ന്യൂഡല്‍ഹി: പാക്കിസ്ഥാനെ മുട്ടുകുത്തിച്ച ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ഉപയോഗിച്ച ഒട്ടുമിക്ക സാങ്കേതികവിദ്യകളും പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആര്‍ഡിഒയുടെ നേതൃത്വത്തില്‍ രാജ്യത്ത് വികസിപ്പിച്ചെടുത്തതാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനിടയില്‍ പാകിസ്ഥാന്റെ ആണവ പ്രതിരോധത്തെ ഇന്ത്യ വെല്ലുവിളിച്ചിരുന്നു. ആണവമിസൈലുകളെയും പരമ്പരാഗത വാര്‍ഹെഡുകളെയും ആകാശത്ത് വച്ച് തന്നെ നശിപ്പിക്കാന്‍ കഴിവുള്ള സംവിധാനങ്ങള്‍ ഇന്ത്യക്കുണ്ടെന്നതായിരുന്നു ഈ വെല്ലുവിളിക്ക് പിന്നിലെ ആത്മവിശ്വാസം.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന നിരവധി ആയുധങ്ങളാണ് വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ആയുധ ശേഖരങ്ങളില്‍ എത്താന്‍ പോകുന്നത്. കരയിലും കടലിലും ആകാശത്തും ഇന്ത്യയുടെ ആക്രമണ- പ്രത്യാക്രമണ ശേഷി വര്‍ധിപ്പിക്കുന്ന ആയുധപദ്ധതികളാണ് ഡിആര്‍ഡിഒയുടെ പണിപ്പുരയില്‍ ഉള്ളത്. രണ്ട് വ്യത്യസ്ത തരത്തിലുള്ള ഹൈപ്പര്‍സോണിക് മിസൈലുകള്‍മുതല്‍ അഞ്ചാം തലമുറ യുദ്ധവിമാനം വരെയുള്ള പദ്ധതികളേക്കുറിച്ചടക്കം വിശദീകരിക്കുകയാണ് ഡിആര്‍ഡിഒ മേധാവി ഡോ. സമിര്‍ വി കാമത്ത്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കാമത്ത് നിലവിലെ പദ്ധതികളും ഭാവി പദ്ധതികളുമെന്തൊക്കെയെന്ന് വിശദീകരിച്ചത്.

ബ്രഹ്‌മോസ്

ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായി വികസിപ്പിച്ച ആയുധമാണ് ബ്രഹ്‌മോസ്. നിലവില്‍ കര, നാവിക, വ്യോമ സേനകള്‍ ഈ മിസൈലിന്റെ വിവിധ വകഭേദങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. യുദ്ധവിമാനങ്ങളില്‍ നിന്ന് പ്രയോഗിക്കാവുന്ന ബ്രഹ്‌മോസ് മിസൈല്‍ വരെ ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്. നിലവില്‍ റഷ്യന്‍ നിര്‍മിത എസ്.യു-30എംകെഐ യുദ്ധവിമാനങ്ങള്‍ക്ക് മാത്രമേ ബ്രഹ്‌മോസിനെ വഹിക്കാനുള്ള ശേഷിയുള്ളു. ഇന്ത്യന്‍ വ്യോമസേനയുടെ മറ്റ് യുദ്ധവിമാനങ്ങളിലും ഉപയോഗിക്കാനാകുന്ന തരത്തിലുള്ള ബ്രഹ്‌മോസിന്റെ പുതിയ പതിപ്പിനുള്ള ഗവേഷണത്തിലാണ് ഡിആര്‍ഡിഒ. ബ്രഹ്‌മോസ്-എന്‍.ജി. എന്നാണ് പുതിയ പതിപ്പിന് പേര് നല്‍കിയിരിക്കുന്നത്. ഭാരം കുറഞ്ഞതും ചെറുതുമാണ് ബ്രഹ്‌മോസ്-എന്‍.ജി. ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതായിരിക്കും ബ്രഹ്‌മോസ് നെക്സ്റ്റ് ജനറേഷന്‍ എന്നും കാമത്ത് വ്യക്തമാക്കി.

ഹൈപ്പര്‍സോണിക് മിസൈലുകള്‍

ഒരു ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെയും ഒരു ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിളിന്റെയും നിര്‍മ്മാണ പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്. ഗ്ലൈഡ് വെഹിക്കിള്‍ പദ്ധതിയുടെ പരീക്ഷണം രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും തുടര്‍ന്ന് സൈന്യത്തിന്റെ ഭാഗമാക്കുമെന്നും ഡോ. കാമത്ത് പറഞ്ഞു. ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈലിനായുള്ള സ്‌ക്രാംജെറ്റ് പ്രൊപ്പല്‍ഷന്‍ (1,000 സെക്കന്‍ഡ് നേരത്തേക്ക്) വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. പൂര്‍ണ്ണ തോതിലുള്ള പരീക്ഷണത്തിന് സര്‍ക്കാര്‍ അനുമതി കാത്തിരിക്കുകയാണെന്നും അനുമതി ലഭിച്ചുകഴിഞ്ഞാല്‍ അഞ്ചോ ഏഴോ വര്‍ഷത്തിനുള്ളില്‍ ഇതും സൈന്യത്തിന്റെ ഭാഗമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എയര്‍ ടു എയര്‍ മിസൈല്‍

വായുവില്‍ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന അസ്ത്ര (Astra) മിസൈലിന്റെ പുതിയ വകഭേദങ്ങളിലൂടെ ഡിആര്‍ഡിഒ, മിസൈല്‍ ശേഷി ആധുനികവല്‍ക്കരിക്കുന്നതിന്റെ പാതയിലാണെന്നും ഡോ കാമത്ത് പറഞ്ഞു. അസ്ത്ര മാക്ക്-1 (Mk-1) സൈന്യത്തിന്റെ ഭാഗമായി കഴിഞ്ഞു. കൂടുതല്‍ ദൂരപരിധി കൈവരിക്കാന്‍ സാധിക്കുന്ന മാക്ക്-2 (Mk-2), മാക്ക്-3 (Mk-3) എന്നിവ വികസിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്.യുദ്ധവിമാങ്ങളില്‍ നിന്ന് ഭൗമോപരിതലത്തിലേക്ക് വിക്ഷേപിക്കുന്ന രുദ്രം (Rudram) മിസൈല്‍ ശ്രേണിയും വികസിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളും ഡിആര്‍ഡിഒ നടത്തിവരുന്നു. രുദ്രം-2 (Rudram-2), രുദ്രം-3 (Rudram-3), രുദ്രം-4 (Rudram-4) എന്നിവ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

സുദര്‍ശന്‍ ചക്ര

'കുശ' പദ്ധതിക്ക് കീഴില്‍, റഷ്യയുടെ എസ്-400 ന് തുല്യമായ ദീര്‍ഘദൂര സര്‍ഫേസ്-ടു-എയര്‍ മിസൈലുകള്‍ ഇന്ത്യ വികസിപ്പിക്കുകയാണ്. 'സുദര്‍ശന്‍ ചക്ര' എന്ന് അറിയപ്പെടുന്ന ഈ പദ്ധതിക്ക് സമാന്തരമായി ഡ്രോണുകളെയും മറ്റ് വ്യോമ ഭീഷണികളെയും നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള ലേസറുകളും മൈക്രോവേവ് തരംഗങ്ങങ്ങളും ഉപയോഗിച്ചുള്ള ഡയറക്ട് എനര്‍ജി വെപ്പണ്‍സും ഡിആര്‍ഡിഒ വികസിപ്പിക്കുന്നുണ്ട്.

അഡ്വാന്‍സ്ഡ് ടോവ്ഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാന്‍സ്ഡ് ടോവ്ഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം (ATAGS) ഒരു മൊബൈല്‍ പതിപ്പിലേക്ക് മാറ്റുകയാണ്. കഴിഞ്ഞ വര്‍ഷം 814 ട്രക്ക് ഘടിപ്പിച്ച 155എംഎം കാലിബര്‍ ടോവ്ഡ് ഗണ്‍ സംവിധാനങ്ങള്‍ക്കുള്ള ഒരു നിര്‍ദ്ദേശത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ഏകദേശം 15,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പുറമെ, ടാറ്റ, എല്‍&ടി, ഭാരത് ഫോര്‍ജ്, മഹീന്ദ്ര ഡിഫന്‍സ് തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളെയും പങ്കാളിത്തത്തിനായി സമീപിച്ചിട്ടുണ്ട്.

