ഡെറാഡൂൺ: എല്ലാവർക്കും ട്രാക്കിങ് ഭയങ്കര ഇഷ്ട്ടമാണ്. കാടും മലയും കീഴടക്കി നീങ്ങുന്ന ഒരു ആനന്ദം വേറെ ഒന്നിലും കിട്ടില്ല. അത്രമാത്രം പുതു അനുഭവമാണ് ഇതിലൂടെ നമുക്ക് കിട്ടുന്നത്. അതുപ്പോലെ ഇത്തരം യാത്രകളിൽ അപകടങ്ങളും പതിയിരിക്കുന്നു. അതുപ്പോലെ ഒരു സംഭവമാണ് ഉത്തരാഖണ്ഡിൽ നടന്നത്.

ഉത്തരാഖണ്ഡിലെ ചൗഖംബ-3 മേഖലയിൽ പർവതാരോഹണത്തിനിടെ കാണാതായ രണ്ട് വിദേശ വനിതകൾക്കായുള്ള തിരച്ചിൽ ശനിയാഴ്ച തുടർച്ചയായ മൂന്നാം ദിനവും തുടരുകയാണ്. ഇതുവരെ യാതൊരു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

ബ്രിട്ടീഷ് പൗര ഫെയ് ജെയ്ൻ മന്നറസ് (27), യുഎസിൽ നിന്നുള്ള മിഷേൽ തെരേസ ഡെവോറോക്ക് (23) എന്നിവരെയാണ് ട്രക്കിംഗിനിടെ വ്യാഴാഴ്ച ഇവിടെ നിന്നും കാണാതായത്.

ചൗഖംബ -3 കൊടുമുടി കയറാൻ ഇവർക്ക് ഇന്ത്യൻ പർവതാരോഹണ പരിശീലന അസോസിയേഷൻ്റെ അനുമതി ഉണ്ടായിരുന്നു. ഒക്‌ടോബർ 3 ന്, ചൗഖംബ കൊടുമുടിയിലേക്ക് കയറുന്നതിനിടെ ഇരുവരുടെയും ഉപകരണങ്ങളും ബാഗുകളും മലയിടുക്കിലേക്ക് തെന്നിവീഴുകയായിരിന്നു.

ഇതോടെ രണ്ടുപേരും മഞ്ഞ് മൂടിയ പർവതത്തിൽ കുടുങ്ങുകയായിരുന്നുവെന്ന് ദുരന്ത നിവാരണ ഓഫീസിൽ നിന്നുള്ള വൃത്തങ്ങൾ അറിയിച്ചു. വിനോദസഞ്ചാരികൾ അതത് എംബസികളുമായി ബന്ധപ്പെടാൻ പേജർ ഉപയോഗിച്ചിരുന്നു.

തുടർന്നാണ് ഇന്ത്യൻ വ്യോമസേനയുടെ സഹായം തേടിയതെന്ന് ചമോലി ജില്ലാ മജിസ്‌ട്രേറ്റ് സന്ദീപ് തിവാരി വ്യക്തമാക്കി. വ്യാഴാഴ്‌ച വൈകുന്നേരമാണ് കുടുങ്ങിയ വിദേശ വിനോദ സഞ്ചാരികളെ കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ തിരച്ചിൽ നടത്താൻ വ്യോമസേനയോട് അഭ്യർഥിച്ചു. വെള്ളിയാഴ്ച, സഹറൻപൂരിലെ സർസവ എയർബേസിൽ നിന്ന് രണ്ട് ഐഎഎഫ് ചേതക് ഹെലികോപ്റ്ററുകൾ പ്രദേശത്ത് വിപുലമായ തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും അത് ഫലം കണ്ടില്ല.

തുടർന്ന് ശനിയാഴ്ചയും തിരച്ചിൽ തുടർന്നു. തിരച്ചിൽ പ്രവർത്തനങ്ങൾക്കായി ഹെലികോപ്റ്ററുകൾ വിന്യസിക്കാൻ വനം വകുപ്പ് എസ്ഡിആർഎഫിൻ്റെ സഹായം തേടിയിട്ടുണ്ട്.

കാണാതായ പർവതാരോഹകരെ കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ഡെറാഡൂണിൽ നിന്നുള്ള എൻഡിആർഎഫ് സംഘവും ചമോലിയിലേക്ക് ഇതിനോടകം പുറപ്പെടുകയും ചെയ്തിട്ടുണ്ട്. തിരച്ചിൽ തുടരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.