ടെഹ്റാന്‍: ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തിനിടെ ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് പിന്മാറാനൊരുങ്ങി ഇറാന്‍. റിയാക്ടര്‍ ഇന്ധനമായി മാത്രമല്ല, ആണവായുധങ്ങളായി പോലും ഉപയോഗിക്കാന്‍ കഴിയുന്ന സമ്പുഷ്ട യുറേനിയത്തിന്റെ ശേഖരം ഇറാന്റെ കൈവശമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നിര്‍ണായക നീക്കം. ആണവ നിര്‍വ്യാപന കരാര്‍ (NPT) ഉപേക്ഷിക്കുന്നതിനുള്ള ബില്‍ ഇറാന്‍ പാര്‍ലമെന്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായീല്‍ ബഖായി വ്യക്തമാക്കി. എന്നാല്‍ വന്‍തോതിലുള്ള നശീകരണ ആയുധങ്ങള്‍ വികസിപ്പിക്കുന്നതിനെ ഇറാന്‍ ഇപ്പോഴും എതിര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1968ല്‍ ഒപ്പുവെച്ച് 1970ല്‍ പ്രാബല്യത്തില്‍ വന്ന 190 അംഗങ്ങളുള്ള കരാറില്‍ നിന്നാണ് ഇറാന്‍ പിന്മാറാന്‍ തയ്യാറെടുക്കുന്നത്. അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയ്ക്ക് പുറമെ മറ്റ് രാജ്യങ്ങള്‍ക്ക് ആണവായുധങ്ങള്‍ സ്വന്തമാക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുന്നതാണ് ഈ കരാര്‍.

ആണവായുധങ്ങളുടെയും അനുബന്ധ സാങ്കേതികവിദ്യകളുടെയും വ്യാപനം തടയുക, ആണവോര്‍ജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തില്‍ സഹകരണം പ്രോത്സാഹിപ്പിക്കുക, ആണവ നിരായുധീകരണത്തിന്റെയും സമ്പൂര്‍ണ്ണ ആഗോള നിരായുധീകരണത്തിന്റെയും ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു അന്താരാഷ്ട്ര കരാറാണ് ആണവായുധ നിര്‍വ്യാപന കരാര്‍

ആണവായുധം നിര്‍മിക്കാന്‍ ആവശ്യമായ യുറേനിയം സമ്പുഷ്ടമാക്കാനുള്ള ഇറാന്റെ ശേഷി പരിമിതപ്പെടുത്താനുള്ള കരാറില്‍ നിന്ന് യുഎസ് 2018 ല്‍ പിന്മാറിയത് മുതല്‍ ഇറാന്റെ ആണവ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. തങ്ങളുടെ യുറേനിയം സമ്പുഷ്ടമാക്കാനുള്ള പരിപാടി സമാധാനപരമാണെന്ന് ഇറാന്‍ ആവര്‍ത്തിച്ച് വാദിക്കുന്നു. എന്നാല്‍ നിരവധി ആണവ ബോംബുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ സമ്പുഷ്ട യുറേനിയം രാജ്യത്തുണ്ടെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ തലവന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ കരാറില്‍ നിന്ന് പുറത്തുകടക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്റ് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഇറാന്‍ സ്റ്റേറ്റ് മീഡിയ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിന്റെ ആക്രമണം പോലുള്ള സംഭവവികാസങ്ങള്‍ 'സ്വാഭാവികമായും രാജ്യത്തിന്റെ തന്ത്രപരമായ തീരുമാനങ്ങളെ ബാധിക്കുന്നുവെന്നും ഇസ്മായില്‍ ബഖായി പറഞ്ഞു. 'മേഖലയില്‍ കൂട്ട നശീകരണ ആയുധങ്ങള്‍ കൈവശം വച്ചിരിക്കുന്നത് സയണിസ്റ്റ് ഭരണകൂടം മാത്രമാണ്.' ഇസ്മായില്‍ ബഖായി കൂട്ടിച്ചേര്‍ത്തു. ഇസ്രായേല്‍ ആണവ നിര്‍വ്യാപന കരാറില്‍ ഉള്‍പ്പെട്ട അംഗരാജ്യമല്ല. ഇസ്രായേലിന് ആണവായുധങ്ങളുണ്ടെന്ന് വ്യാപകമായി കരുതപ്പെടുന്നു. എന്നാല്‍ അവര്‍ അത് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

ഇറാന്‍ ആണവ നിര്‍വ്യാപന ബാധ്യതകള്‍ ലംഘിച്ചതായി ആഗോള ആണവ നിരീക്ഷണ സംഘടനയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ (ഐഎഇഎ) ബോര്‍ഡിലുള്ള 35 രാജ്യങ്ങളില്‍ പത്തൊന്‍പത് രാജ്യങ്ങളും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു, യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ ഇതിനെ പിന്തുണച്ചു.

തങ്ങളുടെ അപ്രഖ്യാപിത ആണവ വസ്തുക്കളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള പൂര്‍ണ്ണമായ ഉത്തരങ്ങള്‍ ഐഎഇഎയ്ക്ക് നല്‍കുന്നതില്‍ ഇറാന്‍ പരാജയപ്പെട്ടത് ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ ഫലമാണെന്ന് പ്രമേയത്തില്‍ പറയുന്നു.

പ്രമേയത്തെ ''രാഷ്ട്രീയം'' എന്ന് അപലപിച്ച ഇറാന്‍, പുതിയ സമ്പുഷ്ടീകരണ കേന്ദ്രം തുറക്കുമെന്ന് പറഞ്ഞു.തങ്ങളുടെ ആണവ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും സമാധാനപരമായതാണെന്നും ഒരിക്കലും ആണവായുധങ്ങള്‍ വികസിപ്പിക്കാനോ സ്വന്തമാക്കാനോ ശ്രമിക്കില്ലെന്നും ഇറാന്‍ തറപ്പിച്ചുപറയുന്നു.

2015 ല്‍ ആറ് ലോകശക്തികളുമായി ഒപ്പുവെച്ച ഒരു സുപ്രധാന കരാര്‍ പ്രകാരം, ഇറാന്‍ തങ്ങളുടെ ആണവ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്താനും ഐഎഇഎയുടെ ഇന്‍സ്‌പെക്ടര്‍മാരുടെ നിരന്തരമുള്ള ശക്തമായ നിരീക്ഷണം അനുവദിക്കാനും സമ്മതിച്ചിരുന്നു .

സാമ്പത്തിക ഉപരോധങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിന് പകരമായിട്ടായിരുന്നു ഈ സമ്മതം. ആണവ നിര്‍വ്യാപന ഉടമ്പടി (NPT) സുരക്ഷാ കരാറിന് പ്രകാരമുള്ള പരിശോധനകളില്‍ ഐഎഇഎയെ സഹായിക്കാനും ഈ കരാര്‍ മൂലം ഇറാന്‍ പ്രതിജ്ഞാബദ്ധമാകുന്നു

വിയന്നയില്‍ നടന്ന ഐഎഇഎ ബോര്‍ഡ് യോഗത്തില്‍ റഷ്യ, ചൈന, ബുര്‍ക്കിന ഫാസോ എന്നീ മൂന്ന് രാജ്യങ്ങള്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്തതായും പതിനൊന്ന് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതായും രണ്ട് രാജ്യങ്ങള്‍ വോട്ട് ചെയ്തില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.