ഹരിപ്പാട്: കരുവാറ്റ റെയില്‍വേ സ്റ്റേഷനില്‍ യുവാവും സ്‌കൂള്‍ വിദ്യാര്‍ഥിനിയും ട്രെയിന്‍ ഇടിച്ചു മരിച്ചു സംവഭത്തിന്റെ നടുക്കം മാറുന്നില്ല. ചെറുതന കണ്ണോലില്‍ കോളനിയില്‍ മുരളീധരന്‍ നായര്‍ അംബിക ദമ്പതികളുടെ മകന്‍ ശ്രീജിത്ത് (38), ഹരിപ്പാട് നടുവട്ടം കാട്ടില്‍ചിറയില്‍ രവീന്ദ്രന്‍ നായര്‍ വിമല ദമ്പതികളുടെ മകള്‍ ദേവിക (16) എന്നിവരാണ് മരിച്ചത്. ഇരുവരും തീവണ്ടിക്ക് മുന്നില്‍ചാടി ആത്മഹത്യ ചെയ്യുകയിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.

ഇന്നലെ രാവിലെ 11.30ന് കൊച്ചുവേളി അമൃത്സര്‍ എക്‌സ്പ്രസ് ട്രെയിനിനു മുന്നില്‍ ചാടി ഇരുവരും ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസ് പറുന്നത്. ബൈക്കില്‍ ദേശീയപാത വഴി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഇരുവരും പ്ലാറ്റ് ഫോമിന്റെ വടക്കുഭാഗത്ത് അരമണിക്കൂറോളം സംസാരിച്ചു നില്‍ക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ട്രെയിന്‍ വരുന്ന ശബ്ദംകേട്ട് ഇരുവരും ഒന്നാം നമ്പര്‍ ഫ്‌ലാറ്റ്‌ഫോമില്‍ കയറി നില്‍ക്കുന്നത് സമീപമുള്ള ഗേറ്റ് കീപ്പര്‍ ശ്രദ്ധിച്ചു.

കരുവാറ്റയില്‍ സ്റ്റോപ് ഇല്ലാത്ത ട്രെയിനായതിനാല്‍ വേഗത്തില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് കടന്നു. ഇതോടെ ഇരുവരും ചെരിപ്പ് അഴിച്ചു വയ്ക്കുന്നത് കണ്ട ഗേറ്റ് കീപ്പര്‍ ചാടരുത് എന്ന് ഉറക്കെ വിളിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ട്രെയിന്‍ അടുത്ത് വന്നതോടെ ഇരുവരും ഒന്നിച്ച് ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു. ഷാംപൂ വാങ്ങാന്‍ കടയില്‍ പോകുകയാണ് എന്നു പറഞ്ഞാണ് ദേവിക രാവിലെ വീട്ടില്‍ നിന്നു പോയത്.

ദേവിക ഹരിപ്പാട് ഗവ. ബോയ്‌സ് എച്ച്എസ്എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ശ്രീജിത്തിന്റെ ഭാര്യ രാഖിയുടെ വീടിനു സമീപമാണ് ദേവികയുടെ വീട്. ഈ വീട്ടില്‍ ശ്രീജിത്ത് വരുന്നത് കണ്ടാണ് ദേവികയ്ക്ക് പരിചയമുള്ളത്. അതേസമയം ഇരുവരും തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ കാരണം എന്താണെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.

വിദ്യാര്‍ഥിനിയുമായി സ്റ്റേഷനിലേക്ക് എത്താന്‍ ഉപയോഗിച്ച ബൈക്ക് ശ്രീജിത്തിന്റെ അടുത്ത ബന്ധുവിന്റെതാണെന്നാണ് നിഗമനം. ശ്രീജിത്തും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയും പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നത് കണ്ട് ഗേറ്റ് കീപ്പര്‍ക്ക് അസ്വാഭാവികത തോന്നിയിരുന്നു. അപൂര്‍വം പാസഞ്ചര്‍ ട്രെയിനുകള്‍ക്കു മാത്രം സ്റ്റോപ്പുള്ള കരുവാറ്റ ഹാള്‍ട്ട് സ്റ്റേഷനില്‍ ഇരുവരും എത്തി ട്രെയിന്‍ കാത്തുനിന്നതാണ് സംശയത്തിനിടയാക്കിയത്. വൈകാതെ ട്രെയിന്‍ വരുന്നത് കണ്ട ഇരുവരും ട്രാക്കിലേക്കു ചാടുകയായിരുന്നു.

ട്രെയിന്‍ ഇടിച്ച വിവരം ലോക്കോ പൈലറ്റ് ആലപ്പുഴയില്‍ എത്തി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ 20 മിനിറ്റോളം പിടിച്ചിട്ടിരുന്നു. ഇരുവരുടെയും മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ദേവികയുടെ സംസ്‌കാരം ഇന്ന് 4ന് നടക്കും. സഹോദരന്‍: വൈശാഖ്. ശ്രീജിത്തിന്റെ സംസ്‌കാരം ഇന്ന് 3ന്.