- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ടെല്‍ അവീവിലെ യുഎസ് എംബസിയും വിറച്ചു; കെട്ടിടത്തിന് നാശനഷ്ടം; ഉദ്യോഗസ്ഥര്‍ക്ക് പരിക്കില്ല; എംബസിയും കോണ്‍സുലേറ്റും തിങ്കളാഴ്ച അടച്ചിടും; നെതന്യാഹുവിന്റെ കുടുംബവീട് തകര്‍ന്നു; പവര്‍ഗ്രിഡിനും കേടുപാടുകള്‍
ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ടെല്‍ അവീവിലെ യുഎസ് എംബസിയും വിറച്ചു
ടെല്‍ അവീവ്: ഇറാന്റെ വ്യോമാക്രമണത്തില്‍ ഇസ്രയേലിലെ യുഎസ് എംബസിക്കും നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. അതേ സമയം യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കില്ല. ജെറുസലേമിലെ യുഎസ് എംബസി കെട്ടിടത്തിനാണ് ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ചെറിയരീതിയിലുള്ള നാശനഷ്ടമുണ്ടായത്. എംബസിക്ക് സമീപത്തായി മിസൈല്‍ പതിച്ചതിനെത്തുടര്‍ന്നാണ് എംബസി കെട്ടിടത്തിനും കേടുപാടുണ്ടായത്. ഇക്കാര്യം ഇസ്രയേലിലെ യുഎസ് അംബാസഡറും സ്ഥിരീകരിച്ചു. സംഭവത്തെത്തുടര്‍ന്നും സുരക്ഷിതയിടങ്ങളില്‍ തുടരാനുള്ള ഉത്തരവ് നിലനില്‍ക്കുന്നതിനാലും എംബസിയും കോണ്‍സുലേറ്റും തിങ്കളാഴ്ച അടച്ചിടുകയാണെന്നും യുഎസ് അധികൃതര്‍ അറിയിച്ചു.
അതേ സമയം ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കുടുംബവീട് തകര്‍ന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നെതന്യാഹുവിന്റെ സിസേറയിലെ കുടുംബ വസതിക്ക് നേരെയാണ് ഇറാന്‍ മിസൈലാക്രമണം നടത്തിയത്. എന്നാല്‍ ആര്‍ക്കും അപകടം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. രണ്ട് ഫ്‌ലാഷ് ബോംബുകള്‍ അദ്ദേഹത്തിന്റെ ഉദ്യാനത്തില്‍ പതിച്ച് കെട്ടിടത്തിന് നാശനഷ്ടങ്ങള്‍ വരുത്തി. നെതന്യാഹുവോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ ഈ സമയത്ത് വസതിയിലുണ്ടായിരുന്നില്ല.
ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. ടെല്‍ അവീവിലും തുറമുഖനഗരമായ ഹൈഫയിലും ഇറാന്റെ ശക്തമായ ആക്രമണമാണുണ്ടായത്. മധ്യ ഇസ്രയേലിലെ നാലിടങ്ങളില്‍ മാത്രം 67 പേര്‍ക്ക് പരിക്കേറ്റതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഹൈഫയിലെ നിരവധി കെട്ടിടങ്ങള്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. പലയിടത്തും കെട്ടിടങ്ങളും വാഹനങ്ങളും കത്തിയമര്‍ന്നു. ഹൈഫയിലെ പവര്‍പ്ലാന്റിന് നേരേയും ഇറാന്‍ ആക്രമണം നടത്തി. ആക്രമണത്തെത്തുടര്‍ന്ന് മധ്യഇസ്രയേലിലെ പവര്‍ഗ്രിഡിന് തകരാര്‍ സംഭവിച്ചതായി ഇസ്രയേല്‍ ഇലക്ട്രിക് കോര്‍പ്പറേഷന്‍ അറിയിച്ചു. വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അധികൃതര്‍ പറഞ്ഞു.
