ലണ്ടന്‍: ഇന്ത്യയിലാണെങ്കില്‍ ഒരിക്കല്‍ പ്രധാനമന്ത്രിയായ ആള്‍ക്ക് ജീവിതകാലം മുഴുവന്‍ സുഖിച്ചു കഴിയാനുള്ള സംവിധാനങ്ങള്‍ ഇവിടെയുണ്ട്. എന്നാല്‍, ബ്രിട്ടന്‍ അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സംസ്‌ക്കാരം മറ്റൊന്നാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയില്‍ നിന്നും വിരമിച്ചാല്‍ അടുത്ത ദിവസം മുതല്‍ സാധാരണ പൗരനുള്ള പവറുകളേ ആ വ്യക്തിക്കുള്ളൂ. പിന്നീട് ജീവിച്ചു പോകണമെങ്കില്‍ അധ്വാനിച്ചു തന്നെ മുന്നോട്ടു പോകണം. മിക്ക പ്രധാനമന്ത്രിമാരുടെയും കാര്യം ഇതൊക്കെ തന്നെയാണ്.

പ്രധാനമന്ത്രി പദത്തില്‍ നിന്നിറങ്ങിയ ഋഷി സുനക് പുതിയ ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ് ഇപ്പോള്‍. ഗോള്‍ഡ്മാന്‍ സാച്ചില്‍ സീനിയര്‍ അഡ്വൈസര്‍ ആയാണ് നിയമനം. ആഗോള രാഷ്ട്രീയത്തിലും സാമ്പത്തികശാസ്ത്രത്തിലും അദ്ദേഹത്തിന്റേതായ ഉള്‍ക്കാഴ്ചകളും വീക്ഷണങ്ങളും അടിസ്ഥാനമാക്കി ഇനി മുതല്‍ അദ്ദേഹം ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കും എന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. പാര്‍ട്ട് ടൈം ജോലി ആയിരിക്കും ഇത്. അതേസമയം യോര്‍ക്ക്ഷയറിലെ, റിച്ച്‌മോണ്ട് ആന്‍ഡ് നോര്‍ത്തല്ലെര്‍ട്ടണ്‍ എം പിയായി അദ്ദേഹം തുടരുകയും ചെയ്യും.

രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ്, 2000 ങ്ങളില്‍ അദ്ദേഹം ബാങ്കില്‍ ഒരു അനലിസ്റ്റ് ആയി ജോലി ചെയ്തിട്ടുണ്ട്. ഋഷി സുനകിനെ തിരികെ സ്വാഗതം ചെയ്യാന്‍ അതീവ സന്തോഷമുണ്ടെന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ഡേവിഡ് സോളമന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നതിനോടൊപ്പം ലോകമാകമാനമുള്ള തങ്ങളുടെ ജീവനക്കാര്‍ക്കൊപ്പവും ഋഷി സമയം ചെലവഴിക്കും എന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ തുടര്‍ച്ചയായ പഠനവും വികസനവും എന്ന പദ്ധതിയില്‍ അദ്ദേഹത്തിന് വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്നും ഋഷി പറഞ്ഞു.

ഋഷി സുനകിന് ലഭിക്കുന്ന ശമ്പളം പൂര്‍ണ്ണമായും റിച്ച്‌മോണ്ട് പ്രൊജക്റ്റ് എന്ന ചാരിറ്റിക്ക് സംഭാവന ചെയ്യും. ബ്രിട്ടനിലാകെ സംഖ്യാശാസ്ത്ര പഠനം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന, ഈ വര്‍ഷമാദ്യം ഋഷിയും ഭാര്യ അക്ഷതാ മൂര്‍ത്തിയും ചേര്‍ന്ന് സ്ഥാപിച്ചതാണ്. മുന്‍ മന്ത്രിമാര്‍, അധികാരം വിട്ടൊഴിഞ്ഞ് രണ്ടു വര്‍ഷത്തിനുള്ളില്‍ എടുക്കുന്ന ജോലികള്‍ നിരീക്ഷിക്കുന്ന അഡ്വൈസറി കമ്മിറ്റി ഓണ്‍ ബിസിനസ്സ് അപ്പോയിന്റ്‌മെന്റ്‌സ് പറയുന്നത് ഋഷിയുടെ പുതിയ ജോലിയില്‍ ചില അപകടങ്ങള്‍ ഉണ്ട് എന്നാണ്. പ്രധാനമന്ത്രി ആയിരുന്ന ഒരു വ്യക്തി ആയിരുന്നതിനാല്‍, ഗോള്‍ഡ്മാന്‍ സാച്ച്‌സിന് ചില സുപ്രധാന വിവരങ്ങള്‍ അന്യായമായി ലഭിക്കാന്‍ ഇടയുണ്ട് എന്നതാണത്.

മറ്റ് ഭരണകൂടങ്ങളേയോ, അവരുടെ ബാങ്കുമായുള്ള ഇടപാടുകളെ കുറിച്ചോ ഉപദേശങ്ങള്‍ നല്‍കാന്‍ ഋഷിക്ക് അനുവാദം ഉണ്ടായിരിക്കില്ല. അതുപോലെ, പ്രധാനമന്ത്രി ആയിരുന്ന കാലത്ത് നേരിട്ട് ബന്ധപ്പെട്ടിരുന്നവര്‍ക്കും ഉപദേശങ്ങള്‍ നല്‍കാനാവില്ല. ബാങ്കിനു വേണ്ടി യു കെ സര്‍ക്കാരുമായി ലോബിയിംഗും അനുവദനീയമല്ല. നേരത്തെ ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ബ്ലാവറ്റ്‌നിക് സ്‌കൂള്‍ ഓഫ് ഗവണ്മെന്റിലും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഹൂവര്‍ ഇന്‍സ്റ്റിറ്റിയൂഷനിലും അദ്ദേഹം വിസിറ്റിംഗ് പ്രൊഫസര്‍ ആയി ചേര്‍ന്നിരുന്നു. ഈ രണ്ട് ജോലികള്‍ക്കും അദ്ദേഹം വേതനം സ്വീകരിക്കുന്നില്ല.