മലപ്പുറം: ജമാഅത്തെ ഇസ്ലാമിക്ക് സമുദായത്തില്‍ സ്വാധീനമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുസ്ലിം സമുദായം ഒരിക്കലും മതരാഷ്ട്ര വാദം അനുകൂലിക്കില്ല. സമുദായത്തില്‍ ചിലര്‍ക്ക് അങ്ങനെ മത രാഷ്ട്രവാദമുണ്ടെകില്‍ അതിനെ നിരുത്സാഹപ്പെടുത്താനാണ് ഭൂരിപക്ഷ മുസ്ലിംങ്ങളും ശ്രമിക്കേണ്ടത്. ജമാഅത്തെ ഇസ്ലാമിക്ക് അങ്ങനെ ഒരു അംഗീകാരവും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ പോലെയുള്ള രാജ്യത്ത് മതരാഷ്ട്ര വാദം കൊണ്ടുവരുന്നത് ഒരിക്കലും ശരിയല്ല. മതരാഷ്ട്ര വാദം പറഞ്ഞ് ഇന്ത്യ ഒരു മതത്തിന്റെ കീഴിലാകണം എന്നത് ഒരിക്കലും പ്രായോഗികമല്ല. മതരാഷ്ട്ര വാദം ഇല്ലെന്ന് ജമാഅത്ത് ഇസ്ലാമി പറയണം. മതരാഷ്ട്ര വാദം ഇല്ല എന്ന് പറയുന്നതിനോടൊപ്പം അത് പ്രവര്‍ത്തിച്ചു കാണിച്ചു കൊടുക്കണം. മൗദൂദിയെ ജമാഅത്ത് ഇസ്ലാമി തള്ളിപ്പറയുകയും വേണം എന്നാണ് സമസ്തയുടെ ആവശ്യം. ഇന്ത്യയിലെ മറ്റുള്ള ജനങ്ങളോട് സ്നേഹവും ബഹുമാനവും കാത്തു സൂക്ഷിച്ചാണ് നമ്മള്‍ ജീവിക്കേണ്ടത്. അതിനു പോറല്‍ ഏല്‍പ്പിക്കരുത്. മത രാഷ്ട്ര വാദം ഒരിക്കലും ഇന്ത്യയില്‍ പ്രായോഗികമല്ല. പ്രത്യേക സാഹചര്യം നോക്കിയിട്ടല്ല സമസ്ത സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചത്.

ഏതെങ്കിലും പാര്‍ട്ടികള്‍ക്ക് മതരാഷ്ട്രവാദം ഉണ്ടോ നോക്കിയിട്ടല്ല പ്രമേയം അവതരിപ്പിച്ചത. രാഷ്ട്രീയം നോക്കിയിട്ടുമല്ല പ്രമേയം അവതരിപ്പിച്ചത. മൗദൂദിസത്തിനെതിരെ മാത്രമല്ല വഹാബിസം, തബ്ലീഗിസം ഉള്‍പ്പെടെയുള്ള ആശയങ്ങള്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. ആര്‍ക്കു വേണേലും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാം. അതിലൊന്നും സമസ്ത ഇടപെടില്ല. ജമാത്ത് ഇസ്ലാമിയുടെ ആശയത്തെയാണ് എതിര്‍ക്കുന്നത. സമസ്തയുടെ ആശയത്തിന് പൂര്‍ണമായും എതിരായ ആശയങ്ങളാണ് ജമാഅത്ത് ഇസ്ലാമിയുടേത്. അതിനെ അംഗീകരിക്കാന്‍ കഴിയില്ല. അവരുടെ രാഷ്ട്രീയ കൂട്ടുകെട്ടിനെ പറ്റിയൊന്നും സമസ്ത ചര്‍ച്ച ചെയ്യില്ല. സമസ്തയുടെ മേഖലയുമല്ല അതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

സമസ്ത സമ്മേളന വേദിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രസംഗിക്കാതെ പോയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. മറ്റൊരു പരിപാടി ഉണ്ടായത് കൊണ്ടാണ് വി ഡി സതീശന്‍ പോയതെന്ന് അദ്ദേഹം പറഞ്ഞു. അത് തന്നോട് കൃത്യമായി പറഞ്ഞിരുന്നു. മറ്റൊരു പരിപാടി ഉണ്ടായിട്ടും വി ഡി സതീശന്റെ സാന്നിധ്യം അവിടെ ഉണ്ടായി.

