തിരുവനന്തപുരം: സ്വര്‍ണ്ണ കവര്‍ച്ചാ കേസില്‍ പെട്ട് വലയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൂനിന്‍മ്മേല്‍ കുരുവായി പമ്പ അയ്യപ്പസംഗമം. ജനുവരി 25 ന് കണക്ക് നല്‍കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ അന്ത്യശാസനം. 25 ന് കണക്ക് നല്‍കാത്ത പക്ഷം കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കും:

2025 സെപ്തംബര്‍ 20 നാണ് കോടികള്‍ ചെലവഴിച്ച് പമ്പയില്‍ അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. അയ്യപ്പ സംഗമം സംഘടിപ്പിക്കാന്‍ ആലോചന ഉണ്ടായ സമയത്ത് തന്നെ ശക്തമായ എതിര്‍പ്പും ഉയര്‍ന്നിരുന്നു. സംഗമത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിക്കുകയും, തുടര്‍ന്ന് ഹര്‍ജിക്കാരുടെയും ദേവസ്വം ബോര്‍ഡിന്റെയും വിശദമായ വാദം കേട്ട ശേഷം കര്‍ശന ഉപാധികളോടെ കോടതി അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കുകയുമായിരുന്നു.

സംഗമത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയോ, സംസ്ഥാന സര്‍ക്കാരിന്റെയോ ഫണ്ട് ചെലവഴിക്കാന്‍ പാടില്ല, സംഗമത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടോ, നടത്തിപ്പിലൊ ആചാരങ്ങള്‍ ലംഘിക്കപ്പെടുകയോ, ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യരുത്, സംഗമം നടന്ന് 45 ദിവസത്തിനകം, സമഗ്രമായ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്ത് ഹൈക്കോടതി നിയോഗിച്ച സ്‌പെഷ്യല്‍ കമ്മീഷണര്‍.. ജസ്റ്റിസ് ആര്‍ ജയകൃഷ്ണന് നല്‍കണം, തുടങ്ങിയ നിര്‍ദേശങ്ങളാണ് ഹൈക്കോടതി പ്രധാനമായും മുന്നോട്ട് വച്ചത്.

എന്നാല്‍ അയ്യപ്പ സംഗമം നടന്ന് 44 ാമത്തെ ദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജസ്റ്റിസ് ആര്‍ ജയകൃഷ്ണന് കണക്ക് സമര്‍പ്പിക്കാന്‍ രണ്ട് മാസത്തെ സാവകാശം ആവശ്യപ്പെട്ട് കത്ത് നല്‍കി. തുടര്‍ന്ന് ജസ്റ്റിസ് ആര്‍ ജയകൃഷ്ണന്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയും കോടതി കണക്ക് സമര്‍പ്പിക്കാന്‍ രണ്ട് മാസം കൂടി സമയം നീട്ടി നല്‍കുകയുമായിരുന്നു. എന്നാല്‍ ഈ കാലാവധിയും പിന്നിട്ടിട്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കണക്ക് സമര്‍പ്പിക്കാതെ ഒരു മാസത്തെ സമയം നീട്ടി ചോദിക്കുകയായിരുന്നു. മൂന്നാമതും, ഈ മാസം 25 വരെ സമയം നല്‍കിക്കൊണ്ടാണ്, 25 നകം കണക്ക് സമര്‍പ്പിച്ചില്ലെങ്കില്‍ കല്‍ശന നടപടി നേരിടേണ്ടി വരുമെന്ന് കോടതി ദേവസ്വം ബോര്‍ഡിന് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

എന്നാല്‍ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴും ദേവസ്വം ബോര്‍ഡ് അയ്യപ്പ സംഗമത്തിന്റെ കണക്കുകള്‍ നല്‍കിയിട്ടില്ല. എറണാകുളം കെന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ & കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയുടെ സംഘാടക ചുമതലയിലാണ് ആഗോള അയ്യപ്പ സംഗമം നടന്നത്. 8.50 കോടി മുല്‍ 10 കോടി വരെ ചെലവായതായി കണക്കാക്കുന്ന അയ്യപ്പ സംഗമം വിവാദമായതോടെ, സ്‌പോണ്‍സര്‍മാര്‍ പിന്‍മാറുകയും, വരവ് ഇല്ലാതെ ചെലവ് മാത്രമായ കണക്ക് ആയതുമാണ് ദേവസ്വം അധികൃതരെ കുഴയ്ക്കുന്നത്, എന്നാണ് ലഭിക്കുന്ന വിവരം.