കോട്ടയം: പുലര്‍ച്ചെ ഡി. ഐ. ജി. കെ. കാര്‍ത്തികിന്റെ ഫോണിലേയ്ക്ക് കോള്‍. മുണ്ടക്കയം -എരുമേലി പാതയില്‍ കണ്ണിമല ഇറക്കത്തില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് അപകടത്തില്‍പ്പെട്ടു. തിരുവണ്ണാമലൈയില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. കോട്ടയം മുന്‍ ജില്ല പോലീസ് മേധാവിയായിരുന്ന കെ. കാര്‍ത്തികിന്റെ ബന്ധുക്കളും നാട്ടുകാരുമാണ് അപകടത്തില്‍പ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. റോഡരികില്‍ ഉറപ്പിച്ചിരുന്ന ക്രാഷ് ബാരിയറില്‍ തട്ടി വാഹനം

നിന്നതിനാല്‍ താഴ്ച്ചയിലേയ്ക്ക് പതിക്കാതെ വന്‍ അപകടം ഒഴിവാകുകായായിരുന്നു.

തീര്‍ത്ഥാടന കാലത്ത് പതിവായി അപകടം നടക്കുന്ന സ്ഥലമാണ് ഇവിടം. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ സ്ഥലത്ത് താല്‍ക്കാലികമായി കരിങ്കല്ലുകള്‍ നിരത്തി ടയറുകള്‍ സ്ഥാപിച്ച് സുരക്ഷയൊരുക്കിയത് അന്ന് കോട്ടയം ജില്ല പോലീസ് മേധാവിയായിരുന്ന കാര്‍ത്തികിന്റെ നേതൃത്വത്തിലായിരുന്നു. 2022 ഡിസംബര്‍ 16 നുണ്ടായ അപകടത്തില്‍ തമിഴ്നാട് നിന്നുള്ള തീര്‍ത്ഥാടക സംഘത്തിലെ 11 വയസുള്ള ബാലികയാണ് മരിച്ചത്. അന്ന് ക്രാഷ് ബാരിയര്‍ പൂര്‍ണ്ണമായി തകര്‍ത്ത് വാഹനം താഴ്ച്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. തകര്‍ന്ന ക്രാഷ് ബാരിയറിന് പകരം സുരക്ഷ സംവിധാനമായി അന്ന് ജില്ല പോലീസ് മേധാവിയായിരുന്ന കെ. കാര്‍ത്തികിന്റെ നേതൃത്വത്തിലാണ് കരിങ്കല്‍ ഇറക്കി ടയറുകള്‍ സ്ഥാപിച്ചത്.

പൊതുമരാമത്ത് വിഭാഗം ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കാന്‍ കാലതാമസം വരുത്തിയതോടെയാണ് പോലീസ് ഇടപ്പെട്ട് താല്‍ക്കാലിക സുരക്ഷാ മതില്‍ തീര്‍ത്തത്. അതിന് ശേഷം നടന്ന അപകടത്തില്‍ ഈ കരിങ്കല്ലുകൊണ്ടുള്ള തടയാണ് വാഹനങ്ങള്‍ക്ക് രക്ഷയായത്. ഇപ്പോള്‍ വിജിലന്‍സ് വിഭാഗം ഡി. ഐ. ജിയാണ് കെ. കാര്‍ത്തിക്. ഇപ്പോഴും വേണ്ട സുരക്ഷ ക്രമീകരണങ്ങള്‍ പൊതുമരാമത്ത് വിഭാഗം ഒരുക്കിയിട്ടില്ല. അപകടത്തില്‍ തകര്‍ന്ന ക്രാഷ് ബാരിയര്‍ സ്ഥാപിക്കാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി കാത്തിരിക്കുകയാണ്. ക്രാഷ് ബാരിയറുകള്‍ വേണ്ടത്ര ബലത്തിലല്ല സ്ഥാപിക്കുന്നത്. വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ കാര്യക്ഷമമായ മാര്‍ഗ്ഗം സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ഇതേ സ്ഥലത്ത് വീണ്ടും ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്കാണ് പരുക്കേറ്റത്. 11 വയസ്സുള്ള ബാലിക, 34 വയസുള്ള മൂര്‍ത്തി എന്ന തീര്‍ത്ഥാടകന്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്ക് പരുക്കുകള്‍ ഒന്നും സംഭവിച്ചില്ല. അപകടം വിവരം അറിഞ്ഞ് നാട്ടുകാരാണ് ആദ്യം ഓടിയെത്തിയത്. അപകട സ്ഥലത്തിന് തൊട്ടു മുകളിലായി സീസണില്‍ പോലീസിന്റെ എയ്ഡ് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്.

ഇവിടെ നിന്നും പോലീസും എത്തി. കുത്തിറക്കവും കൊടുംവളവും ഉള്ളതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയേറെയാണ്. ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങളുടെ ബ്രേക്ക് നഷ്ടമാകുന്നതാണ് അപകടത്തില്‍ പ്രധാന കാരണം.