യുഡിഎഫ് യാത്രയ്ക്കിടയിലാണ് അദ്ദേഹം സമസ്ത സമ്മേളനത്തില്‍ പങ്കെടുത്തത്. തന്നോടും സമസ്തയോടുമുള്ള പ്രത്യേക ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വന്നത്. പ്രസംഗിക്കലല്ല, അവിടെ വരലാണ് ആവശ്യം എന്ന് പറഞ്ഞു. വളരെ മാന്യമായ നിലയ്ക്കുള്ള സമീപനമാണ് വി ഡി സതീശന്റേത്. ശക്തനായ പ്രതിപക്ഷ നേതാവാണ് വി ഡി സതീശന്‍. ക്ഷണം സ്വീകരിക്കുക എന്നത് വലിയ കാര്യമാണെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ജമാഅത്തെ ഇസ്ലാമിക്കെതിരേ നിലപാട് കടുപ്പിച്ചിരുന്നു സമസ്ത. ഇസ്ലാമിന്റെ സമാധാനപരമായ പ്രബോധനശൈലിയെയും മഹത്തുക്കളായ മുന്‍ഗാമികള്‍ കാണിച്ചുതന്ന പാതയെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പാന്‍ ഇസ്ലാമിസ്റ്റ് തീവ്രചിന്താഗതികള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് കാസര്‍കോട് നടന്ന സമസ്ത ശതാബ്ദി സമ്മേളനം മുന്നറിയിപ്പുല്‍കി.

''മതരാഷ്ട്രവാദം ഒളിച്ചുകടത്തുന്ന വൈകാരിക പ്രകടനങ്ങളിലൂടെയും രാഷ്ട്രീയ ഇസ്ലാം എന്ന അപകടകരമായ ആശയത്തിലൂടെയും മുസ്ലിംയുവാക്കളെ മുഖ്യധാരയില്‍നിന്ന് വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന മൗദൂദിസ്റ്റ് വിചാരധാരകള്‍ ഗൗരവതരമായ വെല്ലുവിളിയാണ്. നിഷ്പക്ഷമാധ്യമങ്ങള്‍ എന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ വഴി നടത്തുന്ന ബൗദ്ധികമായ കടന്നുകയറ്റങ്ങളെയും സമുദായത്തെ ഭിന്നിപ്പിക്കാനുള്ള അജന്‍ഡകളെയും തിരിച്ചറിയണം. സുന്നിപൈതൃകമായ സഹിഷ്ണുതയും സൗഹൃദവും ഉയര്‍ത്തിപ്പിടിച്ച് ഇത്തരം വിഘടനവാദചിന്താഗതികളെ ആശയപരമായി പ്രതിരോധിക്കാനും സമുദായത്തിന്റെ തനിമ നിലനിര്‍ത്താനും എല്ലാവരും രംഗത്തിറങ്ങണം-സമ്മേളനം അംഗീകരിച്ച പ്രമേയം ആഹ്വാനം ചെയ്തു.

മതരാഷ്ട്രസങ്കല്പം ജമാഅത്തെ ഇസ്ലാമിക്കില്ലെന്നാണ് കേരള അമീര്‍ പി. മുജീബ് റഹ്‌മാന്‍ ഈയിടെ പറഞ്ഞത്. എന്നാല്‍ ആരാധനാകര്‍മങ്ങള്‍ പൂര്‍ണമാകണമെങ്കില്‍ ഇസ്ലാമികരാഷ്ട്രവും ഭരണകൂടവും ഉണ്ടാകേണ്ടതുണ്ടെന്ന ഷൂറ അംഗം ഷെയ്ഖ് മുഹമ്മദ് കാരക്കുന്നിന്റെ 2021-ലെ പ്രസംഗം ഈയിടെ പുറത്തുവന്നിരുന്നു. ഇസ്ലാമിക റിപ്പബ്ലിക്കിനെ വിശ്വാസികള്‍ക്ക് തള്ളിപ്പറയാനാകില്ലെന്ന് അദ്ദേഹം കഴിഞ്ഞ മാസം ഫെയ്സ്ബുക്കിലും കുറിച്ചു. ഈ നിലപാടിനെ സംഘടന ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. തദ്ദേശതിരഞ്ഞെടുപ്പില്‍ ജമാഅത്തുമായി യു.ഡി.എഫ്. കൂട്ടുകൂടുന്നുവെന്നായിരുന്നു എല്‍.ഡി.എഫിന്റെ ആരോപണം.

അങ്ങനെയൊരു സഖ്യമില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചില നീക്കുപോക്കുകള്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നുവെന്നുമാണ് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി ജമാഅത്തെ ഇസ്ലാമിയുടെ തണലിലാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു എല്‍.ഡി.എഫ്. വിമര്‍ശം. യു.ഡി.എഫിന്റെ വലിയ വോട്ടുബാങ്കായി കരുതപ്പെടുന്ന ഇ.കെ. വിഭാഗം സമസ്ത അതിന്റെ നൂറാംവാര്‍ഷിക വേളയില്‍ ജമാഅത്തെ ഇസ്ലാമിക്കെതിരേ കടുത്ത വിമര്‍ശം ഉയര്‍ത്തിയത് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയേക്കും.