തിരുവനന്തപുരം: രണ്ടാഴ്ച പരിശ്രമിച്ചിട്ടും സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിറുത്തിയിട്ടിരിക്കുന്ന യുദ്ധവിമാനത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഉടന്‍ ഹാങ്ങര്‍ യൂണിറ്റിലേക്ക് മാറ്റില്ല. ബ്രിട്ടണില്‍ നിന്നും വിദഗ്ധരെത്താന്‍ വൈകുന്നതാണ് ഇതിന് കാരണം. എഫ് 35 ബി ബ്രിട്ടിഷ് വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി അവിടെനിന്നുള്ള എന്‍ജിനീയര്‍മാര്‍ ഈയാഴ്ച എത്തും. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാര്‍ സംഭവിച്ചിട്ടുണ്ട്. വിമാന നിര്‍മാതാക്കളായ യുഎസ് കമ്പനി ലോക്ഹീഡ് മാര്‍ട്ടിന്റെ എന്‍ജിനീയര്‍മാരും സംഘത്തിലുണ്ടാകും. തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എഫ് 35 ബിയെ വലിയ ചരക്കു വിമാനത്തില്‍ ബ്രിട്ടനിലേക്കു കൊണ്ടുപോകും.

ഹാങ്ങറില്‍ കയറ്റി പരിശോധിക്കും. അതിന് ശേഷം മാത്രമേ അറ്റകുറ്റപ്പണി നടത്താന്‍ കഴിയുമോ എന്ന് ഉറപ്പിക്കൂ. അതിനിടെ വിമാനത്തിലെ റിസര്‍വ് പൈലറ്റ് തിരികെപ്പോയി. ഇതോടെ യുദ്ധ വിമാനം പൂര്‍ണ്ണമായും ഇന്ത്യന്‍ സുരക്ഷയിലായി. ബ്രിട്ടണുകാര്‍ അരും വിമാനത്തിനൊപ്പം ഇല്ലെന്നതാണ് സൂചന. എല്ലാ അര്‍ത്ഥത്തിലും 'അനാഥന്‍' ആയി ആ യുദ്ധ വിമാനം. പുതിയ ടീം ഉടന്‍ എത്തുമെന്ന പ്രതീക്ഷയാണ് ഇന്ത്യന്‍ അധികൃതര്‍ക്കുള്ളത്. വിമാനം ഹാംഗറിലേക്ക് മാറ്റാമെന്ന നിര്‍ദ്ദേശം ഉണ്ടായെങ്കിലും ബ്രിട്ടന്‍ അത് തളളുകയായിരുന്നു. തകരാര്‍ പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ യുദ്ധക്കപ്പലില്‍ നിന്നുളള വിദഗ്ദ്ധരും പൈലറ്റും നേരത്തേ തിരിച്ചുപോയിരുന്നു. പുതിയ ടീം എത്തുന്നതോടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിച്ച് വിമാനം കൊണ്ടുപോകാന്‍ കഴിയും എന്നാണ് പ്രതീക്ഷ. ലോകത്തെ ഏറ്റവും ചെലവേറിയ യുദ്ധവിമാനമാണ് അമേരിക്കന്‍ നിര്‍മ്മിത എഫ്-35ബി. അതിനാല്‍ തന്നെ ഇതിന്റെ സാങ്കേിതക വിദ്യകള്‍ മറ്റാരെങ്കിലും പരിശോധിക്കുമാേ എന്ന് ബ്രിട്ടന് ഭയമുണ്ട്. ഈ യുദ്ധവിമാനത്തെ ഉപഗ്രഹം ഉപയോഗിച്ച് ബ്രിട്ടണ്‍ നിരീക്ഷിക്കുന്നുണ്ട്.

സാങ്കേതിക തകരാറും ഇന്ധനം തീരുന്നുവെന്ന പ്രശ്‌നവും മനസ്സിലാക്കി അടിയന്തര ലാന്‍ഡിങ്ങിനായി സ്‌ക്വാക്ക് 7700 എന്ന കോഡാണ് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് അയച്ചത്. അടിയന്തര സഹായം ആവശ്യമായ ഘട്ടത്തിലാണ് ഈ കോഡ് അയയ്ക്കുന്നത്. നേരത്തെ സാങ്കേതിക തകരാറു തിരിച്ചറിഞ്ഞാണ് വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തകരാര്‍ കാരണം തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്ന യുകെയുടെ അഞ്ചാം തലമുറ യുദ്ധ വിമാനം എന്ന് തിരികെ പറക്കും എന്നതില്‍ ഒരു വ്യക്തതയുമില്ലെന്നതാണ് വസ്തുത.

