ലണ്ടന്‍: ഏറ്റവും പുതിയ ഒരു പഠനമനുസരിച്ച് ലോകത്തില്‍ ഏറ്റവും വേഗതയില്‍ വളരുന്ന മതം ഇസ്ലാമാണ്. ലോക ജനസംഖ്യയില്‍ 25.6 ശതമാനം മുസ്ലീങ്ങള്‍ ഉള്ളപ്പൊള്‍, ക്രിസ്ത്യാനികള്‍ ഉള്ളത് 28.8 ശതമാനമാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടാണിത്. അതേസമയം, ലോക ജനസംഖ്യ വര്‍ദ്ധിക്കുന്ന് അനുപാതത്തില്‍ ക്രിസ്തുമതം വളരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളാടിസ്ഥാനത്തില്‍ ക്റ്റ്‌സ്തുമത വിശ്വാസികളുടെ എണ്ണത്തില്‍ 1.8 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. പ്രധാനമായും, അസംതൃപ്തിയാണ് ഈ കുറവിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനോടൊപ്പം, പ്രായമായവരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവും ഒപ്പം, കുറഞ്ഞ പ്രത്യുദ്പാദന നിരക്കും അതിനൊരു കാരണമാണ്. അതേസമയം, ഇസ്ലാമതം അവരുടെ പങ്കില്‍ 1.8 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമത വിശ്വാസികളില്‍ യുവാക്കളുടെ എണ്ണം കൂടുതലായതും ഉയര്‍ന്ന ജനനനിരക്കുമാണ് ഇതിനു കാരണമായി ഗവേഷകര്‍ പറയുന്നത്. മതങ്ങളുടെ കാര്യത്തില്‍ കഴിഞ്ഞ 10 വര്‍ഷക്കാലത്തിനിടയില്‍ നാടകീയമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത് എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കൊണാര്‍ഡ് ഹാക്കെറ്റ് പറയുന്നു.

ഈ കാലയളവില്‍, ക്രിസ്തുമതവും, ഇസ്ലാം മതവും വലിപ്പത്തിന്റെ കാര്യത്തില്‍ ഏതാണ്ട് ഒപ്പത്തിനൊപ്പമാണ് വളര്‍ന്നിരിക്കുന്നത്, എന്നാല്‍ വളര്‍ച്ചാ നിരക്ക് ഇസ്ലാമതത്തിനാണ് കൂടുതലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മറ്റൊരു വിചിത്രമായ കാര്യം, പൊതു ധാരണയ്ക്ക് വിരുദ്ധമായി ക്രിസ്തുമത വിശ്വാസികള്‍ ഏറ്റവുമധികം ഉള്ളത് യൂറോപ്പിലല്ല എന്നതാണ്. മറിച്ച് സബ് സഹാറന്‍ ആഫ്രിക്കയിലാണ് ക്രിസ്ത്യാനികള്‍ ഏറ്റവും അധികമുള്ളത്. ഒരുകാലത്ത്, ഏറ്റവുമധികം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നത് യൂറോപ്പിലായിരുന്നു എന്നതോര്‍ക്കണം.

അതുപോലെ, നേരത്തെ ക്രിസ്തുമത വിശ്വാസികളായിരുന്ന പലരും ഇപ്പോള്‍, നിരീശ്വരവാസികളോ, ആജ്ഞേയവാദികളോ, ഒരു മതവുമായും ചേര്‍ത്ത് അറിയപ്പെടാന്‍ ആഗ്രഹിക്കാത്തവരോ ഒക്കെയായി മാറിക്കൊണ്ടിരിക്കുകയാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഗ്രൂപ്പില്‍ പെടുന്നവരാണ് ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വിഭാഗമായി മാറിയിരിക്കുന്നത്. ലോക ജനസംഖ്യയില്‍ ഏകദേശം 24.2 ശതമാനം പേര്‍ ഇക്കൂട്ടത്തില്‍ പെടുന്നവരാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ഇക്കൂട്ടരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.16 ശതമാനത്തിന്റെ വര്‍ദ്ധനവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തിലെ പ്രായപൂര്‍ത്തിയായ യുവാക്കള്‍ക്കിടയില്‍, ഒരാള്‍ പുതുതായി ക്രിസതുമതത്തിലേക്ക് വരുമ്പോള്‍, ക്രിസ്ത്യാനിയായി വളര്‍ന്ന് വന്ന മൂന്ന് പേര്‍ മതം വിട്ടു പോവുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതുപോലെ, ബുദ്ധമതക്കാരുടെ എണ്ണത്തിലും ഇടിവുണ്ടായിട്ടുണ്ട്. 4.1 ശതമാനം ആളുകള്‍ മാത്രമാണ് ഇപ്പോള്‍ ബുദ്ധമതക്കാരായിട്ടുള്ളത്.അതേസമയം, ഹിന്ദുമതം കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി മാറ്റമില്ലാതെ സ്ഥിരതയോടെ തുടരുകയാണ്. ലോക ജനസംഖ്യയില്‍ 0.2 ശതമാനം മാത്രമുള്ള യഹൂദമതവും ആഗോള വളര്‍ച്ചാ നിരക്കില്‍ ഏറെ പിന്നിലാണ്. 201 ഓളം രാജ്യങ്ങളിലും ടെറിറ്ററികളിലുമായി നടന്ന 2700 ഓളം സര്‍വ്വേകളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.