ലണ്ടന്‍: ലക്ഷക്കണക്കിന് പൗണ്ട് ചെലവു വരുന്ന വന്‍ വികസന പദ്ധതിയാണ് ഹീത്രൂ വിമാനത്താവളം പ്രഖ്യാപിച്ചിരിക്കുന്നത്. 10 മില്യന്‍ അധിക യാത്രക്കാര്‍ക്കുള്ള സൗകര്യമായിരിക്കും ഒരുക്കുക. ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തെ ഭാവിയിലേക്ക് ഉതകുന്ന തരത്തിലുള്ള വിമാനത്താവളമാക്കി മാറ്റുന്നതിനുള്ള 10 ബില്യന്‍ പൗണ്ടിന്റെ ഒരു പഞ്ചവത്സര പദ്ധതിയാണ് വിമാനത്താവളാധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പ്രതിവര്‍ഷം 10 മില്യന്‍ അധിക യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ വിമാനത്താവളത്തിനാകും.

നിലവിലെ കപ്പാസിറ്റിയുടെ 12 ശതമാനം അധികം വരും ഇത്. ചര്‍ക്ക് നീക്കത്തിനും ഇതുവഴി പ്രയോജനം ലഭിക്കും. ചരക്ക് നീക്കത്തിന്റെ കപ്പാസിറ്റി 20 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. സെന്‍ട്രല്‍ ടെര്‍മിനല്‍ ഏരിയയുടെ ഒരു പുനര്‍വികസനവും ആസൂത്രണം ചെയ്തിട്ടുണ്ട്. പുതിയ ലോഞ്ചുകള്‍, ഷോപ്പുകള്‍, റേസ്റ്റോറന്റുകള്‍ എന്നിവ വിവിധ ടെര്‍മിനലുകളില്‍ സ്ഥാപിക്കും. ഏകദേശം പത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍ക്ക് തുല്യമായ സ്ഥലമായിരിക്കും വിവിധ ടെര്‍മിനലുകളിലായി യാത്രക്കാര്‍ക്കായി ഹീത്രൂ ഒരുക്കുക.

പഴയ ടെര്‍മിനല്‍ 1 ഉം വിപുലീകരിച്ച ടെര്‍മിനല്‍ 2 ഉം പൊളിച്ചു പണിയുന്നതിനുള്ള പ്ലാനിംഗ് അനുമതിയാണ് ഹീത്രൂ തേടുന്നത്. അതുകൂടാതെ വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി ഒരു പുതിയ റോഡ് ടണല്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതിയും വാങ്ങും. 1969 ഏപ്രില്‍ഇല്‍ എലിസബത്ത് രാജ്ഞിയായിരുന്നു വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1 ഉദ്ഘാടനം ചെയ്തത്. അന്ന്, പശ്ചിമ യൂറോപ്പിലെ ഏറ്റവും വലിയ വിമാനത്താവളമായിരുന്നു ഇത്. പിന്നീട് 2015 ല്‍ ഇത് അടച്ചു പൂട്ടുന്നതുവരെ വാണിജ്യ വ്യോമയാന മേഖല ഇത് ഉപയോഗിച്ചിരുന്നു.

അന്ന് മുതല്‍ തന്നെ ഹീത്രൂ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തില്‍ ഈ ടെര്‍മിനല്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നു. ഇപ്പോഴും നല്ല നിലയില്‍ തന്നെയാണ് ഈ കെട്ടിടം സൂക്ഷിച്ചിരിക്കുന്നത്. ടെര്‍മിനല്‍ 2 വിന്റെ ബഗേജ് സിസ്റ്റവും ഇവിടെയാണുള്ളത്. ഇത് പൊളിയ്ക്കുന്നതോടെ ഇവിടെ നിലവിലുള്ള സിസ്റ്റങ്ങള്‍ വിപുലീകരിച്ച ടെര്‍മിനല്‍ 2 ലേക്ക് മാറ്റും. അനിതര സാധാരണമായ ഒരു വിമാനത്താവളമാക്കി മാറ്റാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഹീത്രൂ സി ഇ ഒ തോമസ് വോള്‍ഡ്‌ബൈ പറഞ്ഞു. ഈ വര്‍ഷം ഇതുവരെ ഏറ്റവും സമയ കൃത്യത പാലിച്ച യൂറോപ്പിലെ പ്രധാന വിമാനത്താവളമായി തുടാരുകയാണ് ഹീത്രൂ.