ഇന്ത്യന്‍ നാവികസേനയുമായി ചേര്‍ന്ന് സംയുക്ത അഭ്യാസം പൂര്‍ത്തിയാക്കിയ ബ്രിട്ടന്റെ എച്ച്എംഎസ് പ്രിന്‍സ് ഒഫ് വെയില്‍സ് കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന വിമാനമാണ് തിരുവനന്തപുരത്ത് അടിയന്തിരമായി ഇറക്കിയത്. ഇതൊരു അസാധാരണമായ സംഭവമാണ്. റഡാര്‍ സംവിധാനങ്ങളെപ്പോലും കബളിപ്പിച്ച് ആക്രമണം നടത്താന്‍ ശേഷിയുള്ളവയാണ് എഫ്-35 ബി യുദ്ധവിമാനങ്ങള്‍. ഈ വിമാനത്തിന്റെ പുറംചട്ടയിലെ ചെറിയ തകരാര്‍ പരിഹരിക്കാന്‍ പോലും കമ്പനി അംഗീകരിച്ച വിദഗ്ധര്‍ വേണ്ടിവരും. നിലത്തുനിന്ന് കുത്തനെ പറന്നു പൊങ്ങാനും അതേപോലെ നിലത്തിറങ്ങാനും കഴിയുന്ന സംവിധാനം എഫ് 35 ബിയില്‍ ഉണ്ട്. ഹൈഡ്രോളിക്ക് സംവിധാനത്തിനു തകരാറുണ്ടായാല്‍ അതിനു കഴിയില്ല.

അതിനിടെ വിമാനത്താവളത്തിന്റെ സേവനം ഉപയോഗിച്ചതിന് പാര്‍ക്കിങ് ഫീസ് ഈടാക്കുമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. വിദേശ സൈനിക വിമാനമായതിനാല്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. വിമാനത്തിന്റെ ഭാരം അനുസരിച്ചാണ് ഫീസ് ഈടാക്കുന്നത്. ഇതുവരെ മൂന്ന് ലക്ഷം രൂപ വാടകയായിട്ടുണ്ട്. ഇത്രയും ചെറിയ തുക ആയതു കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും കേന്ദ്രം ഈടാക്കാന്‍ ഇടയില്ല. ആദാനി ഗ്രൂപ്പിന് കേന്ദ്രം വാടക നല്‍കിയേക്കും. ബ്രിട്ടിഷ് നാവിക സേനയുടെ 110 മില്യന്‍ ഡോളര്‍ വിലവരുന്ന അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ജെറ്റാണ് ഇത്.

കേരളത്തിലെ മഴകൊണ്ട് നശിക്കേണ്ടെന്ന് കരുതി ഹാങറിലേക്ക് മാറ്റയിടാമെന്ന ഇന്ത്യയുടെ വാഗ്ദാനം ആദ്യം ബ്രിട്ടന്‍ തള്ളിയിരുന്നു. ഇന്ത്യയ്ക്ക് സ്വന്തമാല്ലാത്ത അഞ്ചാം തലമുറ യുദ്ധ വിമാനം ഇന്ത്യയുടെ പരിധിയിലുള്ള ഹാങറിലേക്ക് മാറ്റാത്തത് ഇന്ത്യയെ വിശ്വസമില്ലാത്തതിനാലാണ് എന്നാണ് പ്രചാരണമുണ്ടായത്. ഈ വാദങ്ങളെ റോയല്‍ നേവി തള്ളിയിരുന്നു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നത് ഒഴിവാക്കാന്‍ യുകെയില്‍ നിന്നും എന്‍ജിനീയറിങ് ടീം എത്തിയാലുടന്‍ വിമാനം ഹാങറിലേക്ക് മാറ്റുമെന്നും റോയല്‍ നേവി വക്താവ് അറിയിച്ചിട്ടുണ്ട്.

അതേസമയം മറ്റൊരു രാജ്യത്ത് വിമാനം നിര്‍ത്തിയിട്ടിരിക്കുന്നു എന്നതിനാല്‍ ബ്രിട്ടണ് ആശങ്കപ്പെടേണ്ടതില്ലെന്നാണ് വ്യോമയാന വിദഗ്ധരുടെ അഭിപ്രായം. വിമാനം തുറസായ സ്ഥലത്താണ് പാര്‍ക്ക് ചെയ്തിരിക്കുന്നതെന്നതിനാല്‍ എഫ്-35ബിയില്‍ കൃത്രിമം കാണിക്കാനൊന്നും സാധിക്കില്ലെന്ന് വ്യോമയാന വിദഗ്ധനായ മാര്‍ക്ക് മാര്‍ട്ടിന്‍ വ്യക്തമാക്കി. വിമാനം പുറത്താണെങ്കിലും യുകെ സാറ്റ്‌ലൈറ്റ് വിമാനത്തെ നിരീക്ഷിക്കുന്നുണ്ട്. ആരെങ്കിലും വിമാനത്തിന് അരികിലെത്തിയാല്‍ പോലും ആദ്യം അറിയുന്നത് യു.കെയായിരിക്കുമെന്ന് സാരം.

അറ്റകുറ്റപണിക്ക് ശേഷവും വിമാനം പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാതെ വരികയാണെങ്കില്‍ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനമോ, ഹെവി ലിഫ്റ്റ് ട്രാന്‍സ്പോര്‍ട്ട് വിമാനമോ അയച്ച് എഫ്-35ബി വിമാനത്തെ ബ്രിട്ടനിലേക്ക് തിരികെ എത്തിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.