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വിന്യസിക്കുന്നതിനായി എല്‍&ടിയുമായി സഹകരിച്ച് നിര്‍മ്മിച്ച 25 ടണ്‍ ഭാരമുള്ള ലൈറ്റ് ടാങ്ക് പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളും ഡോ. കാമത്ത് പങ്കുവെച്ചു. സരോവര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ടാങ്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കുമെന്നാണ് പ്രതീക്ഷ.

അന്തര്‍വാഹിനി യുദ്ധ സാങ്കേതികവിദ്യകള്‍

ഇന്ത്യന്‍ നാവികസേനയ്ക്കായി ടോര്‍പ്പിഡോകള്‍, നാവിക മൈനുകള്‍, മറ്റ് അന്തര്‍വാഹിനി യുദ്ധ സാങ്കേതികവിദ്യകള്‍ എന്നിവ ഡിആര്‍ഡിഒ വികസിപ്പിക്കുന്നു. ഈ സംവിധാനങ്ങളില്‍ പലതും ഉടന്‍ സേനയുടെ ഭാഗമാകും.

അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ്

2024-ല്‍ ഔദ്യോഗിക അനുമതി ലഭിച്ച അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് (AMCA) ചൈന പാകിസ്താന് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുള്ള 40 ജെ-35 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ക്കുള്ള ഇന്ത്യയുടെ മറുപടി ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത വര്‍ഷത്തോടെ ചൈനയില്‍ നിന്ന് പാകിസ്താന് 40 ജെ-35 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2035-ഓടെ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ് പൂര്‍ത്തിയാകുമെന്ന് മുമ്പ് ഒരു അഭിമുഖത്തില്‍ ഡോ. കാമത്ത് പറഞ്ഞിരുന്നു. ഇന്ത്യന്‍ വ്യോമസേന 20 വിമാനങ്ങള്‍ വാങ്ങുമെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


അഭിമാനമായി 'സൂര്യ'


ഡയറക്ട് എനര്‍ജി ആയുധ വികസനത്തിലും ഡിആര്‍ഡിഒ മുന്നേറിക്കഴിഞ്ഞു. 300 കിലോവാട്ട് ഊര്‍ജമുള്ള ലേസര്‍ ആയുധമാണ് ഡിആര്‍ഡിഒ വികസിപ്പിക്കുന്നത്. 20 കിലോമീറ്റര്‍ ദൂരത്തുവരെയുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ഹൈ എനര്‍ജി ലേസര്‍ ആയുധത്തിന് 'സൂര്യ' എന്നാണ് പേരിട്ടിരിക്കുന്നത്. 2027ല്‍ 'സൂര്യ'യുടെ ആദ്യ പരീക്ഷണം നടക്കുമെന്നാണ് കരുതുന്നത്. പ്രധാനമായും ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനമായാണ് 'സൂര്യ'യെ വികസിപ്പിക്കുന്നത്. ഇതിന് പുറമെ ഡ്രോണുകള്‍, റോക്കറ്റുകള്‍ തുടങ്ങിയവയേയും നിര്‍വീര്യമാക്കും.

ചെലവ് കുറഞ്ഞ ആയുധമെന്ന നിലയിലാണ് ലേസര്‍ ആയുധങ്ങളെ കണക്കാക്കുന്നത്. നിലവിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഭീമമായ ചെലവാണ് ഓരോസമയത്തും വേണ്ടിവരിക. എന്നാല്‍ ഇവ വികസിപ്പിക്കാനും വിന്യസിക്കാനും ആദ്യഘട്ടത്തില്‍ വലിയ തുക കണ്ടെത്തേണ്ടിവരും. പരമ്പരാഗത പ്രതിരോധ സംവിധാനങ്ങളില്‍ മിസൈലുകളോ റോക്കറ്റുകളോ ഉപയോഗിച്ചാണ് ശത്രു മിസൈലുകളെയും വിമാനങ്ങളെയും ഡ്രോണുകളെയുമൊക്കെ നേരിടുന്നത്. ഇവ നിര്‍മിക്കാനും ഉപയോഗിക്കാനും വീണ്ടും വീണ്ടും പണം ചെലവാക്കേണ്ടി വരും. എന്നാല്‍ ഡയറക്ട് എനര്‍ജി ആയുധങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ കുറഞ്ഞ ചെലവില്‍ ശത്രുവിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും.

