തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം എബ്രഹാമിന് എതിരെ ശക്തമായ നിയമപോരാട്ടം തുടരാന്‍ പരാതിക്കാരന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. കേസിലെ സിബിഐ എഫ് ഐ ആര്‍ മാത്രമാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. താന്‍ അനുകൂല ബെഞ്ചില്‍ ഹര്‍ജി നല്‍കി അനുകൂല വിധി വാങ്ങിയെന്ന് കെ എം ഏബ്രഹാം ആരോപിക്കുകയും മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു. ഈ ആരോപണം കോടതിയലക്ഷ്യമാണെന്നും ജോമോന്‍ പുത്തന്‍പുരയ്ക്ക്ല്‍ ആരോപിച്ചു.

ഹൈക്കോടതിയില്‍ ഏബ്രഹാമിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കും. ഒരു സ്ഥാനത്തിരിക്കുന്ന ആളും ഇങ്ങനെ ഒരു കാര്യം പറയില്ല. മനഃപൂര്‍വ്വം ഹൈക്കോടതി വിധിയെ അട്ടിമറിക്കാനാണ് ശ്രമച്ചത്. 2018 ലാണ് താന്‍ ഹര്‍ജി കൊടുത്തത്. 7 ജഡ്ജിമാര്‍ വാദം കേട്ട കേസാണ്. അധികാരം ദുരുപയോഗം ചെയ്ത് കേസ് അട്ടിമറിക്കാന്‍ എബ്രഹാം ശ്രമം നടത്തി. നിയമപരമായി അദ്ദേഹത്തിന് രക്ഷപ്പെടാന്‍ ആകില്ലെന്നും ജോമോന്‍ പറഞ്ഞു. മനഃപൂര്‍വ്വം പരാതിക്കാരനെയും കോടതിയെയും അപമാനിക്കാന്‍ ശ്രമിക്കുന്നു. കെ എം എബ്രഹാം സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.

മുംബൈയിലെ 3 കോടി വിലയുള്ള അപ്പാര്‍ട്ട്‌മെന്റ്, തിരുവനന്തപുരത്തെ ഒരു കോടിയുടെ അപ്പാര്‍ട്ട്‌മെന്റ്, കൊല്ലം കടപ്പാക്കടയിലെ 8 കോടി വിലയുളള ഷോപ്പിംഗ് കോംപ്ലക്‌സ് അടക്കം കെ എം എബ്രഹാം സമ്പാദിച്ച ആസ്തികള്‍ വരവില്‍ കവിഞ്ഞ സ്വത്താണ് എന്നാണ് ആരോപണം. പരാതി ആദ്യം അന്വേഷിച്ചത് സംസ്ഥാന വിജിലന്‍സായിരുന്നു. അന്ന് ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെ ഉദ്യോഗസ്ഥര്‍ കെ എം എബ്രഹാമിന്റെ വീട്ടില്‍ കയറി പരിശോധന നടത്തിയത് വലിയ വിവാദമായി. പെന്‍ ഡൗണ്‍ സമരം നടത്തിയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധം അറിയിച്ചത്.

ജേക്കബ് തോമസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറിയതോടെ കെ എം എബ്രഹാമിന് കേസില്‍ ക്ലീന്‍ ചീറ്റ് കിട്ടി. തുടരന്വേഷണം നടത്തണമെന്ന ആവശ്യം തിരുവനന്തപുരം വിജിലന്‍സ് കോടതി 2017 ല്‍ തള്ളി. കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ 2018 ല്‍ ഹൈക്കോടതിയെ സമീപിച്ചു. 2025 ഏപ്രില്‍ 11 ന് കേസ് സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എബ്രഹാമിനെ രക്ഷിക്കാന്‍ ആസൂത്രിത ശ്രമം നടന്നുവെന്നും. വരവില്‍ കവിഞ്ഞ സ്വത്തിന് പ്രഥമ ദൃഷ്ട്യാ തെളിവ് ഉണ്ടെന്നും നിരീക്ഷിച്ചായിരുന്നു കോടതി ഉത്തരവ്. സിബിഐ അന്വേഷണത്തിനെതിരെ കെഎം എബ്രഹാം സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി.