പത്തനംതിട്ട: ഇന്ന് ഉച്ചയോടെയാണ് കൊന്നിയെ ഞെട്ടിച്ച് പാറമടയിൽ അപകടം നടന്നത്. പാറമടയിൽ നിന്നും വെടി പൊട്ടും പോലെ ഉഗ്ര ശബ്ദമാണ് കേട്ടത്. പിന്നാലെ നോക്കുമ്പോൾ ആയിരുന്നു മുകളിലത്തെ ഒരു തട്ടിൽ തകർന്ന് തരിപ്പണമായി കിടക്കുന്ന ഹിറ്റാച്ചിയെ കണ്ടത്. ഹിറ്റാച്ചിയുടെ മേൽ ഒരു കൂറ്റൻ പാറ കഷ്ണമാണ് വന്ന് പതിച്ചത്. അപടത്തിൽപ്പെട്ട രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സ്ഥലത്തേക്ക് എൻഡിആർഎഫ് സംഘവും പുറപ്പെട്ടതായും വിവരങ്ങൾ ഉണ്ട്. വഴിവെട്ടുന്നതിനിടെയാണ് അപകടം നടന്നത്. അതുപോലെ വിവരം പുറത്തറിയാൻ വൈകിയതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.

കോന്നി പയ്യനാമണ്ണിൽ പാറമ‍ടയിലാണ് പാറ കഷ്ണം വീണ് അപകടം നടന്നത്. ഉച്ചയ്ക്കു രണ്ടരയോടെയാണ് പാറമടയിൽ പ്രവർത്തിക്കുകയായിരുന്ന മണ്ണുമാന്തി യന്ത്രത്തിന് മുകളിലേക്ക് കൂറ്റൻ പാറക്കെട്ടുകൾ വന്ന് വീണത്. ഇവിടെ ജോലി ചെയ്യുകയായിരുന്ന രണ്ടു അന്യസംസ്ഥാന തൊഴിലാളികൾ പാറക്കെട്ടിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരങ്ങൾ ലഭിക്കുന്നത്.

അതുപോലെ പാറമടക്കെതിരെ മുൻപും പരാതി ഉയർന്നിട്ടുണ്ടെന്ന് നാട്ടുകാർ വ്യക്തമാക്കി. പാറമടയിലെ ക്രഷറിന്റെ ലൈസൻസ് ജൂൺ 30ന് അവസാനിച്ചതാണെന്നും ഇതിനെതിരെ മുൻപഞ്ചായത്ത് അംഗം ബിജി കെ വർഗീസ് കോന്നി പഞ്ചായത്തിൽ പരാതി നൽകിയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. 120 ഏക്കർ ഭൂമിയിലാണ് പാറമട സ്ഥിതി ചെയ്യുന്നത്. അപകടം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴും ഹിറ്റാച്ചിയുടെ അടിയിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്താനായിട്ടില്ല. ഹിറ്റാച്ചി കൊണ്ട് നീക്കുന്ന ഭാഗത്ത് ഒരാളുണ്ടെന്ന സംശയം പൊലീസ് ഉയർത്തുന്നുണ്ട്.

അതേസമയം, പാറമടയ്ക്കുള്ളിൽ നടന്ന അപകടമായതിനാൽ വിവരം പുറത്തറിയാൻ വൈകി. രണ്ടര മണിക്കൂറോളമായി തൊഴിലാളികൾ പാറക്കെട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. അഗ്നിരക്ഷാ സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. വീണത് വലിയ പാറക്കെട്ടുകളായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

രണ്ട് ഒഡീഷ സ്വദേശികളായ തൊഴിലാളികൾ മഹാദേവ്, അജയ് റായ് എന്നിവരാണ് കുടുങ്ങി കിടക്കുന്നത്. കുറേ കാലമായി ഖനനം നടക്കുന്ന പാറമടയാണ് ഇത്. പൊലീസും നാട്ടുകാരും സ്ഥലത്തുണ്ടെങ്കിലും നിലവിൽ അപട സ്ഥലത്തേക്ക് ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണ്. പാറമടയുടെ മധ്യഭാഗത്തായിട്ടാണ് ഹിറ്റാച്ചി കുടുങ്ങിക്കിടക്കുന്നത്. അതിനാൽ ക്രെയിൻ ഉപയോഗിച്ച് മാത്രമേ ഇറങ്ങാൻ സാധിക്കുകയെന്നതാണ് പ്രതിസന്ധി.

ഇവരെ പുറത്തെടുക്കാൻ ശ്രമങ്ങൾ തുടരുകയാണ്. പണി നടക്കുന്നതിനിടെ പാറ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. സ്ഥലത്ത് അധികൃതർ എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്. കൂടുതൽ ആളുകൾ കുടുങ്ങിയോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

ഉച്ചഭക്ഷണം കഴിച്ച് ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തിൽ പെട്ടത്. അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരുക ഏറെ പ്രയാസകരമാണ്. വിവരമറിഞ്ഞ് പൊലീസും ഫയർ ഫോഴ്‌സും അടക്കം ഇവിടെയെത്തിയെങ്കിലും ഹിറ്റാച്ചിയുടെ അടുത്തേക്ക് പോകാൻ ഇതുവരെ സാധിച്ചിട്ടില്ല.