കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ, കേസിനെ ചുറ്റിപ്പറ്റി നടന്ന മാധ്യമ വിചാരണകളെ കടന്നാക്രമിച്ച് അഡ്വ. ഫെനി നൈനാന്‍. പരാതിക്കാരി ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ കോടതിയില്‍ തകര്‍ന്നടിഞ്ഞിട്ടും, അന്തിച്ചര്‍ച്ചകളില്‍ വിധി പ്രസ്താവിച്ച മാധ്യമങ്ങള്‍ ഇപ്പോള്‍ നിശബ്ദത പാലിക്കുകയാണെന്ന് ഫെനി നൈനാന്‍ തന്റെ സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ പരിഹസിക്കുന്നു.

കോടതിയില്‍ പൊളിഞ്ഞുവീണ ആരോപണങ്ങള്‍

മാധ്യമങ്ങള്‍ വലിയ രീതിയില്‍ സെന്‍സേഷണലൈസ് ചെയ്ത പല ആരോപണങ്ങളും കോടതിയില്‍ നിലനിന്നില്ലെന്ന് ഫെനി ചൂണ്ടിക്കാട്ടുന്നു: പരസ്പര സമ്മതത്തോടെ ദീര്‍ഘകാലം ബന്ധം തുടര്‍ന്ന ശേഷം, അത് തകരുമ്പോള്‍ ബലാത്സംഗ പരാതിയുമായി വരുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

പരാതിക്കാരി ആരോപിച്ച ഗര്‍ഭച്ഛിദ്രം നടന്നത് അവരുടെ കൂടി സമ്മതത്തോടെയാണെന്ന് കോടതി വ്യക്തമാക്കിയതോടെ മറുഭാഗത്തിന്റെ വാദങ്ങള്‍ ദുര്‍ബലമായി. ബലാത്സംഗം, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചതായും ഫെനി നൈനാന്‍ ചൂണ്ടിക്കാട്ടുന്നു.

മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം

രാഹുലിന്റെ അറസ്റ്റും ജയിലിലാക്കലും ആഘോഷമാക്കിയ മാധ്യമങ്ങള്‍ ജാമ്യ ഉത്തരവിലെ സുപ്രധാന നിരീക്ഷണങ്ങള്‍ ചര്‍ച്ച ചെയ്യാത്തതിനെ കുറിപ്പില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു. ാധാരണ ജാമ്യ ഉത്തരവുകളില്‍ ഉണ്ടാകാറുള്ള വ്യവസ്ഥകളെ 'കര്‍ശനം' എന്ന് വിശേഷിപ്പിച്ച് മാധ്യമങ്ങള്‍ പുകമറ സൃഷ്ടിക്കുകയാണ്. മുന്‍പ് സമരത്തില്‍ പങ്കെടുത്തപ്പോള്‍ ലഭിച്ച ജാമ്യത്തേക്കാള്‍ ലഘുവായ വ്യവസ്ഥകളാണ് ഇപ്പോഴത്തേതെന്ന് ഇവര്‍ മറച്ചുപിടിക്കുന്നു.

കോടതിയുടെ താക്കീത്

ബന്ധം പരാജയപ്പെടുമ്പോള്‍ ബലാത്സംഗ പരാതി നല്‍കുന്നത് പുതിയ കാലത്തെ ഒരു 'ട്രെന്‍ഡ്' ആയി മാറിയിട്ടുണ്ടെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ഹൈക്കോടതി ആവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരം പ്രവണതകളെ സുപ്രീം കോടതി അപലപിച്ചിട്ടുണ്ടെന്ന വസ്തുത എന്തുകൊണ്ട് ചര്‍ച്ചയാകുന്നില്ലെന്ന് അദ്ദേഹം ചോദിക്കുന്നു. 'കിളിക്കുഞ്ഞിന്റെ കരച്ചില്‍ പോലെ' എന്നൊക്കെ നാടകീയമായ ഡയലോഗുകള്‍ അടിച്ച് വൈകാരികത സൃഷ്ടിച്ച ചാനല്‍ അവതാരകര്‍ സത്യങ്ങള്‍ പുറത്തുവരുമ്പോള്‍ ഒളിച്ചോടുകയാണ്. സത്യങ്ങള്‍ എത്രകാലം മറച്ചുവെച്ചാലും അത് പുറത്തുവരുമെന്നും, അന്ന് മാധ്യമ വിചാരണ നടത്തിയ പലരുടെയും മുഖമൂടികള്‍ അഴിഞ്ഞുവീഴുമെന്നുമാണ് ഫെനി നൈനാന്റെ കുറിപ്പിന്റെ ഉള്ളടക്കം.

