ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം. ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഹെലികോപ്റ്ററില്‍ ആറുപേരാണ് ഉണ്ടായിരുന്നത്. ഡെറാഡൂണില്‍ നിന്നും തീര്‍ഥാടനകേന്ദ്രമായ കേദര്‍നാഥിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

ഗൗരികുണ്ഡില്‍വെച്ച് ഹെലികോപ്റ്റര്‍ കാണാതായെന്നായിരുന്നു എഎന്‍ഐ ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ ആദ്യം പുറത്തുവിട്ട റിപ്പോര്‍ട്ട്. ഇതിനുപിന്നാലെ കാണാതായ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതായി ഉത്തരാഖണ്ഡ് എഡിജിപി ഡോ. വി. മുരുകേഷന്‍ വാര്‍ത്താ ഏജന്‍സികളോട് സ്ഥിരീകരിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകട കാരണം കണ്ടെത്താനും അന്വേഷണം തുടങ്ങി. സാങ്കേതിക തകരാറാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തില്‍ അഞ്ച് ഹെലികോപ്റ്റര്‍ യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഡെറാഡൂണില്‍ നിന്ന് കേദാര്‍നാഥിലേക്ക് പറക്കുന്നതിനിടെ ഗൗരികുണ്ഡില്‍ കാണാതായ വിമാനം വനത്തിനുള്ളില്‍ തകര്‍ന്നുവീണതായി ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഗൗരികുണ്ഡിനും സോന്‍പ്രയാഗിനും ഇടയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുകയായിരുന്നു. പൈലറ്റ് ഉള്‍പ്പെടെ ആറ് പേര്‍ സഞ്ചരിച്ചിരുന്ന ആര്യന്‍ ഏവിയേഷന്റെ ഹെലികോപ്റ്റര്‍ കേദാര്‍നാഥിലേക്ക് പറക്കുന്നതിനിടെ അപകടത്തില്‍ പെട്ടത്.

മോശം കാലാവസ്ഥയും അപകട കാരണമായി. രക്ഷാപ്രവര്‍ത്തകര്‍ക്ക് അതിവേഗം അപകട സ്ഥലത്ത് എത്താന്‍ കഴിഞ്ഞു. എന്നാല്‍ അഞ്ചു മൃതദേഹങ്ങളാണ് അവിടെ നിന്നും കിട്ടിയത്. ഹെലികോപ്ടര്‍ പൂര്‍ണ്ണമായും കത്തി ചാമ്പലായി.