ബെംഗളൂരു: ചിന്നസ്വാമി സ്‌റ്റേഡിയം ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ഇടക്കാല ആശ്വാസം. ഭാരവാഹികളുടെ അറസ്റ്റ് കര്‍ണാടക ഹൈക്കോടതി തടഞ്ഞു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ ഹര്‍ജിയിലാണ് അറസ്റ്റ് അടക്കം തടഞ്ഞുള്ള ഉത്തരവ്.

കെ എസ് സി എ ഭാരവാഹികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതിയുടെ അധികാര പരിധി വിട്ടുപോകരുതെന്നും ഉള്ള ഉപാധികളോടെയാണ് ജസ്റ്റിസ് എസ് ആര്‍ കൃഷ്ണ കുമാറിന്റെ ഉത്തരവ്. കേസ് ഇനി ജൂണ്‍ 16 ന് പരിഗണിക്കും. കെഎസ്‌സിഎ പ്രസിഡന്റ് എ രഘുറാം ഭട്ട് അടക്കമുള്ളവരാണ് ഹര്‍ജി നല്‍കിയത്. ഇന്ന് രാവിലെ കെഎസ്‌സിഎ സെക്രട്ടറിയുടെയും ട്രഷററുടെയും വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു

അതേസമയം, ആര്‍സിബി മാര്‍ക്കറ്റിങ് വിഭാഗം മേധാവി നിഖില്‍ സോസലെയുടെ അറസ്റ്റില്‍ തത്കാലം ഇടപെടുന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു നിഖില്‍ സോസലെ. സംസ്ഥാന സര്‍ക്കാരിന് പറയാനുള്ളത് കേള്‍ക്കണമെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് കേസ് മാറ്റിവെക്കുകയായിരുന്നു. കേസെടുത്ത ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തെന്ന് നിഖില്‍ കോടതിയെ അറിയിച്ചു. എന്നാല്‍, അത്തരം വാദത്തില്‍ യുക്തിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

വിജയാഘോഷം സര്‍ക്കാരിന്റെ താല്‍പര്യപ്രകാരമായിരുന്നു എന്ന വാദമാണ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ മുന്നോട്ടുവച്ചത്. വിധാന്‍ സൗധയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെയും സാന്നിധ്യത്തിലായിരുന്നു സ്വീകരണം. മുതിര്‍ന്ന ഉദ്യോഗസ്ഥരും, പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ട നിയന്ത്രണത്തിന്റെയും മറ്റുക്രമീകരണങ്ങളുടെയും ഉത്തരവാദിത്വം ആര്‍സിബിക്കും ഇവന്റ് മാനേജര്‍മാരായ ഡിഎന്‍എക്കും ആയിരുന്നു. വേദി വാടകയ്ക്ക് കൊടുക്കുന്നുവെന്നല്ലാതെ ആള്‍ക്കൂട്ട നിയന്ത്രണത്തില്‍ കെ എസ് ഇ എ ഉള്‍പ്പെട്ടിരുന്നില്ല. ഗേറ്റ് നിയന്ത്രണവും, ആള്‍ക്കൂട്ടനിയന്ത്രണവും കെ എസ് സി എയുടെ ഉത്തരവാദിത്വം അല്ലെന്നിരിക്കെ തങ്ങളെ തെറ്റായി പ്രതി ചേര്‍ത്തെന്നും കെ എസ് സി എ ഭാരവാഹികള്‍ വാദിച്ചു.

അതിനിടെ, സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കെ ഗോവിന്ദരാജിനെ പുറത്താക്കി. കര്‍ണാടക ഇന്റലിജന്‍സ് എഡിജിപി ഹേമന്ത് നിംബാല്‍ക്കറെയും മാറ്റി. സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പടെ ഉന്നത പൊലീസുദ്യോഗസ്ഥരെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അഞ്ജലി നിംബാല്‍ക്കറുടെ ഭര്‍ത്താവാണ് ഹേമന്ത്. ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തം ഇന്റലിജന്‍സ് വീഴ്ചയാണെന്ന് കൂടി ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം.

ആര്‍സിബിയുടെ വിജയാഘോഷത്തോട് അനുബന്ധിച്ച് ചിന്നസ്വാമി സ്‌റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്.