ഫെന്നി നൈനാന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

പരാതികള്‍ വാര്‍ത്തയാക്കുകയും അറസ്റ്റും ജയിലും പ്രമേയമാക്കി അന്തിച്ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്ന മാധ്യമങ്ങള്‍ ഇന്ന് നിശ്ശബ്ദമാണ്.. അവര്‍ ഇന്ന് ചര്‍ച്ചയാക്കുന്നത് ജാമ്യവ്യവസ്ഥകളാണ്.. അത് കര്‍ശനമാണ് എന്നാണ്..

എന്നാല്‍, ഇതിലും കര്‍ശന നടപടികളാണ് അയാള്‍ സമരം നടത്തി ജയിലിലായിട്ട് ജാമ്യം കിട്ടിയപ്പോള്‍ ഉണ്ടായിരുന്നത്.. ഏത് കേസിലും ജാമ്യത്തിലാകുമ്പോള്‍ ഇത്തരം വ്യവസ്ഥകള്‍ ഉണ്ടാകാറുണ്ടെന്ന് മറന്ന് ആണോ മാധ്യമങ്ങള്‍ ഓരോന്ന് പുലമ്പുന്നത്..

കോടതിയില്‍ പരാതിക്കാരി കൊടുത്ത, മാധ്യമങ്ങള്‍ സെന്‍സേഷണലായ .കാര്യങ്ങളൊക്കെ ഇന്ന് കോടതിയില്‍ പൊളിഞ്ഞുവീണത് ആരുമെന്തേ വാര്‍ത്തയാക്കാത്തത് ? ബലാത്സംഗവും, മുറിവേല്‍പ്പിക്കലും ഒന്നും കോടതിയില്‍ നിന്നില്ല.. ഗര്‍ഭച്ഛിദ്രം നടന്നിട്ടുണ്ടെങ്കില്‍ പരാതിക്കാരിയുടെ സമ്മതത്തോടെ ആണെന്ന് കോടതി പറഞ്ഞു.

നല്ല പോലെ ബന്ധത്തില്‍ ഇരുന്നിട്ട് പിന്നീട് ആ ബന്ധം തകരുമ്പോള്‍ കൊടുക്കുന്ന ബലാത്സംഗ പരാതി നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞത് ചര്‍ച്ചയ്ക്ക് വയ്‌ക്കേണ്ടേ ?പരസ്പര ഇഷ്ടത്തോടെയുള്ള ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതി കൊടുക്കുന്നത് ഇപ്പോഴത്തെ ട്രെന്‍ഡ് ആണെന്ന് സുപ്രീംകോടതി പറഞ്ഞത് ഹൈക്കോടതി ജാമ്യ ഉത്തരവില്‍ ഉള്‍പ്പെടുത്തിയത് ചര്‍ച്ചയ്ക്ക് വയ്‌ക്കേണ്ടേ ?

ഇത്തരം പരാതികളെ സുപ്രീം കോടതി അപലിപിച്ചിട്ടുണ്ട് എന്ന് ഹൈക്കോടതി ഗൗരവത്തോടെ പറഞ്ഞത് ചര്‍ച്ചയ്ക്ക് വയ്ക്കണ്ടേ ?

കിളിക്കുഞ്ഞിന്റെ കരച്ചില്‍ പോലെ എന്നൊക്കെ നാടക ഡയലോഗ് അടിച്ച ചാനല്‍ അവതാരകര്‍ ഇന്ന് നിശബ്ദരാണ്. നിങ്ങളൊക്കെ എത്ര മറച്ച് വയ്ക്കാന്‍ നോക്കിയാലും സത്യമൊക്കെ പുറത്ത് വരും.അന്ന് സത്യങ്ങള്‍ അറിയുമ്പോള്‍ പലരുടെയും മുഖമൂടികള്‍ അഴിഞ്ഞ് വീഴും