ജറുസലേം: തുടര്‍ച്ചയായ ആക്രമണമങ്ങളിലൂടെ ഹിസ്ബുള്ളയുടെ നേതൃശേഷിയെ തന്നെ തകര്‍ക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യം. നേതാക്കളെ തെരഞ്ഞു പിടിച്ചുകൊലപ്പെുത്തുന്ന ശൈലി തുടരുകയാണ് അവര്‍. തുടരെത്തുടരെയുള്ള ആക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ള അടക്കമുള്ള നിരവധി ഉയര്‍ന്ന റാങ്കിലുള്ള നേതാക്കളെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ലിസ്റ്റിലുള്ള ഏകദേശം എല്ലാ നേതാക്കളേയും വധിച്ചുവെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്.

ഹിസ്ബുള്ള നേതാക്കളുടെ ചിത്രങ്ങളും സ്ഥാനങ്ങളുമടങ്ങിയ ചാര്‍ട്ട് എക്‌സ് പ്ലാറ്റ് ഫോമില്‍ പങ്കുവെച്ചാണ് ഇസ്രയേല്‍ പ്രതിരോധ സേന ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്. 'ഞങ്ങള്‍ ഇന്റര്‍നെറ്റില്‍ 'തുടച്ചുനീക്കി' എന്ന് തിരഞ്ഞപ്പോള്‍ വന്ന ചിത്രം' എന്ന് പറഞ്ഞായിരുന്നു ഐ.ഡി.എഫ്. എക്‌സ് പ്ലാറ്റ്‌ഫോമില്‍ ചിത്രം പങ്കുവെച്ചത്. ഹിസ്ബുള്ള നേതാക്കളുടെ ഓരോരുത്തരുടേയും നേരെ 'എലിമിനേറ്റഡ്' എന്ന് ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.

ഹസന്‍ നസ്രള്ള, അലി കര്‍കി, നബീല്‍ കൌക്, മുഹമ്മദ് അലി ഇസ്മയീല്‍, ഇബ്രാഹിം മുഹമ്മദ് ഖബീസി, ഇബ്രാഹിം ഖുബൈസി, ഇബ്രാഹിം അഖീല്‍, അഹമ്മദ് വഹ്ബി, ഫുആദ് ശുക്‌റ്, മുഹമ്മദ് നസര്‍, താലിബ് അബ്ദുല്ല തുടങ്ങിയവര്‍ തങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. അതേസമയം ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹസന്‍ നസ്രള്ളയുടെ മൃതദേഹം കണ്ടെടുത്തതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലബനാന്‍ തലസ്ഥാനമായ ബെയ്റൂത്ത് നഗരത്തിന്റെ ദക്ഷിണ പ്രാന്തങ്ങളില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ബോംബ് ബങ്കറില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

ഹസന്‍ നസ്റുല്ലയുടെ ഭൗതികദേഹത്തില്‍ ഒരു പോറലോ പരിക്കോ ഒന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഒന്നും ബാക്കിയില്ലാത്ത വിധം ശരീരം ഛിന്നഭിന്നമായതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതു തള്ളുന്നതാണു പുറത്തുവരുന്ന വിവരങ്ങള്‍. മിസൈല്‍ ആക്രമണത്തിലുണ്ടായ സ്ഫോടനത്തിന്റെ ശക്തമായ ആഘാതത്തിലായിരിക്കാം മരണം സംഭവിച്ചതെന്നാണു കരുതപ്പെടുന്നത്. അതേസമയം, എങ്ങനെയാണ് അദ്ദേഹം മരിച്ചതെന്ന് ഹിസ്ബുല്ല വ്യക്തമാക്കിയിട്ടില്ല. മരണാനന്തര ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ സെപ്റ്റംബര്‍ 27നു രാത്രി ബെയ്റൂത്തില്‍ വന്‍ നാശംവിതച്ച ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തിലാണ് ഹസന്‍ നസ്റുല്ല കൊല്ലപ്പെടുന്നത്. ബെയ്റൂത്തിലെ ഹിസ്ബുല്ല ആസ്ഥാനം ലക്ഷ്യമാക്കിയായിരുന്നു ഇസ്രായേല്‍ ആക്രമണം. ആസ്ഥാനം പൂര്‍ണമായി തകര്‍ന്നതായാണു വിവരം. ആക്രമണത്തില്‍ വലിയ ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞിട്ടുണ്ട്. ഇതിനിടയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.

