- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മതം ചോദിച്ച് ആളുകളെ കൊന്നത് മുസ്ലിംകളുടെ ആത്മാഭിമാനത്തിന് ഏറ്റ ക്ഷതമായിരുന്നു; അതിന് ഒരു തിരിച്ചടി അനിവാര്യമായിരുന്നു; ഓപ്പറേഷന്‍ സിന്ദൂറിനെതിരെ പറഞ്ഞ സ്വരാജ് വീണ്ടും നിലപാട് പറയുമോ? സ്വരാജിനെതിരെ വിമര്‍ശനവുമായി കെ എം ഷാജി; പലസ്തീന്‍ വിഷയത്തില്‍ തല പോയാലും നിലപാട് മാറ്റമില്ലെന്ന് സ്വരാജും
പലസ്തീന്‍ വിഷയത്തില്‍ തല പോയാലും നിലപാട് മാറ്റമില്ലെന്ന് സ്വരാജും
മലപ്പുറം: ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചു കൊണ്ട് ഇടതു സ്ഥാനാര്‍ഥി എം സ്വരാജിട്ട സോഷ്യല്‍ മീഡിയാ പോസ്റ്റും നിലമ്പൂരില്‍ പ്രചരണത്തില്‍ നിറയുന്നു. പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി പുലര്‍ച്ചെ 'ഓപ്പറേഷന്‍ സിന്ദൂര്‍' നടന്നതിനെ തുടര്‍ന്നാണ് എം സ്വരാജ് യുദ്ധത്തിനെതിരെ എന്ന നിലയില്‍ പോസ്റ്റിട്ടത്. ഈ പോസ്റ്റില്‍ വിമര്‍ശനം എത്തിയപ്പോള്‍ അതിന് വിശദീകരണ കുറിപ്പും എഴുതിയിരുന്നു. ഇതോടെയാണ് സ്വരാജിനെതിരെ ഇപ്പോള്‍ വിമര്‍ശനം ശക്തമായിരിക്കുന്നത്.
എം മുകുന്ദന്റെ 'ദല്‍ഹി ഗാഥകള്‍ ' എന്ന നോവലില്‍ നിന്നുള്ള വരികളിലൂടെയാണ് 'യുദ്ധവും സമാധാനവും' എന്ന തലക്കെട്ടോടെയായിരുന്നു സ്വരാജിന്റെ കുറിപ്പ്. സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളവും സ്വന്തം വീട് തകരാത്തിടത്തോളവും ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം ക്ഷാമവും ദാരിദ്ര്യവും അരക്ഷിതാവസ്ഥയുമാണ്. കണ്ണീരും ചോരയും നിലയ്ക്കാത്ത വിലാപങ്ങളുമാണ്. അനാഥരും അഭയാര്‍ത്ഥികളും പലായനങ്ങളും ശ്മശാനങ്ങളുമാണ് യുദ്ധത്തിന്റെ ശേഷിപ്പുകള്‍. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന രാജ്യമാണ് പാക്കിസ്താനെന്നും നിരപരാധികളും നിസഹായരുമായ മനുഷ്യരെ കൊന്നുതള്ളുന്ന ഭീരുക്കളാണ് ഭീകരരെന്നും ഭീകരപ്രവര്‍ത്തനം തുടച്ചു നീക്കപ്പെടേണ്ടതാണെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഓപ്പറേഷന്‍ സിന്ദൂറിനെ തള്ളിപ്പറഞ്ഞ സ്വരാജിനെതിരെ വിമര്‍ശനവുമായി മുസ്ലിംലീഗ് നേതാവ് കെ എം ഷാജി രംഗത്തുവന്നു. പാക്കിസ്ഥാനുമായുള്ള യുദ്ധത്തെക്കുറിച്ചുള്ള നിലപാട് വീണ്ടും പറയാന്‍ സ്വരാജ് തയ്യാറുണ്ടോയെന്നും ഷാജി ചോദിച്ചു. മതം ചോദിച്ച് ആളുകളെ കൊന്നത് മുസ്ലിംകളുടെ ആത്മാഭിമാനത്തിന് ഏറ്റ ക്ഷതമായിരുന്നു. അതിന് ഒരു തിരിച്ചടി അനിവാര്യമായിരുന്നു എന്ന രീതിയിലാണ് യുദ്ധത്തെ തങ്ങള്‍ കാണുന്നത്. നേരത്തെയുള്ള നിലപാടില്‍ സ്വരാജ് ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും ഷാജി ചോദിച്ചു.
