- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടാകുക സ്വാഭാവികം; അതിന്റെ പേരില്‍ ഒരാളെ ശാരീരികമായി ആക്രമിക്കുന്നത് ശരിയല്ല; ഭരണകക്ഷിക്ക് ഒരു പങ്കുമില്ലെങ്കില്‍, കുറ്റവാളികളെ പൊതുജനങ്ങളുടെ മുന്നില്‍ കൊണ്ടുവന്ന് അത് തെളിയിക്കുക'; വിമര്‍ശനവുമായി മേജര്‍ രവി
തിരുവനന്തപുരം: മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ സിപിഎം ക്രിമിനലുകള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് സംവിധായകനും നടനുമായ മേജര്‍ രവി. സര്‍ക്കാരിനെതിരെയും അവരുടെ മോശം പ്രവൃത്തികള്‍ക്കെതിരെയും വിമര്‍ശനം ഉണ്ടാകുക സ്വാഭാവികമാണ്. പക്ഷേ, അതിന്റെ പേരില്‍ ഒരാളെ ശാരീരികമായി ആക്രമിക്കുന്നത് ശരിയല്ല. ഭരണകക്ഷിക്ക് അതില്‍ ഒരു പങ്കുമില്ലെങ്കില്‍, കുറ്റവാളികളെ പൊതുജനങ്ങളുടെ മുന്നില്‍ കൊണ്ടുവന്ന് അത് തെളിയിക്കണമെന്നും മേജര്‍ രവി ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പ്:
മറുനാടന്‍ ഷാജന്‍ സ്‌കറിയയ്ക്കെതിരായ ഗുണ്ടാ ആക്രമണത്തെക്കുറിച്ച് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. നമ്മള്‍ എവിടെയാണ്!? സര്‍ക്കാരിനെതിരെയും അവരുടെ മോശം പ്രവൃത്തികള്‍ക്കെതിരെയും വിമര്‍ശനം ഉണ്ടാകുക സ്വാഭാവികമാണ്. പക്ഷേ, അതിന്റെ പേരില്‍ ഒരാളെ ശാരീരികമായി ആക്രമിക്കുന്നത് ശരിയല്ല. ഭരണകക്ഷിക്ക് അതില്‍ ഒരു പങ്കുമില്ലെങ്കില്‍, കുറ്റവാളികളെ പൊതുജനങ്ങളുടെ മുന്നില്‍ കൊണ്ടുവന്ന് അത് തെളിയിക്കുക. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ഇത് തികച്ചും അപലപനീയമാണ്. ഇത് ചെയ്തത് ആരായാലും ലജ്ജിക്കുന്നു. ജയ്ഹിന്ദ്.
പ്രതികള്‍ പിടിയില്‍
ഷാജന്‍ സ്‌കറിയയെ ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയിലായിരുന്നു. ബംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ആക്രമം നടത്തിയ ദിവസം തന്നെ ഇവര്‍ ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. ഇവര്‍ക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് ഒരുവിവാഹ ചടങ്ങില്‍ പങ്കെടത്ത് മടങ്ങുകയായിരുന്ന ഷാജന്‍ സ്‌കറിയയെ തൊടുപുഴ മങ്ങാട്ടുകവലയില്‍ വെച്ച് അഞ്ചംഗ സംഘം ആക്രമിച്ചത്.
ഷാജന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില്‍ ഥാര്‍ ഇടിച്ച ശേഷമായിരുന്നു അതിക്രമം. കണ്ടാലറിയാവുന്ന ആളുകളെന്നും സിപിഎം പ്രവര്‍ത്തകരെന്നും ഷാജന്‍ സ്‌കറിയ മൊഴി നല്‍കിയിരുന്നു. സംഭവം നടന്നതിന് പിന്നാലെ, ഇടത് സൈബര്‍ ഗ്രൂപ്പുകളില്‍ വന്ന പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയത്. ഷാജന്‍ സ്‌കറിയെയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തന്നെ കൊല്ലാന്‍ ബോധപൂര്‍വം നടന്ന ശ്രമമാണ് ആക്രമണമെന്ന് ഷാജന്‍ സ്‌കറിയ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സിപിഎം പ്രവര്‍ത്തകനാണെന്നും അഞ്ച് പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും ഷാജന്‍ സ്‌കറിയ പറഞ്ഞിരുന്നു.
'ആനപ്പക' ജയിലിലേക്ക്
മാത്യൂസ് കൊല്ലപ്പള്ളിയുടെ നീക്കങ്ങള്‍ സൈബര്‍ പോലീസ് നിരീക്ഷിച്ചിരുന്നു. ആക്രമണ ശേഷം പോലീസിനെ വെട്ടിച്ച് കടന്ന മാത്യൂസ് കൊല്ലപ്പള്ളിയേയും കൂട്ടരേയും അതിവേഗം അറസ്റ്റു ചെയ്യാന്‍ സെക്രട്ടറിയേറ്റില്‍ നിന്നും നിര്‍ദ്ദേശം പോയിരുന്നു. ഇത് അനുസരിച്ച് കേരളാ പോലീസിന്റെ പ്രത്യേക ടീം നിരീക്ഷണം നടത്തി. മുങ്ങിയ ക്രിമിലുകള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. ഇതിനിടെയില്‍ ഇന്‍സ്റ്റയിലും മറ്റും സ്റ്റോറികള്‍ ഇട്ടു. ഈ സമയവും ഇവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. ഇതിന് ശേഷമാണ് സൈബര്‍ പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്.
ഇതിനിടെ മാത്യൂസ് കൊല്ലപ്പള്ളി ഫോണ്‍ ഒന്ന് സ്വിച്ച് ഓണ്‍ ചെയ്തു. അതിവേഗതയില്‍ ഫോണ്‍ ഓഫാക്കുകയും ചെയ്തു. ഇതിനിടെ തന്നെ സൈബര്‍ പോലീസിന് ഇയാള്‍ എവിടെയാണെന്ന ലൊക്കേഷന്‍ കിട്ടി. ബാഗ്ലൂരിലെ മറ്റൊരു വ്യവസായിയുടെ സഹായത്താല്‍ മുങ്ങാനായിരുന്നു ശ്രമം. ഇതും പോലീസിന് സൈബര്‍ നിരീക്ഷണത്തിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു. അങ്ങനെ പ്രതികളുടെ ലൊക്കേഷന്‍ വ്യക്തമായി. പിന്നാലെ കര്‍ണ്ണാടകാ പോലീസിന് വിവരം കൈമാറി. കേരള പോലീസിന്റെ സമര്‍ത്ഥമായ നീക്കങ്ങള്‍ക്ക് കര്‍ണ്ണാടകയിലെ സേനയും പിന്തുണ നല്‍കിയപ്പോള്‍ ആ ക്രിമിനലുകള്‍ പോലീസ് പിടിയിലായി.
മോഹന്‍ലാലിന്റെ അതിവിശ്വസ്തനായ ആന്റണി പെരുമ്പാവൂരിന്റെ തിയേറ്ററില്‍ ഉണ്ടാക്കിയ അക്രമ സമയത്തും സിസ് ലി ബാറിലെ അതിക്രമ കാലത്തുമൊന്നും മാത്യൂസ് കൊല്ലപ്പള്ളിയെന്ന ക്രിമിനലിന് ഈ അറസ്റ്റു ഗതിയുണ്ടായില്ല. താലികെട്ടി രണ്ടു മാസം കഴിഞ്ഞപ്പോള്‍ സ്വന്തം ഭാര്യ തൂങ്ങി മരിച്ച് നിന്നിട്ടും കേസില്‍ പ്രതിയായില്ല. ക്വാറി മാഫിയയ്ക്കെതിരെ സമരം ചെയ്ത ഒരു മനുഷ്യനെ പച്ചയ്ക്ക് കത്തിച്ച് കൊല്ലാനുള്ള ശ്രമവും കേസാകാതെ അതിജീവിക്കാനായി. എന്നാല്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ ആക്രമിച്ചപ്പോള്‍ ഉയര്‍ന്ന പൊതു വികാരത്തെ അതിജീവിക്കാനുള്ള കരുത്ത് മാത്യൂസിന് ഇല്ലാതെപോയി.
ആനപ്പകയല്ല, ഇയാള്‍ കൊടും ക്രിമിനലാണെന്ന് നാട്ടുകാരും വീട്ടുകാരും എല്ലാം സമ്മതിച്ചതും ശ്രദ്ധേയമായി. ചില സമ്മര്‍ദ്ദം ഉയര്‍ന്നുവെങ്കിലും പോലീസും ഭരണകൂടവും പ്രതിയെ അറസ്റ്റു ചെയ്യുമെന്ന നിശ്ചയ ദാര്‍ഡ്യം എടുത്തു. ഇതെല്ലാം മാത്യൂസ് കൊല്ലപ്പള്ളിയെ കുടുക്കി. മുന്‍കൂര്‍ ജാമ്യ ശ്രമങ്ങള്‍ വിനയാകുമെന്ന നിയമോപദേശവും കൊല്ലപ്പള്ളിയെ തളര്‍ത്തി. മുന്‍ കേസുകള്‍ പ്രോസിക്യൂഷന്‍ ഉയര്‍ത്തിയാല്‍ ജാമ്യം കിട്ടില്ലെന്നും വ്യക്തമായിരുന്നു. അങ്ങനെയാണ് ബാംഗ്ലൂരില്‍ തളയ്ക്കപ്പെട്ട കൊല്ലപ്പള്ളി എല്ലാ അര്‍ത്ഥത്തിലും നിസ്സഹായനായത്. അങ്ങനെ 'ആനപ്പക' ജയിലിലേക്ക് പോവുകയാണ്.