യുദ്ധ വിമാനം, എഫ് 35 ബി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബി മടങ്ങി. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി രാവിലെയോടെയാണ് വിമാനം ടേക്കോഫ് ചെയ്തത്. തകരാര്‍ പരിഹരിച്ച് ഇന്നലെയാണ് വിമാനം ഹാംഗറില്‍ നിന്ന് പുറത്തിറക്കിയത്. ബ്രിട്ടണിലെ നാവികസേന മേധാവിയുടെ അനുമതി ലഭിച്ച ശേഷമാണ് വിമാനം ഇന്നലെ പുറത്തിറക്കിയത്. വിമാനം പാര്‍ക്കിംഗ് ബേയില്‍ കിടന്നതിന്റെ വാടക,ഹാംഗറിലെ വാടക,എ.ടി.സിയുടെ വാടക തുടങ്ങിയ കാര്യങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് തിരികെപ്പറത്താനുള്ള അനുമതി നല്‍കിയത്.

എഫ് 35 ജൂണ്‍ 14നാണ് നിരീക്ഷണ പറക്കലിനിടെ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. ഇന്ധനം നിറച്ച് തുടര്‍പറക്കലിനൊരുങ്ങിയപ്പോഴാണ് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.ബ്രിട്ടണില്‍ നിന്ന് 24 അംഗങ്ങള്‍ എത്തിയതിന് ശേഷമാണ് തകരാര്‍ പരിഹരിച്ചത്. ഇവരില്‍ 14 പേര്‍ സാങ്കേതിക വിദഗ്ദരാണ്. പത്ത് പേര്‍ വിമാനത്തിന്റെ ക്രൂ അംഗങ്ങളാണ്. വിമാനത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നതിന് ഇന്ത്യന്‍ വ്യോമസേന സാദ്ധ്യമായ എല്ലാ പിന്തുണയും നല്‍കിയിരുന്നു.

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പോലും വിമാനം തിരുവനന്തപുരത്ത് കിടക്കുന്നത് ചര്‍ച്ചയായിരുന്നു. ഇതോടെയാണ് വിമാനം ഹാംഗറിലേക്ക് മാറ്റി തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടീഷ് സൈന്യം തീരുമാനിച്ചത്.അത്യാധുനികവും അതീവ സുരക്ഷാസംവിധാനവുമുള്ള വിമാനത്തെ മറ്റൊരു രാജ്യത്തെ ഹാംഗറിലേക്ക് മാറ്റുന്നതിനോട് സൈന്യത്തിന് ആദ്യം യോജിപ്പില്ലായിരുന്നു. അമേരിക്കന്‍ നിര്‍മിതമായ അഞ്ചാം തലമുറ യുദ്ധവിമാനം നാറ്റോ സഖ്യത്തിലുള്‍പ്പെടാത്ത മറ്റൊരു രാജ്യത്തിനും ലഭിച്ചിട്ടില്ല. അതിനാല്‍ സാങ്കേതികവിദ്യ ചോരുമെന്ന ആശങ്കയിലാണ് വിമാനം ഹാംഗറിലേക്ക് മാറ്റാതിരുന്നത്.