കോഴിക്കോട്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ എഴുത്തുകാരെ പരിഹസിച്ച് നടന്‍ ജോയ് മാത്യു. ഇടത് സ്ഥാനാര്‍ഥി എം സ്വരാജിനെ പിന്തുണച്ച് സച്ചിദാനന്ദന്‍ അടക്കമുള്ള എഴുത്തുകാര്‍ നിലമ്പൂരില്‍ പ്രചാരണത്തിനെത്തിയിരുന്നു. അതുവരെ ഒരു വിഷയത്തിലും പ്രതികരിക്കാതിരുന്നവര്‍ സ്വരാജിന് പിന്തുണയുമായി രംഗത്തുവന്നതാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമായി മാറിയത്.

എഴുത്തുകാര്‍ രാഷ്ട്രീയമായും അല്ലാതെയും പ്രതികരണങ്ങളുമായി രംഗത്ത് വന്നതോടെ സ്വരാജിനെ എഴുത്തുകാര്‍ പിന്തുണയ്ക്കുന്നത് അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിക്കുകയും ചെയ്തിരുന്നു. അതേസമയം എഴുത്തുകാരും കലാകാരന്മാരും രാഷ്ട്രീയനിലപാട് ഉള്ളവരാണെന്നും അത് പറയുന്നതില്‍ എന്തുതെറ്റാണ് ഉള്ളതെന്നും എം. സ്വരാജ് ചോദിച്ചത്. തിരഞ്ഞെടുപ്പില്‍ സ്വരാജിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച എഴുത്തുകാരുടെ നടപടിയില്‍ തെറ്റില്ലെന്നുമായിരുന്നു സ്വരാജിന്റെ വിലയിരുത്തല്‍.

സ്വരാജിനെ പിന്തുണച്ച് എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും കുറിപ്പും പിന്തുണയും വന്നപ്പോള്‍ കല്‍പറ്റ നാരായണന് അതിനെതിരെ രംഗത്തുവന്നു. ജോയ് മാത്യു ആര്യാടന്‍ ഷൗക്കത്തിനൊപ്പം പ്രചാരണത്തിനിറങ്ങിയ കാഴ്ചയും കാണമായിരുന്നു. ഇപ്പോള്‍ സ്വരാജ് തോറ്റതോടെ എഴുത്തുകാര്‍ തമ്മിലുള്ള തര്‍ക്കങ്ങളെ പരോക്ഷമായി പരിഹസിച്ചാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കാട്ടാന വന്നു ജനം ക്ഷമിച്ചു. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു. കടുവ വന്നു, ജനം ക്ഷമിച്ചു. കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു. എഴുത്തുകാര്‍ വന്നു, ജനം പ്രതികരിച്ചു എന്നാണ് പരിഹാസത്തോടെയുള്ള പോസ്റ്റ്. അതേസമയം പൂമരം നിലമ്പരില്‍ കടപുഴകി മറിഞ്ഞു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും കുറിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നേരത്തെ സ്വരാജിനെ പരിഹസിച്ചു കൊണ്ട് പോസ്റ്റുകള്‍ രംഗത്തുവന്നിരുന്നു. ജാവേദ് പര്‍വേശ് ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റ് ചുവടേ:

പൂമര്‍ജിയുടെ പരാജയം ഉറപ്പാക്കിയ സാംസ്‌കാരിക നായകര്‍ക്കും എഴുത്തുകാര്‍ക്കും അകൈതവമായ നന്ദി അറിയിക്കുന്നു. അത്യാവശ്യം വ്യാജഭാഷണമുണ്ടെങ്കിലും മഹാപണ്ഡിതനെന്ന നാട്യങ്ങളുണ്ടെങ്കിലും അത്രമോശം സ്ഥാനാര്‍ത്ഥിയൊന്നും അല്ലാതിരുന്ന സ്വരാജിനെ തോല്‍പ്പിച്ചതില്‍ നിങ്ങളുടെ പരമമായ അടിമത്വവും കാരണ്‍ഭൂത് ഭക്തിയും കാരണമായിട്ടുണ്ട്.പെരേരയും ആറാട്ടണ്ണനും വന്ന് സ്വരാജിന് വേണ്ടി വോട്ട് ചോദിച്ചാല്‍ നാട്ടുകാര്‍ 'അയ്യേ' എന്നു പറയിലില്ലേ. ആ തോന്നലിന്റെ പത്തിരട്ടിയായിരുന്നു നിങ്ങള്‍ വോട്ട് ചോദിച്ചപ്പോള്‍ ജനങ്ങള്‍ക്ക് ഉണ്ടായിരുന്നത്.തുടര്‍ന്നും സാംസ്‌കാരിക നായകര്‍ ഇതേ ഭക്തിയും വിവരദോഷവും തുടരുമല്ലോ.

ഈ നല്ല കാര്യം ചെയ്ത സാഹിത്യകാരന്‍മാരില്‍ അഞ്ചു പേരുടെ ഓരോ പുസ്തകം വാങ്ങി അവരുടെ സത്കര്‍മത്തിനുള്ള നന്ദി ഞാന്‍ അറിയിക്കുന്നതായിരിക്കും. കോണ്‍ഗ്രസുകാരും ലീഗുകാരും ഇതുപോലെ ടി അടിമ സാഹിത്യകാരന്‍മാരുടെ പുത്തകം വാങ്ങാന്‍ അഭ്യര്‍ത്ഥന. നന്ദിയില്ലാത്തവരാണെന്ന് നാളെ ഇവന്‍മാരെക്കൊണ്ട് പറയിപ്പിക്കരുതല്ലോ.