പനാജി: കഴിഞ്ഞ ദിവസമാണ് ഗോവ ആരോഗ്യമന്ത്രി ആശുപത്രിയിൽ ഇരച്ചെത്തിയത്. അരെ സിഎംഒ കോൻ ഹേ..വെയർ ഈസ് ഹീ എന്ന് അലറിവിളിച്ചുകൊണ്ടാണ് അദ്ദേഹം ആശുപത്രിക്കുള്ളിൽ എത്തിയത്. ഒരു മാധ്യമപ്രവർത്തകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രി എത്തിയത്. ഉടനെ തന്നെ ആരോപണ വിധേയായ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു. ഇതോടെ ആ മിന്നൽ സന്ദർശനം വിവാദത്തിലാവുകയും ചെയ്തു.ഇപ്പോഴിതാ, പ്രതിഷേധം ശക്തമായപ്പോൾ മാപ്പപേക്ഷയുമായി എത്തിയിരിക്കുകയാണ് ഗോവയിലെ ആരോഗ്യമന്ത്രി.

ഗോവ മെഡിക്കല്‍ കോളേജിലെ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണ. ആരോഗ്യ മന്ത്രി പരസ്യമായി മാപ്പ് പറയണമെന്നാവശ്യപെട്ട് ഡോക്ടര്‍മാരുടെ സംഘടനകള്‍ സമരം തുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രി മാപ്പപേക്ഷിച്ചത്.

ഗോവ മെഡിക്കല്‍ കോളേജ് സന്ദർശന വേളയിൽ ഞാൻ പറഞ്ഞ പരുഷമായ വാക്കുകൾക്ക് ഡോ. രുദ്രേഷിനോട് ഞാൻ ക്ഷമാപണം നടത്തിയെന്നാണ് ആരോഗ്യ മന്ത്രി സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചിരിക്കുന്നത്.

ഡോക്ടർ അമ്മയെ ശരിയായി ചികിത്സിച്ചില്ലെന്ന ഒരു മാധ്യമപ്രവർത്തകന്റെ പരാതിയെ തുടർന്നായിരുന്നു റാണ ആശുപത്രി സന്ദർശിച്ചത്. സന്ദർശന സമയത്ത് ഡോക്ടറെ പരസ്യമായി ആരോഗ്യ മന്ത്രി ശാസിച്ചിരുന്നു. ആരോഗ്യ മന്ത്രിയുടെ അതിര് കടന്ന ശാസനയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇടപെടുകയായിരുന്നു. ഡോക്ടറെ സസ്പെന്‍റ് ചെയ്തുകൊണ്ടുള്ള ആരോഗ്യ മന്ത്രിയുടെ നടപടി കഴിഞ്ഞ ദിവസം റദ്ദാക്കുകയും ചെയ്തിരുന്നു.