ന്യൂഡല്‍ഹി: അതിവേഗ റെയില്‍ പാത പദ്ധതിയുമായി മുന്നോട്ടുപോവുകയാണെന്ന കെ ശ്രീധരന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച കെ റെയില്‍ പദ്ധതി ഒഴിവാക്കിയെങ്കില്‍ അതിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ ഒന്ന് ഊരി കളയാമോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ആളുകള്‍ക്ക് സ്ഥലം വില്‍ക്കാന്‍ പോലും കഴിയുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് വരാനിരിക്കെ അതിവേഗ റെയില്‍ പാത പോലുള്ള പലതും പറയുമെന്നും ഈ സര്‍ക്കാരിന്റെ കാലത്ത് ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും കെവി തോമസ് പറഞ്ഞ എന്തെങ്കിലും നടന്നിട്ടുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കോണ്‍ഗ്രസ് നേതൃത്വവുമായി ശശി തരൂര്‍ അതൃപ്തിയിലാണെന്ന റിപ്പോര്‍ട്ടുകളും രമേശ് ചെന്നിത്തല തള്ളി. തരൂരിന് അതൃപ്തിയില്ലെന്നും അദ്ദേഹം കാര്യങ്ങള്‍ എല്ലാം വിശദീകരിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം സംസസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ലൈന്‍ പദ്ധതി പൂര്‍ണമായി തള്ളി, കേരളത്തില്‍ അതിവേഗ റെയില്‍പാതയ്ക്ക് ഡിപിആര്‍ തയാറാക്കാന്‍ റെയില്‍വേ മന്ത്രാലയം നീക്കം തുടങ്ങിയ വേളയില്‍ പ്രതികരണവുമായി കെ വി തോമസും രംഗത്തുവന്നു. അതിവേഗ റെയില്‍പാതയെ സ്വാഗതം ചെയ്ത കെ വി തോമസ്, മെട്രോമാന്‍ ഇ. ശ്രീധരന്‍ തയ്യാറാക്കിയ പദ്ധതി വിശദാംശങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം താനിത് കേന്ദ്ര റെയില്‍ മന്ത്രാലയത്തിന് കൈമാറിയിരുന്നുവെന്നും കെ വി തോമസ് ചൂണ്ടിക്കാട്ടി.

'കേരളത്തിന് ഇത്തരം ഒരു പാത ആവശ്യമാണ്. അതിവേഗ റെയിപ്പാതയെന്നതാണ് മുഖ്യമന്ത്രിയുടെ ആശയം. സില്‍വര്‍ ലൈനിന്നെ പലരും എതിര്‍ത്തു. എന്നാല്‍ വന്ദേ ഭാരത് വന്നപ്പോള്‍ ഇതിന്റെ ആവശ്യം മനസ്സിലായി. പദ്ധതിയെ സ്വാഗതം ചെയ്യുകയാണ്. ഡിപിആര്‍ പുറത്തുവരണം'. കുറച്ചു ഭൂമി മാത്രം ഏറ്റെടുത്ത് ശ്രീധരന്റെ പദ്ധതി പ്രകാരം ഇത് നടപ്പാക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.

അതേ സമയം, കേരളത്തില്‍ അതിവേഗ റെയില്‍വേ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്രം നിര്‍ദേശിച്ചതായി ഇ. ശ്രീധരന്‍ വ്യക്തമാക്കി. 15 ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്നും ഉത്തരവ് വരാന്‍ വൈകുമെങ്കിലും സമയം കളയാന്‍ ഇല്ലാത്തതിനാല്‍ പ്രവര്‍ത്തങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും മെട്രോമാന്‍ പറഞ്ഞു. പൊന്നാനിയില്‍ ഇതിനായി ഡിഎംആര്‍സി ഓഫീസും ഒരുങ്ങി.

പതിനാല് സ്റ്റേഷന്‍ എന്നായിരിക്കും ആദ്യ പ്ലാന്‍ എന്നും ശ്രീധരന്‍ പറഞ്ഞു. അത് പിന്നീട് 22 ആയി ഉയര്‍ത്തും. ആദ്യ സ്റ്റോപ്പ് തിരുവനന്തപുത്തായിരിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. തിരുവനന്തപുരം എയര്‍പോര്‍ട്ട്, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, ആലുവ, തൃശൂര്‍, കുന്നംകുളം, എടപ്പാള്‍, തിരൂര്‍, മലപ്പുറം(കരിപ്പൂര്‍), കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂര്‍ എന്നിങ്ങനെയായിരിക്കും സ്റ്റേഷനുകള്‍. എറണാകുളത്ത് ബൈപ്പാസിനോട് അടുപ്പിച്ചായിരിക്കും സ്റ്റേഷന്‍ വരിക. കാസര്‍കോട് നിന്ന് യാത്രക്കാര്‍ കുറവാണെന്നാണ് പഠനം കണ്ടെത്തിയത്. അതുകൊണ്ട് കാസര്‍കോട് ഒഴിവാക്കി. 100 മുതല്‍ 150 വരെ ആളുകള്‍ മാത്രമാണ് കാസര്‍കോട് നിന്നുള്ളത്. പിന്നീട് ആവശ്യമെങ്കില്‍ കൂട്ടി ചേര്‍ക്കാം. കാസര്‍കോട്ടേയ്ക്ക് സ്റ്റേഷന്‍ നീട്ടണമെങ്കില്‍ 200 കോടി രൂപ അധിക ചെലവ് വരും. 200 കിലോമീറ്ററായിരിക്കും ട്രെയിനിന്റെ സ്പീഡെന്നും ശ്രീധരന്‍ പറഞ്ഞു.