മാത്രമല്ല കണ്ണടച്ചുതുറക്കുന്നതിനേക്കാള്‍ വേഗതയില്‍ ശത്രുവിന്റെ ആക്രമണങ്ങളെ നിര്‍വീര്യമാക്കുമെന്നതിനാല്‍ ഹൈപ്പര്‍സോണിക് ആയുധങ്ങളെ വരെ പ്രതിരോധിക്കാനുമാകും. ശത്രുവിമാനങ്ങളെയും മിസൈലുകളെയും തകര്‍ക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളും പരമാവധി കുറയ്ക്കാനുമാകും.

നിലവില്‍ അമേരിക്ക, റഷ്യ, ചൈന, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളും ലേസര്‍ അടിസ്ഥാനമാക്കിയ ഡയറക്ട് എനര്‍ജി ആയുധങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. ഈ നിരയിലേക്കാണ് ഇന്ത്യയും എത്തുന്നത്. നിലവില്‍ ഈ രാജ്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ള വിവരങ്ങള്‍ വെച്ചുനോക്കിയാല്‍ 'സൂര്യ'യുടെ ശേഷി ഇവയോട് കിടപിടിക്കുന്നതാണ്. നിലവില്‍ അമേരിക്ക പരീക്ഷിച്ച ഹൈ എനര്‍ജി ലേസര്‍ വെപ്പണ്‍ സിസ്റ്റത്തിന് 300 കിലോവാട്ട് കരുത്താണുള്ളത്. ഇതിന്റെ 500 കിലോവാട്ടിന്റെ ലേസര്‍ ആയുധത്തിന്റെ വികസനത്തിലാണ് അമേരിക്ക.

ചൈനയുടെ പണിപ്പുരയിലുള്ള ഷെങ്-1 എന്ന ലേസര്‍ ആയുധത്തിന് 100 കിലോവാട്ട് ശേഷിയാണുള്ളത്. ഇതിന് രണ്ട് കിലോമീറ്റര്‍ ദൂരെവരെയുള്ള ലക്ഷ്യങ്ങളെ മാത്രമേ നേരിടാനാകു. അതുപോലെ സൈനികര്‍ക്ക് നേരിട്ട് ഉപയോഗിക്കാവുന്ന 50 കിലോവാട്ടിന്റെ ലേസര്‍ റൈഫിളും ചൈന വികസിപ്പിക്കുന്നുണ്ട്. 50 കിലോമീറ്റര്‍ പരിധിയിലുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന അതിശക്തമായ ലേസര്‍ ആയുധം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ചൈന. ഇസ്രയേലിന്റെ പക്കലുള്ള അയണ്‍ ബീമിന് 100 കിലോവാട്ട് ശേഷിയാണുള്ളത്. നിലവില്‍ ഇത് പരീക്ഷണ ഘട്ടത്തിലാണ്. റഷ്യയും സമാനമായ ആയുധത്തിന്റെ ഗവേഷണത്തിലാണ്. 100 കിലോവാട്ടിന്റെയും 50 കിലോവാട്ടിന്റെയും ലേസര്‍ ആയുധങ്ങള്‍ ഡിആര്‍ഡിഒ വികസിപ്പിച്ചിരുന്നു. ഇവയുടെ പരീക്ഷണങ്ങള്‍ നടക്കുകയാണ്. ഇതിന് പിന്നാലെയാണ് 300 കിലോവാട്ടിന്റെ ആയുധം വകസിപ്പിക്കുന്നത്.