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ ഇസ്‌ലാമിക് റെവലൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് കസെമിയും ഡപ്യൂട്ടി ജനറല്‍ ഹസ്സന്‍ മൊഹാകിഖും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ആണവ കേന്ദ്രങ്ങള്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കും പിന്നാലെ ടെഹ്‌റാനിലെ പൊലീസ് ആസ്ഥാനവും ഇസ്രയേല്‍ ആക്രമിച്ചു. ഒറ്റരാത്രികൊണ്ട് ടെഹ്റാനിലെ 80ലധികം കേന്ദ്രങ്ങളാണ് ഇസ്രയേല്‍ ആക്രമിച്ചത്. ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനം, ആണവ പദ്ധതിയുടെ ആസ്ഥാനം (എസ്.പി.എന്‍.ഡി) എന്നിവ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.
മേഖലയില്‍ സംഘര്‍ഷം രൂക്ഷമായതോടെ നിരവധിപേര്‍ ടെഹ്റാനില്‍നിന്ന് പലായനം ചെയ്യുകയാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്റാനിലെ വിവിധയിടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ജനങ്ങള്‍ നഗരം വിടാന്‍ ശ്രമിക്കുന്നതെന്നും നഗരത്തിലെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാനായി വാഹനങ്ങളുടെ നീണ്ടനിരയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ടെഹ്റാന്റെ വടക്കുള്ള ഉള്‍നാടന്‍ മേഖലകളിലേക്കാണ് മിക്കവരും പോകുന്നത്. എന്നാല്‍, ദുര്‍ഘടമായ പാതകളായതിനാല്‍ യാത്ര പ്രയാസകരമാണെന്നും ടെഹ്റാന്‍ നിവാസികള്‍ സിഎന്‍എന്നിനോട് പറഞ്ഞു.
ഇറാന്റെ ആയുധ നിര്‍മാണകേന്ദ്രങ്ങള്‍ക്ക് സമീപം താമസിക്കുന്നവരോട് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഒഴിഞ്ഞുപോയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഇതേസമയം, ഇസ്രയേലിലെ സൈനികത്താവളങ്ങള്‍ക്ക് സമീപം താമസിക്കുന്നവര്‍ ഒഴിഞ്ഞുപോകണമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇരുപക്ഷവും സമാധാന നിര്‍ദേശങ്ങള്‍ തള്ളുകയാണ്. ഇറാന്റെ ആണവായുധ ഭീഷണി ഒഴിയുംവരെ ആക്രമണം തുടരുമെന്നും ഈ ഓപ്പറേഷന്‍ അവസാനിക്കുമ്പോള്‍ ഇറാനിലെ ഭരണമാറ്റം പോലും പ്രതീക്ഷിക്കാമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. ഡോണള്‍ഡ് ട്രംപും താനും തമ്മില്‍ ഭിന്നത ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, ഇറാനും ഇസ്രയേലും സമാധാന കരാറില്‍ എത്തണമെന്ന് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. ഇസ്രയേലിനുള്ള പ്രതിരോധ പിന്തുണ തുടരും. ഇപ്പോഴത്തെ സൈനിക നടപടിയില്‍ അമേരിക്ക പങ്കാളി അല്ലെങ്കിലും ഭാവിയില്‍ പങ്കുചേരാനുള്ള സാധ്യത തള്ളാന്‍ ആവില്ലെന്നും ട്രംപ് പറഞ്ഞു. ആക്രമണം നേരിടുമ്പോള്‍ തങ്ങള്‍ സമാധാന ചര്‍ച്ചയ്ക്ക് തയാറല്ലെന്ന് ഇറാന്‍ അറബ് രാജ്യങ്ങളെ അറിയിച്ചു. ശത്രു പിന്‍വാങ്ങുംവരെ ആക്രമണം തുടരുമെന്നും ഇറാന്‍ അറിയിച്ചു.