കൊച്ചി: ഗുരുവായൂരില്‍ തുളസിത്തറയെ അവഹേളിച്ച പാരഡിസ് ഹോട്ടല്‍ ഉടമ ഹക്കീമിന് മാനസികപ്രശ്‌നങ്ങളുണ്ടെന്ന വാദം പ്രഥമദൃഷ്ട്യാ അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. അങ്ങനെയുണ്ടെങ്കില്‍ എങ്ങനെയാണ് ഡ്രൈവിങ് ലൈസന്‍സും ഹോട്ടല്‍ ലൈസന്‍സും ലഭിച്ചതെന്നും അന്വേഷിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

ഗുഹ്യരോമം പറിച്ചെടുത്ത് തുളസിത്തറയില്‍ ഇടുന്ന ഹക്കീമിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഈ വീഡിയോ പരിശോധിച്ച ശേഷമായിരുന്നു ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ കേസെടുക്കാന്‍ ഉത്തരവിട്ടത്. ഹിന്ദു സമൂഹം പവിത്രമായി കരുതുന്ന തുളസിത്തറക്ക് നേരെ ചെയ്ത പ്രവൃത്തി മത വികാരം വ്രണപ്പെടുത്തുന്നതാണ്.

ഹോട്ടലുടമയുടെ പ്രവൃത്തിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതിന്റെ പേരില്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചെന്നതടക്കമുള്ള കേസില്‍ അറസ്റ്റിലായ ആലപ്പുഴ സ്വദേശി ആര്‍. ശ്രീരാജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ഈ നിര്‍ദേശം.

ഗുരുവായൂരില്‍ ഹോട്ടല്‍ ഉടമയായ അബ്ദുല്‍ ഹക്കീമിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഹര്‍ജിക്കാരന്‍ നല്‍കിയ പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. കുറ്റം ചെയ്തയാള്‍ മനോരോഗിയാണെന്നാണ് പറയുന്നത്. എന്നാല്‍, വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് പ്രഥമദൃഷ്ട്യാ ഇത് സത്യമാണെന്ന് കരുതാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

സ്വന്തം പേരില്‍ ലൈസന്‍സുള്ള ഹോട്ടലും ഇയാള്‍ നടത്തുന്നുണ്ട്. ഒരു മനോരോഗിക്ക് എങ്ങനെ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയെന്നും അന്വേഷിക്കണം. വീഡിയോ പ്രചരിപ്പിച്ചതെന്ന് പറയുന്ന ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ തന്റെ പേരിലുള്ളതല്ലെന്ന ഹര്‍ജിക്കാരന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ സ്വന്തവും തത്തുല്യ തുകക്കുമുള്ള രണ്ട് ആള്‍ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.

ഹക്കമീനെതിരെ ഇതുവരെ കേസെടുക്കാത്ത പൊലീസ് നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു. തുളസിത്തറയില്‍ മുടിയിടുന്നത് ഹിന്ദുക്കളുടെ വിശ്വാസത്തെ അപമാനിക്കുന്നതാണ്. അവരുടെ വികാരത്തെ ചോദ്യം ചെയ്യുന്നതാണ്. ഇത് ചെയ്ത ശേഷവും ഇയാള്‍ ഗുരുവായൂര്‍ പരിസരത്ത് ഹോട്ടല്‍ നടത്തുന്നു എന്നത് ഗൗരവമായ കാര്യമാണെന്നും കോടതി പറഞ്ഞു.