ശത്രു രാജ്യത്തെ റഡാറും ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങളും മനസിലാക്കുന്നതിനായി വായുവിലൂടെ മുന്നറിയിപ്പ് ചെയ്യാന്‍ കഴിയുന്ന സംവിധാനവും ഇന്ത്യക്ക് സ്വന്തമായുണ്ടെന്ന് മിസൈല്‍ മാനും മുന്‍ ഡിആര്‍ഡിഒ ഡയറക്ടര്‍ ജനറലുമായ വിജയ് കുമാര്‍ സരസ്വത് വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യയുടെ അന്തര്‍വാഹിനികളുടെ ശേഷി

ഇന്ത്യന്‍ നാവികസേനയുടെ മിക്ക കപ്പലുകളും ഡോക്ക്യാര്‍ഡിന്റെ സഹായത്തോടെ ഡിആര്‍ഡിഒ രൂപകല്‍പന ചെയ്ത് വികസിപ്പിച്ചെടുത്തതാണ്. ഇന്ത്യക്ക് സമുദ്രത്തിനടിയിലും ആധിപത്യം സ്ഥാപിക്കാന്‍ ശേഷിയുള്ളവയാണ് ഇവയെന്നും അദ്ദേഹം ഉറപ്പു നല്‍കി.

നാവികസേനയ്ക്ക് ആവശ്യമായ റഡാറുകള്‍, സോണറുകള്‍, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങള്‍ തുടങ്ങിയ എല്ലാ സാങ്കേതികവിദ്യകളും നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ നാവികസേന നിലവില്‍ മൈന്‍സ്വീപ്പറുകള്‍ എന്നറിയപ്പെടുന്ന 12 മൈന്‍ കൗണ്ടര്‍മെഷര്‍ വെസലുകള്‍ (എംസിഎംവി) സ്വന്തമാക്കാന്‍ ശ്രമിക്കുകയാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മൈനുകള്‍ നീക്കം ചെയ്യാനും കടല്‍പാതകള്‍ സംരക്ഷിക്കാനും തുറമുഖങ്ങളെ ഭീഷണികളില്‍ നിന്ന് സംരക്ഷിക്കാനും ഈ കപ്പലുകള്‍ ആവശ്യമാണ്. നാവികസേന ആറോ ഏഴോ മൈന്‍വീപ്പറുകള്‍ ആവശ്യപ്പെടാന്‍ പോകുന്നു. ആവശ്യമായ സഹായങ്ങള്‍ ഡിആര്‍ഡിഒയും നല്‍കുമെന്ന് നാവിക സേനയ്ക്ക് ഉറപ്പ് നല്‍കി. ' സരസ്വത് പറഞ്ഞു.

തന്ത്രപരമായ മിസൈലുകളിലും കൂടാതെ സ്ട്രാറ്റജിക്ക് മിസൈലുകളിലും ഇന്ത്യ സ്വയംപര്യാപ്തത കൈവരിച്ചെന്ന് ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ വെളിപ്പെടുത്തി. ജബല്‍പൂരിലെ ഗണ്‍ കാരിയേജ് ഫാക്ടറിയിലാണ് ഇന്ത്യ ധനുഷ് 155 എംഎം ടോവ്ഡ് ഹോവിറ്റ്സര്‍ നിര്‍മിച്ചത്.

പ്രതിരോധ മേഖലയിലെ സ്വകാര്യ പങ്കാളിത്തം

ഇന്ന് പ്രതിരോധ മേഖല സ്വകാര്യ വ്യക്തികള്‍ക്കും തുറന്ന് നല്‍കുന്നുണ്ട്. ഒരു കാലത്ത് സ്വകാര്യ മേഖല ആയുധങ്ങളുടെയും മിസൈലുകളുടെയും വിവിധ പാര്‍ട്ടുകള്‍ മാത്രമാണ് നിര്‍മിച്ചിരുന്നത്. ഇന്ന് പല സ്വകാര്യ സ്ഥാപനങ്ങളിലും ടാങ്കുകളും മിസൈലുകളും നിര്‍മിക്കുന്നത് ഡിആര്‍ഡിഒയുടെ നിരന്തരമായ ഇടപെടല്‍ മൂലമാണെന്ന് സരസ്വത് വെളിപ്പെടുത്തി.

