കൊച്ചി: ഒരു വിവാഹ ബന്ധത്തില്‍ തുടരുന്ന സ്ത്രീക്കു മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി ഉന്നയിക്കാനാകില്ലെന്ന് ഹൈക്കോടതിയുടെ ഉത്തരവ് പീഡന കേസുകളില്‍ നിര്‍ണ്ണായകമാകും. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശി കെ.സി.ശ്രീരാജ് നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്. തൃശൂര്‍ പ്രത്യേക കോടതിയുടെ പരിഗണനയിലുള്ള കേസാണു റദ്ദാക്കിയത്.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. എന്നാല്‍ യുവതി വിവാഹിതയല്ലെന്ന വിശ്വാസത്തിലാണു വിവാഹ വാഗ്ദാനം നല്‍കിയതെന്നും വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ മാതാവാണെന്നും അറിഞ്ഞപ്പോള്‍ പിന്മാറുകയായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ അറിയിച്ചു. ഇത് കോടതി മുഖവലിയ്ക്ക് എടുത്തു. വിവാഹവാഗ്ദാനം നല്‍കിയെന്നു പറയുന്ന സമയത്തു പരാതിക്കാരി മുന്‍പുള്ള വിവാഹ ബന്ധത്തില്‍ തുടരുകയായിരുന്നു. ആരോപണങ്ങള്‍ വ്യാജമാണ്. ആള്‍മാറാട്ടം നടത്തി മറ്റു പലരില്‍നിന്നും പരാതിക്കാരി പണം കൈക്കലാക്കിയതായി കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. പരാതിക്കാരി വിവാഹിതയാണെന്നു സര്‍ക്കാരും അറിയിച്ചിരുന്നു.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 32കാരിയെ പീഡിപ്പിച്ച കേസില്‍ രാമവര്‍മപുരം പൊലീസ് ക്യാംപിലെ കെ സി ശ്രീരാജ് അറസ്റ്റിലായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. പരാതി ഒത്തുതീര്‍പ്പാക്കാന്‍ പാലക്കാട്ടേയും കാസര്‍കോട്ടേയും സിപിഎമ്മിന്റെ ചില പ്രാദേശിക നേതാക്കള്‍ ഇടപ്പെട്ടതായും യുവതി ആരോപിച്ചിരുന്നു. ഫേസ്ബുക്ക് വഴിയാണ് കാസര്‍കോട് സ്വദേശിനിയായ മുപ്പത്തിരണ്ടുകാരി പൊലിസ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടത്. തൃശൂര്‍ രാമവര്‍മപുരം പൊലീസ് ക്യാപിലെ ഉദ്യോഗസ്ഥനായ കെ സി ശ്രീരാജ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു പരാതി.

തൃശൂരിലെയും ഗുരുവായൂരിലെയും ഹോട്ടലുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. ഇരുവരും ആറ് മാസത്തോളം ഒന്നിച്ച് ഇവിടെ താമസിച്ചിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴാണ് വീട്ടുകാര്‍ കാര്യങ്ങള്‍ അറിഞ്ഞത്. തൃശൂരില്‍ ജോലി സംബന്ധമായി താമസിച്ചെന്നായിരുന്നു അതുവരെ വീട്ടുകാരോട് പറഞ്ഞിരുന്നത്. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കിയ ശേഷം, പാലക്കാട്, കാസര്‍കോട് ജില്ലകളിലെ ചില സിപിഎം പ്രാദേശിക നേതാക്കള്‍ വീട്ടില്‍ എത്തി സംസാരിച്ചു. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും യുവതി ആരോപിച്ചിരുന്നു.

പരാതിക്ക് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. ഉദ്യോഗസ്ഥന്‍ വിയ്യൂര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡിലാവുകയും ചെയ്തു. ഈ കേസാണ് ഹൈക്കോടതി റദ്ദാക്കുന്നത്. സമാനമായ പല കേസുകളിലും ഈ വിധി നിര്‍ണ്ണായകമായി മാറും.