അതിവേഗ റെയില്‍പാത വന്നാല്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് എത്താനുള്ള സമയം വെറും രണ്ടര മണിക്കൂറായിരിക്കുമെന്നും ശ്രീധരന്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂര്‍ എത്താന്‍ 3.15 മണിക്കൂര്‍ മാത്രമായിരിക്കും വേണ്ടിവരിക. തിരുവനന്തപുരം-കൊച്ചി യാത്രക്ക് വേണ്ടിവരിക 1.20 മണിക്കൂര്‍ മാത്രമായിരിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു. തുടക്കത്തില്‍ എട്ട് കോച്ചുകളായിരിക്കും ട്രെയിനില്‍ ഉണ്ടാകുക. 560 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് സൗകര്യം ഒരുക്കുന്നത്. എല്ലാ അഞ്ച് മിനിറ്റിലും ട്രെയിന്‍ ഉണ്ടാകും. നിലവിലെ നിരക്കിന്റെ പകുതി മാത്രമേ കൂടൂകയുള്ളൂ. ഇപ്പോള്‍ പത്ത് ആണെങ്കില്‍ അത് പതിനഞ്ചിലേക്ക് മാത്രമായിരിക്കും ഉയരുകയെന്നും ശ്രീധരന്‍ ചൂണ്ടിക്കാട്ടി

പാലം തൂണുകളുടെ പണി കഴിഞ്ഞാല്‍ ആ സ്ഥലം പിന്നീട് ആവശ്യമുണ്ടാകില്ല. മുഴുവന്‍ തുക നല്‍കിയാണ് ജനങ്ങളില്‍ നിന്ന് ഭൂമി ഏറ്റെടുക്കുക. പണി പൂര്‍ത്തിയായാല്‍ റെയില്‍വേക്ക് ആ ഭൂമി ആവശ്യമില്ല. അത് ഉടമയ്ക്ക് വ്യവസ്ഥകളോടെ തിരികെ നല്‍കും. ചെറിയ തുക വര്‍ഷം തോറും റെയില്‍വേക്ക് നല്‍കേണ്ടി വരും. 70 ശതമാനം എലിവേറ്റഡാകും പാത. 20 ശതമാനം ടണലായിരിക്കും. അതുകൊണ്ട് ആവശ്യത്തിന് മാത്രമായിരിക്കും സ്ഥലം ഏറ്റെടുപ്പ്. ടണല്‍ ആണെങ്കിലും ജനങ്ങള്‍ പേടിക്കേണ്ടതില്ലെന്നും ശ്രീധരന്‍ പറഞ്ഞു. പുതിയ വിദ്യ ഉപയോഗിക്കും. നാട്ടുകാരെ ബോധ്യപ്പെടുത്തും. സ്ഥലം ഏറ്റെടുക്കുന്ന ചുമതല സംസ്ഥാനത്തിനായിരിക്കും. ആകെ 430 കിലോമീറ്ററായിരിക്കും ദൂരം. നാല് ചീഫ് എന്‍ജിനീയര്‍മാരെ ചുമതലപ്പെടുത്തി ഒരേ സമയം പ്രവര്‍ത്തി നടത്തിയാല്‍ അഞ്ച് വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനാകും. പദ്ധതിക്കെതിരെ സമരം പാടില്ലെന്നും ഇ ശ്രീധരന്‍ ആവശ്യപ്പെട്ടു.

86,000 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇത് ഒരു ലക്ഷം കോടി വരെ ഉയരാം. 51 ശതമാനം റെയില്‍വേ, 49 ശതമാനം സ്റ്റേറ്റ് എന്നിങ്ങനെയാകും മുടക്ക് മുതല്‍. 60,000 കോടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം. 30,000 കേന്ദ്രം, 30,000 സംസ്ഥാനം എന്നിങ്ങനെയാണ് കണക്കാക്കുന്നത്. അഞ്ച് കൊല്ലത്തേയ്ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആറായിരം കോടി വീതം ഓരോ വര്‍ഷവും നല്‍കിയാല്‍ മതിയാകും. ഒരു കിലോമീറ്ററിന് 200 കോടി എന്ന നിലയിലാണ് ചെലവ് കണക്കാക്കുന്നത്. അതിവേഗ റെയില്‍പാത വരുന്നതോടെ നിരത്തുകളിലെ അപകടങ്ങള്‍ കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷം 2000 റോഡ് അപകട മരണമെങ്കിലും കുറയ്ക്കാന്‍ കഴിയും. ട്രെയിന്‍ നല്ല ഭക്ഷണം നല്‍കാനല്ല, സമയ നിഷ്ടയാണ് പ്രധാനം. മലിനീകരണം കുറയ്ക്കാന്‍ സാധിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

കെ റെയിലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരോട് ചില ചോദ്യങ്ങളും ശ്രീധരന്‍ ഉന്നയിച്ചു. കെ റെയില്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്ന് 100 കോടി രൂപ വാങ്ങിയെന്നും അത് എന്തായെന്നുമായിരുന്നു ശ്രീധരന്റെ ചോദ്യം. മഞ്ഞക്കുറ്റിയുടെ പേരില്‍ എത്ര കേസുകള്‍ ഉണ്ടായെന്നും ശ്രീധരന്‍ ചോദിച്ചു.