ന്യൂഡല്‍ഹി: രാജ്യത്തെ പ്രായമായവര്‍ക്ക് ഗുണം ചെയ്യുന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. 70 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന ആരോഗ്യ യോജന ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴില്‍ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചു. ഈ പദ്ധതി വഴി ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് ലഭിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ നിലവിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് പുറമെയാണ് പുതിയ പദ്ധതി. ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിലവില്‍ അംഗമായ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് നിലവിലുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കു പുറമെയാണ് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആറ് കോടി മുതിര്‍ന്ന പൗരന്മാരുള്‍പ്പെടെ 4.5 കോടി കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.

കേന്ദ്ര സര്‍ക്കാര്‍ ഹെല്‍ത്ത് സ്‌കീം (സിജിഎച്ച്എസ്). എക്‌സ് സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം ( ഇസിഎച്ച്എസ്), ആയുഷ്മാന്‍ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്) തുടങ്ങി മറ്റ് പൊതു ഇന്‍ഷുറന്‍സ് പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് നിലവിലുള്ള പദ്ധതിയോ അല്ലെങ്കില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയോ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. സ്വകാര്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തവര്‍ക്കും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായവര്‍ക്കും പുതിയ പദ്ധതിയില്‍ ചേരാന്‍ അര്‍ഹതയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.