സംഭവം നടന്നു മണിക്കൂറുകള്‍ക്കുശേഷമാണ് ഹസന്‍ നസ്റുല്ലയുടെ മരണം ഹിസ്ബുല്ല ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. നസ്റുല്ല രക്തസാക്ഷിയായിരിക്കുന്നുവെന്നായിരുന്നു പ്രഖ്യാപനം. ഹിസ്ബുല്ല കമാന്‍ഡറായ അലി കരാകിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇറാന്‍ പൗരനായ ഇസ്രയേല്‍ ചാരന്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസന്‍ നസ്രള്ള ഉണ്ടായിരുന്ന ഇടത്ത് ഇസ്രയേല്‍ സൈന്യം മിസൈല്‍ വര്‍ഷിച്ചതെന്ന് ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. നസ്രള്ള കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇസ്രയേല്‍ സൈന്യത്തിന് ചാരന്‍ വിവരം നല്‍കിയതെന്നാണ് ലെബനന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബെയ്‌റൂത്തിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തെ ഭൂഗര്‍ഭ അറയില്‍ വെച്ച് ഉന്നതതല അംഗങ്ങളുമായി ഹസന്‍ നസ്രള്ള യോഗം ചേരുന്നുവെന്നായിരുന്നു ചാരന്‍ ഇസ്രയേല്‍ സൈന്യത്തെ അറിയിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ബയ്‌റുത്തിലെ വ്യോമാക്രമണത്തില്‍ നസ്രള്ള കൊല്ലപ്പെട്ടത്. ലോകത്തെ ഭീതിപ്പെടുത്താന്‍ നസ്രള്ള ഇനിയില്ലെന്ന ആമുഖത്തോടെ ഇസ്രയേല്‍ സൈന്യമാണ് മരണവാര്‍ത്ത അറിയിച്ചത്. പിന്നീടിത് ഹിസ്ബുള്ളയും ഇക്കാര്യം സ്ഥിരീകരിച്ചു. നസ്രള്ളയെ വധിച്ചെന്ന പ്രഖ്യാപനത്തിനു പിന്നാലെ തങ്ങളെ ഭീക്ഷണിപ്പെടുത്തുന്ന ആരിലേക്കും എത്തുമെന്ന് ഇസ്രയേല്‍ സൈനികമേധാവി പറഞ്ഞു.

ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചായിരുന്നു ഇസ്രയേല്‍ നസ്രള്ളയെ കൊലപ്പെടുത്തിയതെന്നാണ് ഇറാന്‍ ആരോപിച്ചത്. 5000 പൗണ്ട് ബങ്കര്‍ ബസ്റ്റര്‍ ബോംബ് ഉപയോഗിച്ചതായാണ് ആരോപണം. യു.എസ്. നല്‍കിയ ബോംബുകളാണ് ഇസ്രയേല്‍ ഉപയോഗിച്ചതെന്നും ഇറാന്‍ പറയുന്നു. ലെബനനിലെ നിരവധി കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചുവെന്ന് ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കി. ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട കെട്ടിടങ്ങളടക്കം ലക്ഷ്യം വെച്ച് നിരന്തരം മിസൈല്‍ വര്‍ഷിക്കുന്നതിന്റെ ദൃശ്യങ്ങളും ഇസ്രയേല്‍ പ്രതിരോധ സേന എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു.