വാഷിങ്ടണ്‍: അമേരിക്കയിലെ മെയ്ന്‍ഹെല്‍ത്ത് ആരോഗ്യ സംരക്ഷണ സംവിധാനം സാങ്കേതിക തകരാര്‍ മൂലം 500-ലധികം ജീവിച്ചിരിക്കുന്ന രോഗികളെ മരിച്ചു എന്ന് തെറ്റായി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 20-ന് നടന്ന സംഭവത്തിന് കമ്പനി ക്ഷമാപണം നടത്തി. പിശക് രോഗികളുടെ മെഡിക്കല്‍ രേഖകളെയോ ചികിത്സയെയോ ബാധിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. രോഗികളുടെ കുടുംബങ്ങള്‍ക്ക് അവരുടെ ബന്ധുക്കള്‍ മരിച്ചുവെന്ന് അറിയിച്ചുകൊണ്ടാണ് നൂറുകണക്കിന് കത്തുകള്‍ ഇവര്‍ അയച്ചത്.

രോഗികള്‍ മരിച്ചതായി അറിയിക്കുന്നിതനൊപ്പം തന്നെ സ്ഥാപനം അനുശോചനം രേഖപ്പെടുത്തുകയും മരണപ്പെട്ടയാളുടെ സ്വത്ത് എങ്ങനെ തീര്‍പ്പാക്കാമെന്ന് ഉപദേശം നല്‍കുകയും ചെയ്തിരുന്നു. കൂടാതെ മരിച്ചവരുടെ ആശുപത്രി ബില്ലുകള്‍ സംബന്ധിച്ച കാര്യങ്ങളിലും ഉടന്‍ തീര്‍പ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. അനന്തര നടപടികള്‍ക്കായി ആശുപത്രിയുമായി ബന്ധുക്കള്‍ ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂ ഹാംഷെയറില്‍ രോഗികളുള്ള മെയ്ന്‍ഹെല്‍ത്തിന്റെ വക്താവ്, കമ്പ്യൂട്ടര്‍ സിസ്റ്റത്തിലെ തകരാറാണ് ഈ പിഴവിന് കാരണമെന്ന് വ്യക്തമാക്കി.

പിശക് വ്യക്തമാക്കുന്നതിനും ഉണ്ടായ ഏതെങ്കിലും ദുരിതത്തിനോ അസൗകര്യത്തിനോ ക്ഷമാപണം നടത്തുന്നതിനുമായി കത്തുകള്‍ അയച്ചതായി അവര്‍ വ്യക്തമാക്കി. എ്ന്നാല്‍ രോഗികള്‍ പറയുന്നത് ഇക്കാര്യം തങ്ങളെയും കുടുംബങ്ങളേയും ഞെട്ടിപ്പിച്ചു എന്നാണ്. മെയ്ന്‍ഹെല്‍ത്ത് എട്ട് ആശുപത്രികളും മെയ്ന്‍, ന്യൂ ഹാംഷെയര്‍ എന്നിവിടങ്ങളില്‍ ക്ലിനിക്കുകളുടെ വന്‍ ശൃംഖലയും നടത്തുകയാണ്.

പ്രതിവര്‍ഷം 1.1 ദശലക്ഷത്തിലധികം രോഗികളാണ് ഇവരുടെ സേവനം തേടുന്നത്. 24,000 ജീവനക്കാരാണ് ഇവര്‍ക്കുള്ളത്. മരിച്ചുവെന്ന് കത്ത് അയച്ച ഒരു സ്ത്രീ രോഗി, താന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഞാന്‍ മരിച്ചുവെന്ന് അവര്‍ എന്തിനാണ് പറയുന്നത് എന്നും ഇക്കാര്യം ഞെട്ടിപ്പിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതും ആണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കത്തുകള്‍ ലഭിച്ച ആരെയും മെഡിക്കല്‍ രേഖകളില്‍ മരിച്ചതായി രേഖപ്പെടുത്തിയിട്ടില്ലെന്നും രോഗി പരിചരണത്തെ ബാധിച്ചിട്ടില്ലെന്നും ആശുപത്രിയുടെ വക്താവ് പറഞ്ഞു.

ഒക്ടോബര്‍ 20 ന് കത്തുകള്‍ അയച്ചതിന് തൊട്ടു പിന്നാലെ തന്നെ പിശക് കണ്ടെത്തിയിരുന്നു. മെയ്‌നിലെ പോര്‍ട്ട്‌ലാന്‍ഡിലുള്ള ആസ്ഥാനമായ മെയ്‌നെല്‍ത്ത് അടുത്തിടെ അതിന്റെ ഡിജിറ്റല്‍ റെക്കോര്‍ഡും ഓട്ടോമേഷന്‍ സംവിധാനവും അപ്‌ഡേറ്റ് ചെയ്തു. പിശകിന് കാരണമായ കമ്പ്യൂട്ടര്‍ സിസ്റ്റം ഇപ്പോള്‍ പരിശോധിക്കുകയാണ്. 2021-ല്‍ ഇഡാഹോയിലെ ഒരു ആരോഗ്യ സംവിധാനം നിരവധി രോഗികള്‍ക്ക് കത്തുകള്‍ അയച്ചു, അവര്‍ മരിച്ചുപോയെന്നും അവരുടെ സ്വകാര്യ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടിരിക്കാമെന്നും അറിയിച്ച സംഭവം വിവാദമായി മാറിയിരുന്നു.