ടെഹറാന്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വെടിനിര്‍ത്തല്‍കരാര്‍ നിലവില്‍ വരുന്നതിന് തൊട്ട് മുന്‍പ് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ വടക്കന്‍ ഇറാനിലെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ആണവ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുഹമ്മദ് റെസ സിദ്ദിഖി സാബെര്‍ ആണ് കൊല്ലപ്പെട്ടത്.

വടക്കന്‍ ഇറാനിലെ അസ്താനെയെ അഷ്റഫിയ എന്ന സ്ഥലത്തെ മാതാപിതാക്കളുടെ വീട്ടില്‍വെച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിദ്ദിഖിയ്ക്കായി അമേരിക്ക വലവിരിച്ചുവരികയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് സിദ്ദിഖിയുടെ 17-കാരനായ മകന്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ടെഹ്റാനില്‍വെച്ച് കൊല്ലപ്പെട്ടിരുന്നു.

12 ദിവസം നീണ്ടു നിന്ന സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്താല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇയാള്‍ കൊല്ലപ്പെട്ടതായുള്ള വിവരം പുറത്തുവന്നത്. ഇറാന്റെ 'ഓര്‍ഗനൈസേഷന്‍ ഓഫ് ഡിഫന്‍സീവ് ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ' ഷാഹിദ് കരിമി ഗ്രൂപ്പിന്റെ തലവനായിരുന്നു സിദ്ദിഖി. ആണവ സ്‌ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട പദ്ധതികളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ആണവ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മുഹമ്മദ് റെസയെ ലക്ഷ്യം വച്ച് കൊണ്ടാണ് ഇസ്രായേല്‍ ഇവിടെ വ്യോമാക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഗിലാന്‍ പ്രവിശ്യയിലെ അഷ്റഫിയേയിലുള്ള കുടുംബ വീട്ടില്‍ വെച്ചാണ് ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടതെന്ന് ഇറാനിയന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇസ്രായേല്‍ രഹസ്യന്വേഷണ ഏജന്‍സിയായ മൊസാദ് നേരിട്ടായിരുന്നു ഓപ്പറേഷന്‍ നേതൃത്വം നല്‍കിയതെന്നാണ് വിവരം.

ഇറാനിലെ ഓര്‍ഗനൈസേഷന്‍ ഓഫ് ഡിഫന്‍സീവ് ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ (SPND) ഭാഗമായ ഷാഹിദ് കരിമി ഗ്രൂപ്പിന്റെ തലവനാണ് മുഹമ്മദ് റെസ. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ (IRGC) ഭാഗമായും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രഷറി വകുപ്പ് മുഹമ്മദ് റെസയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.