അഹമ്മദാബാദ്: വന്‍ ദുരന്തങ്ങള്‍ ലോകത്ത് ഉണ്ടാകുമ്പോള്‍ ഇത് താന്‍ നേരത്തേ പ്രവചിച്ചതാണ് എന്ന അവകാശവാദവുമായി പല ജ്യോതിഷകളും രംഗത്ത് എത്താറുണ്ട്. ഇന്നലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനം തകര്‍ന്ന് വന്‍ ദുരന്തം ഉണ്ടായ പശ്ചാത്തലത്തില്‍ ഒരാഴ്ച മുമ്പ് ഒരു ഇന്ത്യന്‍ ജ്യോതിഷി ഒരു വിനാശകരമായ വിമാനാപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്യുന്നു. സോഷ്യല്‍ മീഡിയയില്‍ ആസ്ട്രോ ശര്‍മിഷ്ഠ എന്ന പേരില്‍ അറിയപ്പെടുന്ന ജ്യോതിഷി കഴിഞ്ഞ വര്‍ഷമാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നത്.

2025-ല്‍ വിമാനാപകട വാര്‍ത്തകള്‍ നമ്മെ ഞെട്ടിച്ചേക്കാം' എന്നായിരുന്നു ഇവര്‍ പ്രവചിച്ചിരുന്നത്. അതിനിടെ കഴിഞ്ഞയാഴ്ച സമൂഹമാധ്യമമായ എക്സില്‍ അവര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കിയിരുന്നു. 2025 ല്‍ ഒരു വന്‍ വിമാനാപകടം ഉണ്ടാകും എന്നാണ് അവര്‍ ആവര്‍ത്തിച്ചത്. തന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവചനത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് എന്നാണ് അവര്‍ അവകാശപ്പെട്ടത്.

ഈ മാസം അഞ്ചിനാണ് അവര്‍ വീണ്ടും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. ഇന്നലത്തെ വിമാനാപകടത്തെ തുടര്‍ന്ന് ഇവരുടെ പ്രവചനം വൈറലായി മാറിക്കഴിഞ്ഞു. ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് വീണ്ടും നിങ്ങളുടെ കൃത്യത തെളിയിച്ചിരിക്കുന്നു എന്നാണ്. വിമാനാപകടത്തെക്കുറിച്ചുള്ള നിങ്ങളുടെ പ്രവചനം കേട്ട് ഞാന്‍ സ്ത്ബ്ധനായി ഇരുന്ന് പോയി എന്നും അദ്ദേഹം പറയുന്നു.

മറ്റൊരാള്‍ ചോദിക്കുന്നത് നിങ്ങളുടെ പ്രവചനം എപ്പോഴും ഇത്ര കൃത്യമാകുന്നത് എങ്ങനെ എന്നാണ്. അഹമ്മദാബാദില്‍, വിമാനം തകര്‍ന്ന്വീണതിന് തൊട്ടു പിന്നാലെ ഇവരുടെ പ്രവചനം വലിയ തോതില്‍ വൈറലാകാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ വിമാനാപകടത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

യന്ത്രത്തകരാറാണോ മറ്റെന്തെങ്കിലും കാരണങ്ങളാണോ അപകടത്തിലേക്ക് എത്തിയത് എന്നാണ് ഇനിയും മനസിലാക്കാന്‍ ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദ് സന്ദര്‍ശിക്കുകയാണ്. ആശുപത്രിയില്‍ എത്തി പരിക്കേറ്റവരെ അദ്ദേഹം കാണും. അഹമ്മദാബാദില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.