കണ്ണൂര്‍ : കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ സൂപ്പര്‍ ലീഗിലെ കൊമ്പന്‍മാരിലൊന്നായ തൃശൂര്‍ മാജിക്ക് എഫ്.സിയുമായി നാളെ വൈകിട്ട് ഏറ്റുമുട്ടുമ്പോള്‍ സോക്കര്‍ ലഹരിയില്‍ ആര്‍പ്പുവിളിക്കാന്‍ വന്‍ ജനസഞ്ചയം തന്നെ എത്തിയേക്കും. അഞ്ച് മത്സരങ്ങളാണ് ഈ സ്റ്റേഡിയത്തില്‍ നടക്കാന്‍ പോകുന്നത്. നാളെ നടക്കുന്ന മത്സരത്തില്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ നിന്നായി പതിനായിരത്തിലേറെ കാണികളെ സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ കാണികളുടെ വന്‍ ഒഴുക്കുണ്ടാകുന്നത് ആഹ്‌ളാദകരമാണെങ്കിലും ഒപ്പം ഏറെ ആശങ്കയുമുണ്ടാക്കുന്നുണ്ട്.

ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണികള്‍ കോര്‍പറേഷന്‍ പൂര്‍ത്തീകരിച്ചുവെങ്കിലും പഴഞ്ചന്‍ കെട്ടിടത്തിന്റെ ജീര്‍ണതയാണ് ആശങ്കയുണ്ടാക്കുന്നത്. സ്റ്റേഡിയത്തിലെ പല ഭാഗങ്ങളും ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ അവസ്ഥയിലാണ്.പലതിന്റെയും സീലിങ്ങുകള്‍ ഇളകി കമ്പി പുറത്തു കാണാവുന്ന അവസ്ഥയിലാണ്. ഇത്തരം മുറികളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപന ഉടമകളെ നേരത്തെ കോര്‍പറേഷന്‍ തന്നെ ഒഴിപ്പിച്ചതാണ്.

പതിനായിരം പോയിട്ട് അയ്യായിരം പേരെപ്പോലും താങ്ങാനുള്ള ശേഷി ഗ്യാലറിക്കില്ലെന്നാണ് വിദഗദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ കാണികളെ അതിവേഗം പുറത്ത് എത്തിക്കാനുള്ള സേഫ്റ്റി ഡോറുകളുമില്ല. കെട്ടിടത്തിന്റെ വൈദ്യുതി സംവിധാനവും ഏറെ പഴഞ്ചനാണ്. പവേശന കവാടമായ ഗേറ്റുകള്‍ വൈകിട്ട് തുറന്ന് മത്സരം തുടങ്ങുന്നതിന് മുന്‍പ് അടയ്ക്കുമെന്നാണ് സൂചന. ഗ്യാലറി കെട്ടിടത്തിന് ഫയര്‍ ആന്‍ഡ് റസ്‌ക്യൂവിഭാഗം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നാണ് പുറത്തുവരുന്നത്.

യാതൊരു സുരക്ഷയുമില്ലാത്ത സ്റ്റേഡിയത്തിലേക്ക് പതിനായിരത്തിലേറെ ഫുട്‌ബോള്‍ പ്രേമികള്‍ മത്സരം കാണാനെത്തുന്നതെന്ന ആശങ്ക ജനങ്ങളില്‍ ശക്തമാണ്. സൂപ്പര്‍ ലീഗ് മത്സരത്തെ കണ്ണൂരിലെ ജനങ്ങളും ഫുട്‌ബോള്‍ പ്രേമികളും ആവേശത്തോടെയാണ് വരവേല്‍ക്കുന്നതെങ്കിലും മതിയായ സുരക്ഷ എവിടെയെന്ന ചോദ്യത്തിന് മുന്‍പില്‍ കൈമലര്‍ത്തുകയാണ് കോര്‍പറേഷനും സംഘാടകരും.



കളമശേരിയില്‍ സ്റ്റേഡിയം തകര്‍ന്ന് വീണ് ഉമാ തോമസ് എം.എല്‍.എയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു. മരണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് അവര്‍ രക്ഷപ്പെട്ടത്. അതിനു ശേഷം ബംഗ്‌ളൂരും കരുരും ദുരന്തങ്ങളുണ്ടായി. രാജ്യത്തെ നടുക്കിയ ദുരന്തങ്ങളില്‍ നിന്നും പാഠം പഠിക്കാതെയാണ് കണ്ണൂരിലും ഫുട്‌ബോള്‍ മാമാങ്കം അരങ്ങേറുന്നത്.

നാല് ടവറുകളിലായി 270 എല്‍.ഇ.ഡി ലൈറ്റുകളാണ് സ്റ്റേഡിയത്തില്‍ സ്ഥാപിച്ചത്. മൂന്ന് ദിവസങ്ങളിലായി ടവറിന്റെ പ്രവൃത്തി പൂര്‍ത്തിയായി. ന്യൂഡല്‍ഹിയിലെ നോയിഡയില്‍ ിന്നാണ് ലൈറ്റിനുള്ള സ്റ്റാന്‍ഡുകള്‍ എത്തിച്ചത്. ലൈറ്റുകള്‍ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തതാണ്. ഡ്രസ്സിങ് റൂം, മെഡിക്കല്‍ റൂം, മാച്ച് കമ്മീഷ്ണര്‍ റൂം, റെഫറി റൂം എന്നിവക്ക് ജര്‍മന്‍ പന്തലാണ് ഒരുക്കിയത് കഴിഞ്ഞ ബുധനാഴ്ചയോടെ എല്ലാ പ്രവൃത്തിയും പൂര്‍ത്തിയായെന്ന് കണ്ണൂര്‍ വാരിയേഴ്സ് എഫ്.സി ഡയറക്ടര്‍ സി.എ. മുഹമ്മദ് സാലി, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ജുവല്‍ ജോസ്, സംഘാടക സമിത ജനറല്‍ കണ്‍വീനര്‍ എം.കെ. നാസര്‍ എന്നിവര്‍ അറിയിച്ചു.

ഹോം മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന അവസാന ഘട്ടത്തിലാണ്0. സ്ത്രീകള്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഗാലറിയില്‍ പ്രവേശനം സൗജന്യമാണ്. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് 69 രൂപയുടെ പ്രത്യേക പ്രവേശന പാസുണ്ട്. കളി കാണാനെത്തുന്ന വിദ്യാര്‍ഥികള്‍ ഐ.ഡി കാര്‍ഡ് കരുതണം. മൂന്ന് വിഭാഗങ്ങളിലായാണ് ടിക്കറ്റുകള്‍ ഉള്ളത്. 99 രൂപയുടെ ഗാലറി, 149 രൂപയുടെ ഡീലക്‌സ്, 199 രൂപയുടെ പ്രീമിയം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. അഞ്ച് മത്സരങ്ങളുടെ സീസണ്‍ ടിക്കറ്റും ഓണ്‍ലൈനില്‍ ലഭ്യമാണ്.