കോട്ടയം: 2004ല്‍ മോഷ്ടിക്കപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ 21 വര്‍ഷത്തിനുശേഷം അതിന്റെ യഥാര്‍ത്ഥ ഉടമയ്ക്ക് തിരികെ ലഭിച്ചിരിക്കുകയാണ്. കോട്ടയം സിഎംഎസ് കോളേജിലെ ജീവനക്കാരനായ ബിനു ഡേവിഡ് വീട്ടിലെ ആറുമാസം പ്രായമുള്ള മകളുടെ വളയും കാല്‍തളയും അടക്കം 22 ഗ്രാം സ്വര്‍ണമാണ് അന്ന് കള്ളന്‍ മോഷ്ടിച്ച് കൊണ്ടുപോയത്. ശ്രീകൃഷ്ണ ജയന്തി ദിവസമായിരുന്നു മോഷ്ണം നടന്നത്. അന്ന് രാത്രിയില്‍ നല്ല മഴയായിരുന്നു. രാത്രിയില്‍ എല്ലാവരും ഉറങ്ങിയ ശേഷമാണ് കള്ളന്‍ അകത്ത് കടന്നത്. വീടിന്റെ ജനല്‍ തകര്‍ത്താണ് അകത്ത് കടന്നത്. എന്തൊക്കെയോ ശബ്ദം കേട്ട് ഉണര്‍ന്ന ബിജു കള്ളനെ കണ്ട് കൈയ്യില്‍ പിടിച്ചെങ്കിലും ഇയാള്‍ പിടിവിട്ട് രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണവും ആരംഭിച്ചു. എന്നാല്‍ ാേസും പുകിലുമായി വര്‍ഷങ്ങള്‍ പൊയിക്കോണ്ടെ ഇരുന്നു. പക്ഷേ അന്വേഷിച്ചിട്ടൊന്നും കള്ളനെ കിട്ടിയില്ല. അങ്ങനെ ഇരിക്കെയാണ് മറ്റൊരു കേസ് അന്വേഷണത്തിന്റെ ഭാഗമായി ചേര്‍ത്തല എസ്‌ഐ ശൂരനാട് സ്വദേശി സുബേറെന്ന കള്ളനെ പിടികൂടുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മുന്‍പ് നടത്തിയ മോഷ്ണങ്ങള്‍ എല്ലാം ഇയാള്‍ തുറന്ന് പറഞ്ഞു. ആ കഥയില്‍ ബിനു ഡേവിഡിന്റെ വീട്ടിലെ സ്വര്‍ണം മോഷ്ടിച്ച കഥയും വന്നു. മോഷ്ടിച്ച സ്വര്‍ണം കായംകുളം റെയില്‍വേ കോളനിയിലെ ഒരു താമസക്കാരന് വിറ്റെന്നായിരുന്നു മൊഴി. പിറ്റേന്ന് കള്ളനെയും കൊണ്ട് പോലീസ് സ്വര്‍ണം വിറ്റു എന്ന് പറയപ്പെടുന്ന സ്ഥലത്ത് എത്തി. മഴയുള്ള രാത്രിയില്‍ ജനലിലൂടെ മോഷ്ടിച്ച സ്വര്‍ണത്തിന്റെ കാര്യം മണിമണിപോലെ കള്ളന്‍ പറഞ്ഞു.

സ്വര്‍ണം വിറ്റു എന്ന് പറഞ്ഞ സ്ഥലത്ത് നിന്ന് സ്വര്‍ണം പിടിച്ചെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ രണ്ട് മാസത്തിന് ശേഷം കള്ളന്‍ എങ്ങനെയോ ജയില്‍ ചാടി. അതോടെ അന്വേഷണവും കോടതി വ്യവഹാരവും നീണ്ടു. കുറച്ച് നാളുകള്‍ക്ക് ശേഷം കള്ളന്‍ വീണ്ടും പിടിക്കപ്പെട്ടു; പിന്നീട് വര്‍ഷങ്ങള്‍ നീണ്ട കോടതി വിസ്താരവും പൂര്‍ണമാക്കി കള്ളന് ശിക്ഷ വിധിച്ചു. കള്ളന്‍ ജയില്‍വാസം തുടങ്ങി കാലങ്ങള്‍ കഴിഞ്ഞപ്പോള്‍, ബിജുവിനെത്തേടി ഒരു സമന്‍സെത്തി. അതാകട്ടെ, കൃത്യം 21 വര്‍ഷമായ ശ്രീകൃഷ്ണജയന്തിയുടെ തലേന്ന്. നഷ്ടപ്പെട്ട സ്വര്‍ണം ഉടനെ ഏറ്റെടുക്കണമെന്നായിരുന്നു കോടതിയുടെ അറിയിപ്പ്. സ്വര്‍ണവില പവന് 5,850 രൂപയുള്ളകാലത്ത് നഷ്ടപ്പെട്ട ഉരുപ്പടി തരിച്ചുകിട്ടിമ്പോള്‍ വില 80,000 രൂപ കടന്നു. 14 മടങ്ങ് വര്‍ധന. കഴിഞ്ഞദിവസം ബിജു സ്വര്‍ണം ഏറ്റുവാങ്ങി.

ഒരു മില്ലിഗ്രാംപോലും കുറവില്ലാതെ സ്വര്‍ണം കിട്ടിയത്, ബിജുവിന്റെ ഭാര്യ മാവേലിക്കര ബിഎഡ് കോളേജ് ഉദ്യോഗസ്ഥയായ അനുമോള്‍ ജോസഫിന് ആദ്യം വിശ്വസിക്കാന്‍ പറ്റിയില്ല. മകള്‍ അഞ്ജു എലിസബത്ത് ഇപ്പോള്‍ നഴ്സിങ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ്.