സാന്‍ സാല്‍വദോര്‍: ഒരുകാലത്ത് ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായിരുന്നു എല്‍ സാല്‍വഡോര്‍. എന്നാല്‍ ഇന്ന് ഈ രാജ്യത്തെ കൊലപാതക നിരക്ക് ഒരു ദശാബ്ദത്തിനുള്ളില്‍ 98 ശതമാനം കുറഞ്ഞിരിക്കുന്നു. ബ്രിട്ടനെയോ ഫ്രാന്‍സിനെയോ അപേക്ഷിച്ച് ഇവിടം സന്ദര്‍ശിക്കുന്നത് സുരക്ഷിതമാണെന്നാണ് അമേരിക്ക ഇപ്പോള്‍ പറയുന്നത്. പത്ത് വര്‍ഷം മുമ്പ് വെറും 64 ലക്ഷം ജനസംഖ്യ ഉണ്ടായിരുന്ന ഈ മധ്യ അമേരിക്കന്‍ രാജ്യത്ത് 6656 കൊലപാതകങ്ങള്‍ നടന്നിരുന്നു.

എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇത് 114 ആയി കുറഞ്ഞതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സ്വേച്ഛാധിപതി' എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രസിഡന്റ് നയിബ് ബുക്കെലെ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആരംഭിച്ചതിന് ശേഷമാണ് അത്ഭുതപ്പെടുത്തുന്ന ഈ മാറ്റം ഉണ്ടായിരിക്കുന്നത്.




2022 ല്‍ പ്രസിഡന്റ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴും ഇത് തുടരുകയാണ്. വാറണ്ടില്ലാതെ ആളുകളെ അറസ്റ്റ് ചെയ്യാന്‍ സുരക്ഷാ സേനയ്ക്ക് അസര്‍ക്കാര്‍ അധികാരം നല്‍കിയിരുന്നു. ഒരു ദിവസം ഏകദേശം 1,000 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഒരു വര്‍ഷത്തിനുശേഷം, വര്‍ദ്ധിച്ചുവരുന്ന തടവുകാരെ പാര്‍പ്പിക്കുന്നതിനായി എല്‍ സാല്‍വഡോര്‍ ടെററിസം കണ്‍ഫൈന്‍മെന്റ് സെന്റര്‍ - സെക്കോട്ട് - എന്ന പേരില്‍ ഒരു പുതിയ ജയിലും തുറന്നിരുന്നു. ഇത് ഒരു വിദൂര പ്രസ്ഥലത്താണ് ജയില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ഇപ്പോള്‍ ലോകത്തിലെ ഏറ്റവും തീവ്രമായ ചട്ടങ്ങളുള്ള ജയിലുകളില്‍ ഒന്നാണ് ഇത്. തടവുകാര്‍ക്ക് പുറം ലോകവുമായുള്ള എല്ലാ ബന്ധങ്ങളും ഇവിടെ നിരോധിച്ചിരിക്കുകയാണ്. കൂടാതെ 100 പുരുഷന്മാര്‍ വരെ ഒരു സെല്ലിലാണ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. വെറും കോണ്‍ക്രീറ്റ് സ്ലാബുകളിലാണ് അവര്‍ ഉറങ്ങുന്നത്. ഭക്ഷണവും പരിമിതമാണ്. സന്ദര്‍ശകരെ അനുവദിക്കില്ല. തടവുകാരെ പലപ്പോഴും ചങ്ങലകളില്‍

ചങ്ങല കൊണ്ടാണ് ബന്ദിച്ചിരിക്കുന്നത്. സായുധ ഗാര്‍ഡുകളാണ് ഇവിടെ കാവല്‍ നില്‍ക്കുന്നത്. തടവുകാര്‍ക്ക് സെല്ലുകളില്‍ നിന്ന് പുറത്തിറങ്ങാനും അനുമതിയില്ല.




എല്‍ സാല്‍വഡോറിലെ പുരുഷന്മാരില്‍ ഏകദേശം മൂന്ന് ശതമാനം പേര്‍ ജയിലുകളില്‍ കഴിയുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് സര്‍ക്കാരിന്റെ ഈ നയങ്ങളെ പിന്തുണയ്ക്കുകയും ഇരു രാജ്യങ്ങളും തമ്മില്‍ സഖ്യകക്ഷികളാകുകയും ചെയ്തു. അധോലോക സംഘങ്ങളെ അടിച്ചമര്‍ത്തുന്നതിന് മുമ്പ് കാലിഫോര്‍ണിയയില്‍ രൂപീകരിച്ച രണ്ട് പ്രധാന ഗുണ്ടാസംഘങ്ങളായ എംഎസ്-13, മാറ 18 എന്നിവയായിരുന്നു രാജ്യത്തെ നിയന്ത്രിച്ചിരുന്നത്.

ഇവര്‍ ബിസിനസുകാരില്‍ നിന്ന് വന്‍തുകകള്‍ തട്ടിയെടുക്കുകയും വ്യാപകമായി കൊലപാതകങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. നയിബ് ബുക്കലെ ഭരണത്തില്‍ എത്തിയതോടെയാണ് ഇവരെയെല്ലാം അടിച്ചമര്‍ത്തിയത്. ഇപ്പോള്‍ മദ്യപിച്ച് കൊണ്ട് വാഹനമോടിച്ചാല്‍ പോലും ജയില്‍ ശിക്ഷയാണ് ലഭിക്കുന്നത്. രാജ്യത്തെ പട്ടണങ്ങളെല്ലാം ഇപ്പോള്‍ സൈന്യത്തിന്റെ സംരക്ഷണത്തിലാണ്. കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ 85 ശതമാനം വോട്ടുകള്‍ നേടി ബുക്കലെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.