ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ പോയി ഇന്ത്യക്കാരെ നാണംകെടുത്തുന്ന വിധത്തില്‍ പെരുമാറുന്ന ചില ഇന്ത്യക്കാരുണ്ട. ഇത്തരക്കാര്‍ രാജ്യത്തിന് തലകുനിക്കേണ്ട ചില കാര്യങ്ങളാണ് ഒപ്പിക്കാറ്. സോഷ്യല്‍ മീഡിയാ കാലത്ത് ഇത്തരം സംഭവങ്ങള്‍ പതിവാണ് താനും. ഈ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ നിയമങ്ങള്‍ പാലിക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നു. യുഎസിലെ ആഡംബര കടയില്‍ നിന്ന് നിരവധി സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത വൈറല്‍ വിഡിയോക്ക് പിന്നാലെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തം മുന്നറിയിപ്പുമായി രംഗത്തുവന്നത്.

''ഒരാള്‍ ഏതെങ്കിലും രാജ്യത്ത് താമസിക്കുമ്പോള്‍ അവര്‍ ആ രാജ്യത്തെ പൗരനായാലും വിദേശ പൗരനായാലും അവിടത്തെ നിയമങ്ങള്‍ പാലിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. നമ്മുടെ ആളുകള്‍ വിദേശത്തേക്ക് പോകുമ്പോഴെല്ലാം, ആ രാജ്യത്തെ നിയമങ്ങളെ ബഹുമാനിക്കാനും പിന്തുടരാനും ഞങ്ങള്‍ അവരോട് ആവശ്യപ്പെടാറുണ്ട്. അതുവഴി അവര്‍ക്ക് നല്ല പ്രതിച്ഛായ കെട്ടിപ്പടുക്കാനും അതിലൂടെ നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനും സാധിക്കും'' വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

യുഎസിലെ ഇല്ലിനോയിയിലുള്ള ടാര്‍ഗറ്റ് സ്റ്റോറില്‍ മോഷണം നടത്തിയെന്നാരോപിച്ചാണ് ടൂറിസ്റ്റ് വീസയില്‍ എത്തിയ ഇന്ത്യന്‍ യുവതി അറസ്റ്റിലായത്. സ്റ്റോറില്‍ ഏഴ് മണിക്കൂറിലധികം സമയം ചെലവഴിച്ച ഇവരെ സംശയാസ്പദമായ പെരുമാറ്റത്തെത്തുടര്‍ന്നാണ് ജീവനക്കാര്‍ നിരീക്ഷിച്ചത്. ഏകദേശം 1300 ഡോളര്‍ വിലമതിക്കുന്ന സാധനങ്ങള്‍ (ഒരു ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) യുവതി മോഷ്ടിച്ചതായി അധികൃതര്‍ അറിയിച്ചു.

ടാര്‍ഗറ്റ് സ്റ്റോറിലെ ജീവനക്കാരന്‍ യുവതിയെ ദീര്‍ഘനേരം നിരീക്ഷിക്കുന്നതായും സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതായും ആരോപിക്കുന്ന ദൃശ്യങ്ങള്‍ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ ബോഡിക്യാമില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായി. യുവതി ഈ സാധനങ്ങള്‍ക്ക് പണം നല്‍കാമെന്ന് പൊലീസിനോട് പറയുന്നുണ്ട്. പിടിക്കപ്പെട്ടതോടെ എടുത്ത സാധനങ്ങള്‍ക്ക് പണം നല്‍കാമെന്നും പൊലീസുമായി പ്രശ്‌നം പരിഹരിക്കാമെന്നും സ്ത്രീ പറഞ്ഞു. ഇന്ത്യയില്‍ സാധനങ്ങള്‍ മോഷ്ടിക്കാന്‍ നിങ്ങള്‍ക്ക് അനുവാദമുണ്ടോ? എനിക്ക് അങ്ങനെ തോന്നുന്നില്ല,' സ്ത്രീയെ ചോദ്യം ചെയ്യുന്നതിനിടയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥ ചോദിച്ചു. പിന്നീട് ഇവരെ വിലങ്ങണിയിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതാണ് വൈറലായ ദൃശ്യങ്ങളില്‍ കാണുന്നത്.

ഈ സംഭവത്തിന് പിന്നാലെ യുഎസില്‍ എത്തുന്നവര്‍ രാജ്യത്തെ വിസ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനിമുതല്‍ കനത്ത പ്രത്യാഘാതങ്ങളായിരിക്കും നേരിടേണ്ടി വരികയെന്ന് ഇന്ത്യന്‍ എംബസിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണം, കവര്‍ച്ച എന്നിവ നടത്തുന്നത് വിസ റദ്ദാക്കാന്‍ ഇടയാക്കുമെന്ന് എംബസി അറിയിച്ചു.

ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഭാവിയില്‍ യുഎസ് വിസകള്‍ക്ക് വിലക്ക് നേരിടേണ്ടി വരുമെന്നും യുഎസിലേക്ക് പ്രവേശിക്കുന്നത് തടയുമെന്നുമാണ് ഇന്ത്യയിലെ യുഎസ് എംബസി വ്യക്തമാക്കുന്നത്. അമേരിക്കയിലെത്തുന്ന വിദേശസന്ദര്‍ശകര്‍ രാജ്യത്തെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എംബസി അഭ്യര്‍ത്ഥിച്ചു.