- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നാട്ടിലേക്ക് പോകാന്‍ ബാഗ് പാക്ക് ചെയ്യുന്നതിനിടയില്‍ ഹേമലത നുണ പറഞ്ഞ് പോയത് കോടതിയിലേക്ക്; ഭാര്യയെ കാണാനില്ലെന്ന് പരാതി കൊടുത്തപ്പോള്‍ അറിഞ്ഞത് ഹേമലതയെ തട്ടിപ്പിന് ജയിലില്‍ അടച്ചെന്ന്: ബര്‍മിങ്ങാമില്‍ കോടീശ്വര ഇന്ത്യന്‍ കുടുംബത്തില്‍ സംഭവിച്ചത്
നാട്ടിലേക്ക് പോകാന്‍ ബാഗ് പാക്ക് ചെയ്യുന്നതിനിടയില്‍ ഹേമലത നുണ പറഞ്ഞ് പോയത് കോടതിയിലേക്ക്
ബര്‍മിങ്ഹാം: കുടുംബം യാത്രയ്ക്ക് പോകാന്‍ ഒരുങ്ങുന്നതിനിടയിലായിരുന്നു ഹേമലത വീട്ടില്‍ നിന്നും പുറത്തേക്ക് പോയത്. ഇന്ത്യയിലെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അതി രാവിലെയുള്ള വിമാനത്തില്‍ പോകാന്‍ ഇരിക്കുകയായിരുന്നു അവര്‍. രാത്രി താമസിക്കുന്നതിനായി മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിനടുത്തുള്ള ഒരു ഹോട്ടലിലേക്ക് പോകാന്‍ സാധനങ്ങള്‍ അടുക്കുന്നതിനിടെയാണ് ഹേമലത പുറത്തേക്ക് പോയത്. ഗ്രെയ്റ്റ് ബാറിലെ 1 മില്യന്‍ പൗണ്ട് വില വരുന്ന വീടിനകത്ത് യാത്രക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ തനിക്ക് അത്യാവശ്യമായി പുറത്ത് പോകണമെന്ന് ഹേമലത പറഞ്ഞതായി ഭര്‍ത്താവ് ജയപ്രകാശ് പറയുന്നു.
നേരത്തെ ജോലിയില്‍ നിന്നും പിരിച്ചു വിടപ്പെട്ട ഹേമലത, തന്റെ ഭര്‍ത്താവിനോട് പറഞ്ഞിരുന്നത് പുതിയ ജോലി ലഭിച്ചു എന്നായിരുന്നു. പുതിയ തൊഴിലുടമയുടെ ഓഫീസിലേക്ക് എന്നും പറഞ്ഞാണ് അവര്‍ തന്റെ ലാന്‍ഡ് റോവറില്‍ പോയത്. എന്നാല്‍, രണ്ട് കുട്ടികളുടെ അമ്മയായ അവര്‍ പോയത് പുതിയ തൊഴിലിടത്തേക്കല്ല, മറിച്ച് കോടതിയില്‍ വിചാരണ നേരിടുന്നതിനായിരുന്നു. ഭര്‍ത്താവിനും മക്കള്‍ക്കും അറിയാത്ത ഒരു കാര്യമായിരുന്നു ഹെമലത തന്റെ മുന്‍ തൊഴിലുടമയില്‍ നിന്നും ദീര്‍ഘകാലമായി നടത്തിയ തട്ടിപ്പിലൂടെ 1,66,000 പൗണ്ട് തട്ടിച്ചെടുത്തു എന്ന കാര്യം.
ജയപ്രകാശ് യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ ഹേമലത ബിര്‍മ്മിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ വിചാരണ നേരിടുകയായിരുന്നു. വിചാരണയില്‍ തട്ടിപ്പ് നടത്തിയതിലും, പദവി ദുരുപയോഗം ചെയ്തതിലും അവര്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. കുടുംബത്തെ അറിയിക്കാതെ, ഒരു കസ്റ്റോഡിയല്‍ വിചാരണ ഒഴിവാക്കാന്‍ കഴിയുമെന്നായിരുന്നു ഹേമലത പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആ പ്രതീക്ഷ അസ്ഥാനത്തായി. രണ്ട് വര്‍ഷത്തേക്കും മൂന്ന് മാസത്തേക്കും അവരെ കോടതി തടവിന് ശിക്ഷിച്ചു.ജയിലിലെക്ക് പോകുന്ന വഴി അവര്‍ വിതുമ്പി കരയുന്നുണ്ടായിരുന്നു.
