കൊടുമണ്‍: കുടുംബ കലഹത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ ഫയര്‍ ഫോഴ്സിനെ കിണറ്റില്‍ ചാടിച്ചു! അടൂര്‍ ഫയര്‍ ഫോഴ്സിനെയാണ് കൊടുമണ്‍ ചിരണിക്കല്‍ പ്ലാന്തോട്ടത്തില്‍ ജോസ് (41) എണ്‍പതടി താഴ്ചയുള്ള കിണറ്റില്‍ ചാടിച്ചത്. ഇയാള്‍ കിണറ്റില്‍ ചാടിയെന്ന സംശയത്തെത്തുടര്‍ന്ന് രാത്രി മൂന്നു മണിക്കൂറോളം അഗ്നി രക്ഷാ സേനയും നാട്ടുകാരും വട്ടം കറങ്ങി.

ഒടുവില്‍ ആള്‍ താമസമില്ലാത്ത വീടിന്റെ തിണ്ണയില്‍ കിടന്നുറങ്ങുന്ന യുവാവിനെ രാവിലെ കണ്ടെത്തി. ജോസ് കിണറ്റില്‍ ചാടിയെന്ന വീട്ടുകാരുടെ സന്ദേശത്തെ തുടര്‍ന്നാണ് ഞായറാഴ്ച രാത്രി അടൂരില്‍ നിന്നുംഅഗ്നി രക്ഷാ സേനയുടെ ടീം ഓടിയെത്തിയത്. ഏകദേശം 80 അടിയോളം താഴ്ചയുള്ള കിണറ്റില്‍ പാതാള കരണ്ടി ഉപയോഗിച്ച് പരിശോധന നടത്തുകയും, നാട്ടുകാരായ രണ്ടുപേരോടൊപ്പം കിണറ്റില്‍ മുങ്ങി പരിശോധിച്ചിട്ടും ആളെ കണ്ടെത്താനായില്ല.

മൂന്നു മണിക്കൂറോളം തിരച്ചില്‍ നടത്തി അവര്‍ തിരികെ പോയി. 11 മണിയോടെ വീട്ടില്‍ നിന്നും ജോസ് പുറത്തിറങ്ങുകയും തുടര്‍ന്ന് കിണറ്റില്‍ എന്തോ വീഴുന്ന വലിയ ശബ്ദം കേട്ടു എന്നുമാണ് വീട്ടുകാര്‍ പറഞ്ഞത് 'രാത്രി 10 മണിയോടെ വീട്ടില്‍ വഴക്ക് നടന്നതായി വീട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നാണ് ആളെ കാണാതായത്. തിങ്കളാഴ്ച രാവിലെ വീട്ടുകാര്‍ സമീപത്ത് വീണ്ടും തെരഞ്ഞപ്പോള്‍ തൊട്ടടുത്ത ആള്‍ താമസമില്ലാത്ത വീടിന്റെ തിണ്ണയില്‍ കിടന്നുറങ്ങുന്ന ജോസിനെയാണ് കാണുന്നത്.

രാത്രി വീടിന് പുറത്തിറങ്ങിയപ്പോള്‍ കിണറ്റില്‍ ചാടിയെന്ന് ധരിപ്പിക്കാന്‍ വലിയ കല്ല് കിണറ്റില്‍ ഇട്ട ശേഷം സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. അടൂര്‍ സ്റ്റേഷനില്‍ നിന്നും സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫിന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ ഷിബു ,ശ്രീജിത്ത്, സുജിത്ത്,ദീപേഷ്,റെജി,വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍.