തിരുവനന്തപുരം: ഗവണ്‍മെന്റ് സെക്രട്ടറിമാരുടെ അധികാരം കവര്‍ന്നെടുത്ത് എക്‌സ് ഒഫിഷ്യോ സെക്രട്ടറിമാര്‍ക്ക് നല്‍കിയുള്ള റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിക്കെതിരേ ഐഎഎസുകാര്‍ നിയമന നടപടിയ്ക്ക്. ഇതിന് മുന്നോടിയായി ഔദ്യോഗികമായി രേഖകള്‍ ശേഖരിക്കുന്ന നടപടി ഐഎഎസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. കോടതിയില്‍ സര്‍ട്ടിഫൈഡ് കോപ്പികള്‍ നല്‍കുന്നതിനായി വിവരാവകാശ നിയമ പ്രകാരം വിവിധ വകുപ്പുകളില്‍ നിന്നു രേഖകള്‍ ശേഖരിക്കുകയാണ് അസോസിയേഷന്‍. രേഖകള്‍ കിട്ടിയ തുടര്‍ നടപടി ആരംഭിക്കും. എക്‌സ് ഒഫിഷ്യോ സെക്രട്ടറിമാരുടെ അധികാരം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഐഎഎസ് അസോസിയേഷന്‍ സര്‍ക്കാരിനു കത്തു നല്‍കും. ഇതിനു ശേഷമാകും നിയമ നടപടികളിലേക്കു കടക്കുക. എക്‌സ് ഒഫിഷ്യോ സെക്രട്ടറിമാര്‍ക്ക് അധികാരം നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരേ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിലും രംഗത്ത് എത്തിയിരുന്നു.

സംസ്ഥാന സര്‍ക്കാരിലെ ഉദ്യോഗസ്ഥരുടെ ശ്രേണിയില്‍ സെക്രട്ടറിക്ക് താഴെയായി എക്‌സ് ഒഫിഷ്യോ സെക്രട്ടറിയെ ഉള്‍പ്പെടുത്തി റൂള്‍സ് ഒഫ് ബിസിനസ് ഭേദഗതി ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. സര്‍ക്കാരിന്റെ എല്ലാ ഉത്തരവുകളിലും ഒപ്പിടാന്‍ എക്‌സ് ഒഫിഷ്യോ സെക്രട്ടറിക്ക് അധികാരമുണ്ട്. സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചതോടെയാണ് വിജ്ഞാപനമിറക്കിയത്. ശാസ്ത്ര, സാങ്കേതിക വകുപ്പിലും കിഫ്ബിയിലും ഇനവേഷന്‍ കൗണ്‍സിലിലും ആസൂത്രണ വകുപ്പിലും എക്‌സ് ഒഫിഷ്യോ സെക്രട്ടറിമാരുണ്ട്. ഭേദഗതിയിലൂടെ ഈ തസ്തികകള്‍ക്കെല്ലാം നിയമപ്രാബല്യമായി. എക്‌സ് ഒഫിഷ്യോ സെക്രട്ടറിയുടേത് പുതിയ കാറ്റഗറിയല്ലെന്ന് വിജ്ഞാപനത്തോടൊപ്പമുള്ള വിശദീകരണത്തില്‍ പറയുന്നു. കേന്ദ്രത്തില്‍, സര്‍ക്കാര്‍ ഉത്തരവുകളിറക്കാന്‍ എക്‌സ് ഒഫിഷ്യോ സെക്രട്ടറിമാരെ അധികാരപ്പെടുത്താമെന്നുണ്ട്. ഇതുപ്രകാരമാണ് റൂള്‍സ് ഒഫ് ബിസിനസ് ഭേദഗതി ചെയ്തത്.

വിരമിച്ച ഉദ്യോഗസ്ഥനായ കെ.എം എബ്രഹാമിനെ എക്സ് ഒഫിഷ്യോ സെക്രട്ടറിയാക്കിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. കെ എം എബ്രഹാം എക്‌സ് ഒഫിഷ്യോ പദവിയിലിരുന്ന് നടത്തിയ നിയമനങ്ങള്‍ ചട്ടവിരുദ്ധമാണെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. തോമസ് ഐസക്കിനെ വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേശകനായി കെ.എം എബ്രഹാം നിയമിച്ചത് എക്സ് ഒഫിഷ്യോ സെക്രട്ടറി എന്ന പേരില്‍ നിയമപരമായി നിലവില്‍ ഇല്ലാത്ത പദവിയില്‍ ഇരുന്നാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. പുതിയ വിജ്ഞാപനത്തിലൂടെ ഈ തസ്തികയില്‍ സര്‍ക്കാരിന് പുറത്തുള്ളവരെയും വിരമിച്ച ഉദ്യോഗസ്ഥരെയുമൊക്കെ നിയമിക്കാനാവും. ഭരണചട്ടത്തിലെ 12-ാം ചട്ടമാണ് ഭേദഗതി ചെയ്തത്.

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിനെതിരെ അമികസ് ക്യൂറി എടുത്ത നിലപാടാണ് ഇതിനെല്ലാം കാരണം. കെ ഡിസ്‌കിലെ എക്സ് ഒഫിഷ്യോ സെക്രട്ടറി സ്ഥാനത്തേക്കുള്ള നിയമനം നിയമവിരുദ്ധമാണെന്ന് അമികസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇല്ലാത്ത സ്ഥാനത്തേക്കാണ് കെഎം എബ്രഹാമിന്റെ നിയമനം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടണമെന്നും കെ.എം എബ്രഹാമിനെതിരെ അമികസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരിനായി ഉത്തരവില്‍ ഒപ്പിടാന്‍ എക്സ് ഒഫിഷ്യോ സെക്രട്ടറിക്ക് അധികാരമില്ല. എക്സ് ഒഫിഷ്യോ സെക്രട്ടറി സ്ഥാനത്തിരുന്ന് നല്‍കിയ എല്ലാ ഉത്തരവുകളും നിയമ വിരുദ്ധമാണ്. വിരമിച്ചയാളെ എക്സ് ഒഫിഷ്യോ സെക്രട്ടറിയാക്കിയത് നിയമ വിരുദ്ധം. എക്സ് ഒഫിഷ്യോ സെക്രട്ടറി സ്ഥാനം വഹിക്കേണ്ടത് ഐഎഎസ് കേഡര്‍ ഉദ്യോഗസ്ഥനാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എക്സ് ഒഫിഷ്യോ സെക്രട്ടറിയെ സെക്രട്ടറിക്ക് താഴെയായി ഉദ്യോഗസ്ഥ ശ്രേണിയില്‍ ഉള്‍പ്പെടുത്തി ഭേദഗതിയിലൂടെ എബ്രഹാമിനും ഐസക്കിനും ഹൈക്കോടതിയില്‍ നിന്ന് ഇനി തലയൂരാന്‍ സാധിച്ചേക്കും.

ഇതുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലുള്ള ഐഎഎസുകാരനായ പ്രശാന്ത് എഴുതിയ കുറിപ്പും ചര്‍ച്ചയായിരുന്നു. 17 വര്‍ഷം എങ്കിലും ഐഎഎസില്‍ കുറ്റമറ്റ രീതിയില്‍ ജോലി ചെയ്തവര്‍ എത്തുന്ന പദവിയാണ് ഗവണ്‍മെന്റ് സെക്രട്ടറി. ചട്ടങ്ങള്‍ നോക്കി മാത്രമേ ഇവര്‍ ഫയല്‍ എഴുതുകയുള്ളൂ. ഉത്തരവ് ഇറക്കുകയുള്ളു. അല്ലെങ്കില്‍ പെന്‍ഷന്‍ കിട്ടില്ലെന്ന് ഇവര്‍ക്ക് അറിയാം. പെന്‍ഷന്‍ വാങ്ങിക്കുന്ന വിരമിച്ച ഐഎഎസുകാരന് ചട്ടം നോക്കേണ്ട കാര്യമില്ല. സര്‍ക്കാര്‍ പറയും അയാള്‍ ഉത്തരവിറക്കും, ശമ്പളം ലക്ഷങ്ങള്‍ പോക്കറ്റിലാകും. അത്രമാത്രം. ഈ ഭേദഗതിയിലൂടെ സര്‍ക്കാരിന് താല്‍പര്യമുള്ള ആരെയും എക്സ് ഒഫിഷ്യോ സെക്രട്ടറി ആക്കാം. സര്‍ക്കാരിന് താല്‍പര്യമുള്ള ഉത്തരവ് ഇറക്കാം. ചിന്ത ജെറോമിനും മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും വരെ സര്‍ക്കാരിന് താല്‍പര്യം ഉണ്ടെങ്കില്‍ എക്സ് ഒഫിഷ്യോ സെക്രട്ടറിയാക്കാം. ഉറക്കമൊഴിച്ച് ഐഎഎസിന് പഠിക്കാതെ സെക്രട്ടറി ആകാം. ഈ വിഷയത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാണ്്. ഈ വാദങ്ങള്‍ ഐഎഎസ് അസോസിയേഷനും ഗൗരവത്തില്‍ എടുക്കുന്നുവെന്നതാണ് വസ്തുത.

പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

UPSC പരീക്ഷ പാസായി 16 വര്‍ഷമെങ്കിലും സര്‍ക്കാര്‍ സര്‍വ്വീസുള്ള, കുറ്റമറ്റ കരിയറുള്ള മുതിര്‍ന്ന IAS ഉദ്യോഗ്സ്ഥരെ മാത്രമേ സെക്രട്ടറി തലത്തിലേക്ക് പരിഗണിക്കാന്‍ പറ്റൂ എന്ന പിന്തിരിപ്പന്‍ രീതിയിലായിരുന്നു കേരളം രൂപീകരിച്ച കാലം മുതല്‌ക്കേ ഉള്ള നിയമം. കേരളത്തില്‍ IAS കാരുടെ എണ്ണം വളരെ കുറവാണ്. ഉള്ളവര്‍ തന്നെ കേന്ദ്ര ഡെപ്യൂറ്റേഷനും, വിദേശ പഠനവുമായി നാടു വിട്ടിരിക്കുന്നു. ബാക്കിയുള്ളവര്‍ ഫേസ് ബുക്കില്‍ അഭിപ്രായം പറഞ്ഞതിന് സസ്‌പെന്‍ഷനിലും. അതു കൊണ്ട് തന്നെ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ഒരു IAS ഉദ്യോഗസ്ഥനെയും നമുക്ക് വിരമിക്കാന്‍ അനുവദിക്കാനാവില്ല എന്ന അവസ്ഥയാണ്. മാത്രമല്ല, വിവിധ വകുപ്പുകളില്‍ സേവനമനുഷ്ഠിച്ച മുതിര്‍ന്ന IAS ഉദ്യോഗ്സ്ഥരെ മാത്രം സെക്രട്ടറി ആക്കുന്നതിലെ പോരായ്മ പല ബുദ്ധിജീവികളും പരാമര്‍ശിച്ചിട്ടുള്ളതാണ്. അനുഭവസമ്പത്ത് തുറന്ന് ചിന്തയ്ക്ക് പലപ്പോഴും ഒരു വിഘാതമാണ്. വിരമിച്ചവരെയും, അതിവിദഗ്ദ്ധരെയും, മലയാളഭാഷാ പണ്ഢിതരെയും, വഴിപോക്കരെയും ഒരുപോലെ പരിഗണിച്ച് സെക്രട്ടറികളായി നിയമിച്ച് സെക്രട്ടേറിയറ്റ് ജനകീയമാക്കാന്‍ നമുക്ക് സാധിക്കും. ഏറെക്കുറേ പി.എസ്.സി ജനകീയമാക്കിയ പോലെ.

കഴിവിന്റെ അങ്ങേയറ്റം പുറത്തെടുക്കുന്ന വേളയിലാണല്ലോ കേരളത്തില്‍ റിട്ടയര്‍മെന്റ് സംഭവിക്കാറ്. ജോലിയോടൊപ്പം പൊതുജന സേവനവും സര്‍വ്വീസ് സംഘടനാ പ്രവര്‍ത്തനവും ഒക്കെയായി ജീവിക്കുന്നവര്‍ വളരെ നേരത്തേ പിരിഞ്ഞല്ലോ എന്ന് തോന്നി പോകാറുണ്ട്. അവരെ സെക്രട്ടറി തലത്തില്‍ നേരിട്ട് നിയമിക്കാനും അവരുടെ സേവനങ്ങള്‍ നാടിനും നാട്ടുകാര്‍ക്കും തുടര്‍ന്നും ലഭ്യമാക്കാനും ഈ പരിഷ്‌കാരം സഹായിക്കും. സെക്രട്ടേറിയറ്റില്‍ സെക്ഷന്‍ ഓഫീസറായി തുടങ്ങി സ്‌പെഷ്യല്‍ സെക്രട്ടറി വരെയാവുന്നവരും IAS കാരെപ്പോലെ പഴയ കാലത്തിന്റെ അവശേഷിപ്പാണല്ലോ. ഇവരുടെ മുകളില്‍ എക്‌സ് ഒഫീഷ്യോ സെക്രട്ടറികള്‍ വരുന്നതോടെ ഭരണം ദ്രുതഗതിയിലാവും. റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യുന്നതോടെ ഇവര്‍ക്ക് നേരിട്ട് സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറക്കാനാവും. എന്തൊരു മാറ്റമായിരിക്കും ഇത് ഉണ്ടാക്കുക! റിട്ടയര്‍ ചെയ്യുമ്പോള്‍ പെന്‍ഷന്‍ വാങ്ങണമെന്നും ക്രിമിനല്‍ കേസുകളില്‍ പെടരുതെന്നും മറ്റും ഭയന്ന് തീരുമാനങ്ങളെടുക്കാത്ത, നിലവിലെ ചട്ടം - നോക്കി - ഉദ്യോഗസ്ഥര്‍ക്ക് പകരം വരുന്ന, താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന ഈ എക്‌സ് ഒഫീഷ്യോ സെക്രട്ടറികള്‍ തീര്‍ച്ചയായും ഒരു മുതല്‍കൂട്ടായിരിക്കും. എന്ത് റിസ്‌ക്കെടുത്തും നാടിന് നന്മ ചെയ്യാന്‍ ഇവര്‍ക്കാവും, കാരണം ഇവര്‍ അനാവശ്യമായി നിയമവും ചട്ടവും പറയുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലല്ലോ. ഈ മോഡല്‍ പ്രാവര്‍ത്തികമയാല്‍ ദിവസക്കൂലിയായും സര്‍ക്കാര്‍ സെക്രട്ടറികളെ നിയമിക്കാവുന്നതാണ്.

ഈ ഭരണ നവോദ്ധാനത്തിലൂടെ റിട്ടയര്‍ ചെയ്ത കഴിവുറ്റ സംഘടനാ പ്രവര്‍ത്തനവും ജനസേവനവും ഉന്നതമായ രാഷ്ട്രീയ ചിന്തകളുമുള്ള വകുപ്പ് സെക്രട്ടറിമാരെ ഇനി മുതല്‍ നമുക്ക് ലഭിച്ച് തുടങ്ങും എന്ന് പ്രത്യാശിക്കാം. നാം ശ്രദ്ധിക്കാതെ പോയേക്കാവുന്ന പ്രധാനപ്പെട്ട ഈ ഭരണപരിഷ്‌കാരം ശരിക്ക് മനസ്സിലാക്കിയാല്‍ കേരള ജനത നെഞ്ചിലേറ്റും എന്നതില്‍ സംശയമില്ല. ലാറ്ററല്‍ എന്റ്രിയെക്കാള്‍ വിപ്ലവകരമായ മാറ്റമാണ് നാം ഇന്ന് ഈ പരിഷ്‌കാരത്തിലൂടെ കാണുന്നത്. നമ്മുടെ നാടും മാറിത്തുടങ്ങി.