ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു. ഒരു കുട്ടിയും പൈലറ്റും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 5.20-ഓടെ ഗൗരികുണ്ഡിനും സോന്‍പ്രയാഗിനും ഇടയിലായിരുന്നു അപകടം. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ഹെലികോപ്റ്റര്‍ അപകടങ്ങളെത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ സര്‍വീസുമായി ബന്ധപ്പെട്ട് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നിര്‍ദേശം നല്‍കി.

കേദാര്‍നാഥ് ക്ഷേത്രത്തില്‍നിന്ന് ഗുപ്തകാശിയിലേക്ക് തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ള തീര്‍ഥാടകരാണ് മരിച്ചത്. മോശം കാലാവസ്ഥയോ സാങ്കേതികതകരാറോ ആയിരിക്കാം അപകടകാരണമെന്നാണ് നിലവിലെ നിഗമനം. പ്രദേശത്ത് കാലാവസ്ഥ അത്ര മികച്ചതായിരുന്നില്ല. ഇന്ന് പുലര്‍ച്ചെ 5: 20നാണ് അപകടം സംഭവിച്ചതെന്ന് ഉത്തരാഖണ്ഡ് സിവില്‍ ഏവിയേഷന്‍ ഡെവലപ്മെന്റ് അതോറിറ്റി (യുസിഎഡിഎ) അറിയിച്ചു.

ഗൗരികുണ്ഡില്‍വെച്ച് ഹെലികോപ്റ്റര്‍ കാണാതാവുകയായിരുന്നു. ഇതിനുപിന്നാലെ കാണാതായ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതായി ഉത്തരാഖണ്ഡ് എഡിജിപി ഡോ. വി. മുരുകേഷന്‍ സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ്-എസ്ഡിആര്‍എഫ് സംഘങ്ങള്‍ അപകടസ്ഥലത്തേയ്ക്ക് ഉടനെത്തി. 'ആര്യന്‍' എന്ന കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് ഗര്‍ഹ്വാള്‍ പോലീസ് കമ്മിഷണര്‍ വിനയ് ശങ്കര്‍ പാണ്ഡെ പറഞ്ഞു. നാട്ടുകാരാണ് അപകടവിവരം പുറത്തറിയിച്ചതെന്നും വിവരമറിഞ്ഞയുടന്‍ ദേശീയ ദുരന്തനിവാരണസേനയടക്കം സ്ഥലത്തേക്ക് എത്തിയതായും പോലീസ് അറിഞ്ഞു.

യാത്ര തുടങ്ങി 10 മിനിറ്റിനുള്ളില്‍ തന്നെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുകയായിരുന്നു. സങ്കടകരമായ വാര്‍ത്തയാണ് വന്നതെന്നും അപകടസ്ഥലത്ത് എസ്ഡിആര്‍എഫ്, പ്രാദേശിയ ഭരണകൂടം, മറ്റ് രക്ഷാപ്രവര്‍ത്തക സംഘം എന്നിവരെ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. മെയ് രണ്ടിന് ഹിമാലയന്‍ ക്ഷേത്രമായ കേദര്‍നാഥ് തുറന്നതിന് ശേഷമുള്ള അഞ്ചാമത്തെ അപകടമാണിത്. അപകടത്തെ തുടര്‍ന്ന് ചാര്‍ധാം യാത്രക്കുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് റദ്ദാക്കിയിട്ടുണ്ട്. ഡിജിസിഎയുടെ തീരുമാന പ്രകാരമാണ് സര്‍വ്വീസ് റദ്ദാക്കിയത്. അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് നടപടി.

ജൂണ്‍ ഏഴാം തീയതിയും കേദാര്‍നാഥില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ടേക്ക് ഓഫിനിടെ സാങ്കേതികപ്രശ്നം നേരിട്ട ഹെലികോപ്റ്റര്‍ ഹൈവേയില്‍ അടിയന്തരമായി ഇറക്കിയാണ് വന്‍ദുരന്തം ഒഴിവാക്കിയത്. സംഭവത്തില്‍ അഞ്ച് യാത്രക്കാരും സുരക്ഷിതരായിരുന്നു. പൈലറ്റിന് സാരമായി പരിക്കേല്‍ക്കുകയുംചെയ്തിരുന്നു.

അപകടമുണ്ടാ സാഹഹചര്യത്തില്‍ എല്ലാ ഹെലികോപ്ടറും സര്‍വീസിന് മുന്‍പ് സാങ്കേതിക പരിശോധനയും കാലാവസ്ഥവിവരങ്ങളും നിര്‍ബന്ധമായി നിരീക്ഷിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹെലികോപ്റ്റര്‍ സര്‍വീസുമായി ബന്ധപ്പെട്ട സുരക്ഷ ഉറപ്പുവരുത്താനും പ്രവര്‍ത്തനമാനദണ്ഡങ്ങള്‍ തയ്യാറാക്കാനുമായി വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതി രൂപവത്കരിക്കാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.