30-ഓടെയായിരുന്നു യുദ്ധവിമാനം ഇവിടെ ഇറക്കിയത്. വിമാനത്തിന്റെ ഹൈഡ്രോളിക്‌സ് സംവിധാനത്തിനുണ്ടായ തകരാര്‍ പരിഹരിക്കാത്തതാണ് മടക്കയാത്ര വൈകിക്കുന്നത്.

പിഴവ് പരിഹരിക്കാന്‍ വിമാനവാഹിനി കപ്പലായ പ്രിന്‍സ് ഓഫ് വെയില്‍സില്‍നിന്നു സൈനിക ഹെലികോപ്റ്ററില്‍, വ്യോമസേനാ പൈലറ്റ് ഫ്രെഡി ഉള്‍പ്പെട്ട ഒന്‍പതംഗസംഘത്തെ ഇവിടെ എത്തിച്ചിരുന്നു. ഇവരില്‍ ഫ്രെഡിയെയും രണ്ടു സാങ്കേതികവിദഗ്ധരെയും ഇവിടെ നിര്‍ത്തിയശേഷം വിമാനത്തിന്റെ പൈലറ്റ് മൈക്കിനെയും കൂട്ടി ഹെലികോപ്റ്റര്‍ കപ്പലിലേക്കു മടങ്ങിയിരുന്നു. വിമാനത്തിന്റെ സാങ്കേതികപ്പിഴവുകള്‍ പൂര്‍ണമായി പരിഹരിച്ചശേഷമാകും ബ്രിട്ടീഷ് സംഘം ഇവിടെ നിന്നു പുറപ്പെടുക. ഇന്ത്യന്‍ വിദഗ്ധരും സഹായങ്ങള്‍ ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്ക് എഫ് 35 വിമാനങ്ങള്‍ സ്വന്തമായി ഇല്ല. അഞ്ചാം തലമുറ യുദ്ധ വിമാനമാണ് ഇത്. അതുകൊണ്ട് തന്നെ ഈ വിമാനവുമായി അടുത്തിടപെടുന്നത് ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ക്കും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യ സ്വന്തമായി അഞ്ചാം തലമുറ യുദ്ധവിമാനം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ്.

ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തിന്റെ പ്രോട്ടോടൈപ്പ് വികസനത്തിന് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയത് ഈ അടുത്ത കാലത്താണ്. അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എഎംസിഎ) പ്രോജക്ടില്‍ ഒരു അഞ്ചാം തലമുറ യുദ്ധവിമാനത്തിനാവശ്യമായ റഡാര്‍, സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ, സ്റ്റെല്‍ത്ത് ഡിസൈന്‍ എന്നിവ ഇന്ത്യ പൂര്‍ത്തിയാക്കിയിരുന്നു. ഇനി യുദ്ധവിമാനത്തിന്റെ എന്‍ജിന്‍ വികസനമാണ് നടക്കേണ്ടത്. ഇതിനായി വിദേശ കമ്പനികളുമായി സഹകരിച്ച് സംയുക്തമായി എന്‍ജിന്‍ വികസിപ്പിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിനിടെയാണ് ഒരു എഫ് 35 യുദ്ധ വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തത്. അതിനിടെ അന്തര്‍ദേശീയ ബന്ധങ്ങളും രാജ്യസുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി എഫ്-35 വിമാനത്തിനു സുരക്ഷയേര്‍പ്പെടുത്തിയതായി സിഐഎസ്എഫ് എക്സില്‍ കുറിച്ചു. വിമാനത്തിനു കാവലേര്‍പ്പെടുത്തിയ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യന്‍ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും സംയുക്തമായി അറബിക്കടലില്‍ സംഘടിപ്പിച്ച സംയുക്ത സൈനികാഭ്യാസത്തിനായി എത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലിന്റെ ഭാഗമാണ് എഫ്-35. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാത്തതിനാല്‍ ആഴക്കടലില്‍ യുദ്ധ കപ്പല്‍ ഇപ്പോഴും തുടരുകയാണ്. ഇന്ത്യയിലെ സ്വകാര്യ പ്രതിരോധ കമ്പനികളെയും സഹകരിപ്പിച്ചാകും എഎംസിഎ പ്രോജക്ട് മുന്നോട്ടുപോവുക. പൂര്‍ണതോതിലുള്ള പ്രോട്ടോടൈപ്പ് നിര്‍മിച്ച് പരീക്ഷണ പറക്കല്‍ വിജയകരമായി നടത്തിയാല്‍ അഞ്ചാം തലമുറ വിമാനം സ്വന്തമായി രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കാന്‍ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുമെത്തും. നിലവില്‍ അമേരിക്ക, റഷ്യ, ചൈന, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്ക് മാത്രമേ സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുള്ള യുദ്ധവിമാനം നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ കൈവശമുള്ളു. എംഎസിഎ പ്രോജക്ടിലൂടെ ഈ സ്ഥാനത്തെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും.

എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സ് ( എഡിഎ)യ്ക്കാണ് പദ്ധതിയുടെ നേതൃത്വ ചുമതല. സ്വകാര്യ പ്രതിരോധകമ്പനികളെ കോര്‍ത്തിണക്കി എഡിഎ എഎംസിഎ പദ്ധതി നടപ്പിലാക്കും. എഎംസിഎ പദ്ധതിക്ക് കീഴില്‍ സുപ്രധാനമായ സാങ്കേതിക വിദ്യകളെല്ലാം ഇന്ത്യ സ്വന്തമായി വികസിപ്പിച്ചിരുന്നു. ഇരട്ട എന്‍ജിന്‍ മള്‍ട്ടി റോള്‍ യുദ്ധവിമാനമായാണ് എഎംസിഎ വിഭാവനം ചെയ്തിരിക്കുന്നത്. ആയുധങ്ങള്‍ വഹിക്കാനുള്ള ഇന്റേണല്‍ വെപ്പണ്‍ ബേ, അത്യാധുനിക ഏവിയോണിക്സ്, കരുത്തുറ്റ പ്രകടനം ( സൂപ്പര്‍ ക്രൂയിസ്) എന്നീ സവിശേഷതകള്‍ എഎംസിഎയ്ക്കുണ്ടാകും. ഇതിനൊപ്പം ലോയല്‍ വിങ്മാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരേസമയം ആളില്ലാ യുദ്ധവിമാനങ്ങളെ നിയന്ത്രിക്കുന്ന കമാന്‍ഡ് സെന്ററായും ഇതിന് പ്രവര്‍ത്തിക്കാനാകും. ഇതിലെ പൈലറ്റ് ഡ്രോണുകളുടെ കൂട്ടത്തെ നിയന്ത്രിച്ച് ശത്രുക്കളെ നേരിടുന്ന പദ്ധതിയാണ് ലോയല്‍ വിങ്മാന്‍. ഇതിനായി കാറ്റ്സ് വാരിയര്‍ എന്നൊരു ഡ്രോണ്‍ ഡിആര്‍ഡിഒയും എഡിഎയും ചേര്‍ന്ന് വികസിപ്പിക്കുന്നുണ്ട്.

എഎംസിഎയ്ക്കായി ഇന്ത്യ അത്യാധുനിക ഇലക്ട്രോണിക് വാര്‍ഫയര്‍ സ്യൂട്ടാണ് വികസിപ്പിച്ചത്. നിലവിലെ വേഗതയില്‍ പോയാല്‍ 2035ല്‍ ആദ്യത്തെ എഎംസിഎ വ്യോമസേനയ്ക്ക് കൈമാറാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024ല്‍ ആണ് എഎംസിഎ പദ്ധതിക്ക് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അനുമതി നല്‍കിയത്. 10 വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ യുദ്ധവിമാനം കൈമാറാന്‍ കഴിയുമെന്ന് ഡിആര്‍ഡിഒ ചെയര്‍മാന്‍ സമിര്‍ കാമത്ത് പറഞ്ഞിരുന്നു.