അതേസമയം, തിരിച്ചു വരാതിരുന്ന അവരെ തേടി ഭര്‍ത്താവ് അന്വേഷണമാരംഭിച്ചു. സമീപത്തുള്ള പ്രദേശങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലുമൊക്കെ അന്വേഷിച്ചിട്ടും അവരെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ റോഡപകടം ഉണ്ടായതാവുമോ എന്ന് ഭയപ്പെട്ടതായും ജയപ്രകാശ് പറഞ്ഞു. പിന്നീട് പോലീസില്‍ വിളിച്ച് ആളെ കാണ്മാനില്ല എന്ന പരാതിയും നല്‍കി. ഹേമലത അപ്രത്യക്ഷമായതിന് ശേഷം 12 മണിക്കൂര്‍ കഴിഞ്ഞ് രാത്രി പത്തര മണിക്കാണ് ഭര്‍ത്താവും മക്കളും അവര്‍ ശിക്ഷിക്കപ്പെട്ട വിവരം അറിയുന്നത്. അതും, അവരുടെ മുന്‍ തൊഴിലുടമ ഇക്കാര്യം ഒരു കമ്മ്യൂണിറ്റി ഫേസബുക്ക് പേജില്‍ പോസ്റ്റ് ചെയ്തപ്പോള്‍.
കുടുംബത്തിനു സുഹൃത്തുക്കള്‍ക്കും ഈ സംഭവം വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ജയപ്രകാശ് പറയുന്നു. തങ്ങള്‍ക്ക് ഈ തട്ടിപ്പിന്റെ കാര്യം അറിയില്ലായിരുന്നു എന്നും അയാള്‍ പറഞ്ഞു. തങ്ങള്‍ക്ക് ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും, ആകെ തകര്‍ന്നിരിക്കുകയാണെന്നും അയാള്‍ പറയുന്നു. നഗര ഹൃദയത്തിലുള്ള നോര്‍ത്ത്വുദ് എസ്റ്റേറ്റ് ഏജന്റ്‌സിലായിരുന്നു 44 കാരിയായ ഹേമലത 12 വര്‍ഷക്കാലം ജോലി ചെയ്തിരുന്നത്. ഇതിനിടയിലായിരുന്നു കമ്പനി അക്കൗണ്ടില്‍ നിന്നും ക്ലൈന്റുകളുടെ അക്കൗണ്ടില്‍ നിന്നും നിയമവിരുദ്ധമായ ഇടപാടുകളിലൂടെ പണം തന്റെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നത്.
ഇതില്‍ കുറച്ചു പണം തന്റെ കുട്ടിയുടെ സ്‌കൂള്‍ ഫീസ് നല്‍കാന്‍ ഉപയോഗിച്ചെന്ന് ഇവര്‍ പറയുന്നു. ബാക്കി പണം ഇന്ത്യയിലെ, പ്രളയം മൂലം വീടുകള്‍ നഷ്ടപ്പെട്ട ബന്ധുക്കളെ സഹായിക്കാന്‍ ഉപയോഗിച്ചു എന്നും ഈവര്‍ പറയുന്നു. ഇവരുടെ പേരുകളും, പ്രളയ ബാധിതരെ സഹായിച്ച കാര്യവുമൊക്കെ ഇവര്‍ ഒരു മലയാളി ആണോ എന്ന സംശയം ഉയര്‍ത്തുന്നുണ്ട്. അതേസമയം, കുട്ടിയുടെ ഫീസ് താനാണ് നല്‍കിയതെന്ന് ജയപ്രകാശ് പറയുന്നു. നാട്ടിലെ ബന്ധുക്കളോട് അന്വേഷിച്ചപ്പോള്‍ അവര്‍ക്കാര്‍ക്കും ഹേമലതയില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ജയപ്രകാശ് പറയുന്നു.
ഇതോടെ, ഹേമലതക്ക് മറ്റൊരു മുഖം കൂടിയുണ്ടോ എന്ന സംശയം ബലപ്പെടുകയാണ്. ഇവരുടെ തൊഴിലുടമയായ നിന്‍ റെഹാലും ഇവരുടെ പ്രവൃത്തിയില്‍ അതിയായി വിഷമിക്കുകയാണ്. ഗുരുതരമായി രോഗം ബാധിച്ച അമ്മയെ ശുശ്രൂഷിക്കാനായി താന്‍ ഓഫീസില്‍ നിന്നും വിട്ടു നിന്ന സാഹചര്യത്തില്‍ പോലും, ഏറെ വിശ്വസിച്ചിരുന്ന ജീവനക്കാരി തന്നെ തട്ടിച്ചതാണ് ഇയാള്‍ക്ക് ഏറെ വേദനയുണ്ടാക്കിയിരിക്കുന്നത്.