അഹമ്മദാബാദ്: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാനം തകര്‍ന്നുവീണ ദുരന്തത്തില്‍ മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രുപാണിയും.മകളെ കാണാനായി ലണ്ടനിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. ബോയിങ് ഡ്രീംലൈനര്‍ വിമാനത്തിലെ ജീവനക്കാര്‍ അടക്കം 242 പേരും രക്ഷപ്പെട്ടില്ല എന്നാണ് ഗുജറാത്ത പൊലീസിന്റെ അറിയിപ്പ്. യാത്രക്കാരുടെ പട്ടികയില്‍ പന്ത്രണ്ടാമനായിരുന്നു വിജയ് രൂപാണി. സെഡ് ക്ലാസില്‍( ബിസിനസ് ക്ലാസ്) വിഭാഗത്തിലായിരുന്നു സീറ്റ്.

ഗുജറാത്തിന്റെ 16 ാമത്തെ മുഖ്യമന്ത്രി ആയിരുന്ന രൂപാണി 2016 മുതല്‍ 2021 വരെയാണ് ചുമതല വഹിച്ചത്. രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയായിരുന്നു.

ഭാര്യയും രണ്ടുകുട്ടികളുമുണ്ട്. നേരത്തെ ഒരു അപകടത്തില്‍ ഇളയ മകന്‍ പുജിത്തിന് കുടുംബത്തിന് നഷ്ടപ്പെട്ടിരുന്നു. മകന്റെ പേരില്‍ പുജിത് റുപാണി മെമ്മോറിയല്‍ ട്രസ്റ്റ് രൂപീകരിച്ചിരുന്നു.

ഗുജറാത്തിലെ മുന്‍ മുഖ്യമന്ത്രി വിമാന അപകടത്തില്‍ മരിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ആറ് പതിറ്റാണ്ട് മുമ്പ് ഗുജറാത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആയിരുന്നു ബല്‍വന്ത്‌റായ് മേത്തയും വിമാന അപകടത്തിലാണ് മരിച്ചത്. 1965 സെപ്റ്റംബറില്‍, ഇന്തോ-പാക് യുദ്ധത്തിനിടെ ബല്‍വന്ത്‌റായ് മേത്ത സഞ്ചരിച്ച വിമാനം പാക് വ്യോമസേന വെടിവച്ചിടുകയായിരുന്നു. സൈനിക വിമാനമെന്ന് തെറ്റിദ്ധരിച്ചാണ് മേത്ത സഞ്ചരിച്ച യാത്രാ വിമാനം വെടിവച്ചിട്ടത്.

2009 ല്‍ അന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി ഹെലികോപ്ടര്‍ അപകടത്തിലാണ് മരിച്ചത്. 2011 ല്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡു ഹെലികോപ്ടര്‍ അപകടത്തിലാണ് മരിച്ചത്.