സ്വകാര്യ മേഖലയ്ക്ക് പിന്തുണ നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖലയിലെ പങ്കാളികളെ ആകര്‍ഷിക്കുന്നതിനായി ലഖ്നൗ, ഝാന്‍സി, തമിഴ്നാട് എന്നിവിടങ്ങളില്‍ പ്രതിരോധ ഉത്പാദനത്തിനായി ഒരു ഇടനാഴി തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിരോധ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍

ഡിആര്‍ഡിഒ ബജറ്റിന്റെ 25 ശതമാനം സ്വകാര്യ മേഖലയില്‍ ഡിസൈനിങിനും വികസനത്തിനുമായി ചെലവഴിക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ധനസഹായം നല്‍കുന്നതും ഉള്‍പ്പെടുന്നു. ഡിആര്‍ഡിഒയുടെ പല നയങ്ങളും സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതാണ്. ആര്‍മി ഡിസൈന്‍ ബ്യൂറോയ്ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വകാര്യ മേഖലയ്ക്ക് നേരിട്ട് പദ്ധതികള്‍ നല്‍കാന്‍ കഴിയുമെന്നും സരസ്വത് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഭാവി സ്ഥാനം

ഡിആര്‍ഡിഒയുടെയും ഇന്ത്യന്‍ വ്യവസായത്തിന്റെയും നേതൃത്വത്തില്‍ ഇന്ത്യ പ്രതിരോധ സംവിധാനം ആധുനികവത്കരിക്കുകയാണ്. കൂടാതെ ഡ്രോണ്‍ പദ്ധതി ഇതിനകം തന്നെ പുതിയ വഴിത്തിരിവിലാണെന്ന് സരസ്വത് പറഞ്ഞു.

'അന്തര്‍വാഹിനികളില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന ബ്രഹ്‌മോസിന്റെ അടുത്ത പതിപ്പായ ഒരു ഹൈപ്പര്‍സോണിക് മിസൈല്‍ പദ്ധതിയുടെ വികസനത്തിലാണ് നമ്മളിപ്പോള്‍. എഐയുടെ സഹായത്തോടെ ഏറ്റവും നൂതനമായ ഇലക്ട്രോണിക് യുദ്ധ സംവിധാനമായ ഒരു ഹൈപ്പര്‍സോണിക് ഗ്ലൈഡര്‍ നിര്‍മിക്കുന്നത് ആലോചനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാമികാസെ ഡ്രോണുകളും ഇന്ത്യക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ന് ഏറ്റെടുക്കുന്ന പദ്ധതികള്‍ അടുത്ത 15 വര്‍ഷത്തിനുള്ളില്‍ മികച്ച സാങ്കേതികവിദ്യയിലേക്കെത്തിക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കും.' അദ്ദേഹം ഊന്നിപ്പറഞ്ഞു.

വീക്ഷിത് ഭാരത്

സരസ്വതിന്റെ അഭിപ്രായത്തില്‍, വീക്ഷിത് ഭാരത് എന്നത് അജണ്ടയല്ല, മറിച്ച് ഒരു ലക്ഷ്യമാണ്. 'ഇന്ത്യയുടെ എല്ലാ മേഖലകളിലും നാം പുരോഗതി കൈവരിക്കേണ്ടതുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, നിര്‍മാണ വ്യവസായങ്ങള്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും ഇന്ത്യയുടെ വളര്‍ച്ച ഉണ്ടാകും,' അദ്ദേഹം പറഞ്ഞു.

നീതി ആയോഗിന്റെ അടുത്തിടെ സമാപിച്ച ഗവേണിങ് കൗണ്‍സില്‍ യോഗത്തെയും അദ്ദേഹം പരാമര്‍ശിച്ചു. 2047 ആകുമ്പോഴേക്കും വീക്ഷിത് ഭാരതില്‍ എല്ലാ സംസ്ഥാനങ്ങളുടെയും പങ്കാളിത്തം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സരസ്വതിന്റെ അഭിപ്രായത്തില്‍, കൃഷി, ഉത്പാദനം, ടൂറിസം തുടങ്ങിയ ചില മേഖലകള്‍ക്ക് വീക്ഷിത് ഭാരതില്‍ പ്രധാന പങ്ക് വഹിക്കാന്‍ കഴിയും. നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ച മെച്ചപ്പെടുത്തുന്നതിന് ശാസ്ത്ര സാങ്കേതിക വിദ്യയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.