എം. സ്വരാജിനെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാന്‍ വേണ്ടിയാവാമെന്ന വിമര്‍ശനവും ഷാജി ഉന്നയിച്ചു. സ്വരാജിനെ കൊണ്ടുവരുന്നതില്‍ കുറേ അര്‍ഥങ്ങളുണ്ട്. സ്വരാജ് നാട്ടുകാരനല്ലേ എന്നാണ് ഇപ്പോള്‍ ചോദിക്കുന്നത്. അദ്ദേഹം നേരത്തെയും നിലമ്പൂരുകാരനാണ്. പിന്നെ എന്തിനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ തൃപ്പൂണിത്തുറയില്‍ കൊണ്ടുപോയി മത്സരിപ്പിച്ച് നിലമ്പൂരില്‍ അന്‍വറിനെ നിര്‍ത്തിയതെന്ന് ഷാജി ചോദിച്ചു.
റിയാസിന് സ്ഥാനങ്ങള്‍ കിട്ടണമെങ്കില്‍ സ്വരാജ് പാടില്ല എന്ന് തീരുമാനിച്ചാല്‍ വേറെ നിവൃത്തിയില്ല. സിപിഎമ്മില്‍ പിണറായി വിരുദ്ധ പോരാട്ടങ്ങളില്‍ വലിയ പങ്കുവഹിക്കുന്ന നേതാവാണ് സ്വരാജ്. ഇനി അങ്ങനെ വേണ്ട, അദ്ദേഹത്തെ തീര്‍ക്കണമെന്ന് കരുതിയുമാവാം സ്ഥാനാര്‍ഥിയാക്കിയത്. ശരീരഭാഷയിലും സംസാരത്തിലും പിണറായിക്ക് പകരം വെക്കാവുന്ന നേതാവാണ് സ്വരാജ്. അദ്ദേഹത്തെ വളരാന്‍ സമ്മതിക്കില്ലെന്നും ഷാജി പറഞ്ഞു.
യുഡിഎഫില്‍ പാര്‍ട്ടികള്‍ തമ്മില്‍ പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടാകും. പൊതുമിനിമം പരിപാടിയുടെ ഭാഗമായാണ് മുന്നണിയില്‍ പാര്‍ട്ടികള്‍ സഹകരിക്കുന്നത്. ഇടതുപക്ഷത്ത് മുതലാളി പിണറായിയാണ്. എന്നാല്‍ യുഡിഎഫ് ജനാധിപത്യ സംവിധാനമാണ്. അവിടെ പലരും അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കും. അത് മുതലാളിത്ത പാര്‍ട്ടിക്ക് പറഞ്ഞാല്‍ മനസ്സിലാവില്ലെന്നും ഷാജി പറഞ്ഞു.
അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ പഴയ പലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ ചര്‍ച്ചയാക്കിയതില്‍ പ്രതികരിച്ച് എം സ്വരാജ് രംഗത്തുവന്നു. ജീവന്‍പോയാലും കമ്മ്യൂണിസ്റ്റുകാര്‍ ഇതേ നിലപാടാണ് സ്വീകരിക്കുകയെന്നും ആരെയും ഇക്കിളിപ്പെടുത്താന്‍ ഉദ്ദ്യേശിച്ചല്ല പോസ്റ്റ് എന്നും എം സ്വരാജ് പറഞ്ഞു. ന്യൂനപക്ഷങ്ങളെ ഇക്കിളിപ്പെടുത്താന്‍ ഏതെങ്കിലും ഫേസ്ബുക്ക് പോസ്റ്റുകൊണ്ട് സാധ്യമല്ലെന്ന് കഴിഞ്ഞ ദിവസം എംഎസ്എഫ് നേതാവ് പി കെ നവാസ് വിമര്‍ശിച്ചിരുന്നു. ഇതിന് കൂടയാണ് സ്വരാജിന്റെ മറുപടി.
'ആരെയും ഇക്കിളിപ്പെടുത്താന്‍ ഉദ്ദ്യേശിച്ച് ഇട്ട പോസ്റ്റല്ല. തിരഞ്ഞെടുപ്പ് സമയത്തല്ല ആ പോസ്റ്റിട്ടത്. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് വരുമെന്നോ സ്ഥാനാര്‍ത്ഥിയാവുമെന്നോ കരുതിയിട്ടില്ലല്ലോ ഇതൊന്നും ചെയ്യുന്നത്. 2023 ഒക്ടോബറില്‍ ഇട്ട പോസ്റ്റിലാണ് ചര്‍ച്ച. അത് ഹമാസിനെക്കുറിച്ചല്ല. പലസ്തീനിലെ കൊല്ലപ്പെടുന്ന മനുഷ്യരെക്കുറിച്ചാണ്. നീതി നിഷേധിക്കപ്പെടുന്ന മനുഷ്യരെക്കുറിച്ചാണ്. തലയങ്ങ് പോയാലും അത്തരം വിഷയങ്ങളില്‍ അതേനിലപാടാണ്. യുദ്ധവും ഹിംസയും അരുത്. മനുഷ്യരെ കൊന്നുതള്ളരുത്. ജാതിയുടെ മതത്തിന്റെ, പ്രദേശത്തിന്റെ, ഭാഷയുടെ, വംശത്തിന്റെ, ഗോത്രത്തിന്റെ അഭിപ്രായത്തിന്റെ പേരില്‍ ഏതെങ്കിലും വിഭാഗം മറ്റേതെങ്കിലും വിഭാഗത്തെ അടിച്ചമര്‍ത്തരുത്. ജീവന്‍പോയാലും കമ്മ്യൂണിസ്റ്റുകാര്‍ ഇതേ നിലപാടായിരിക്കും സ്വീകരിക്കുക', എം സ്വരാജ് പറഞ്ഞു. പി വി അന്‍വര്‍ ആര്‍ക്കൊപ്പമെന്നത് തങ്ങളുടെ പ്രശ്നമേയല്ല. അതില്‍ ഇടപെടില്ല. അവര്‍ പരിഹരിക്കട്ടെയെന്നും ചോദ്യത്തോട് എം സ്വരാജ് പ്രതികരിച്ചു.
'ന്യൂനപക്ഷത്തെ ഇക്കിളിപ്പെടുത്താന്‍ ഏതെങ്കിലും ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് മാത്രം സാധ്യമാകും എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ കേരളത്തിലെയോ മലപ്പുറത്തെയോ ന്യൂനപക്ഷങ്ങളെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുത്. സ്വരാജെടുത്ത നിലപാടുകളെ ഞാനുള്‍പ്പെടെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ അദ്ദേഹം നില്‍ക്കുന്ന പ്രസ്ഥാനം സംഘ പരിവാറിന് വിധേയപ്പെട്ട് പോവുകയാണ്. അദ്ദേഹം ഏതെങ്കിലും മുറിയ്ക്കകത്തിരുന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെന്നതിന്റെ പേരില്‍ കേരളത്തിലെ ന്യൂനപക്ഷം മുഴുവന്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുമെന്ന് കരുതരുത്'. എന്നായിരുന്നു പി കെ നവാസിന്റെ പ്രതികരണം.