തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ താരത്തിന്റെ വിഷയത്തില്‍ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തിരുവനന്തപുരത്ത് പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കെ മുരളീധരന്‍ പരിഹസിച്ചു. നാലുവോട്ടിന് വേണ്ടി ഇത്തരം എടുത്തുചാട്ടം പാടില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എടുത്തുചാടിയതാകാമെന്നും മുരളീധരന്‍ പറഞ്ഞു.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം പരിശോധിച്ച് നടപടി എടുക്കേണ്ടത് സര്‍ക്കാരാണെന്ന് കെ. മുരളീധരന്‍ പറഞ്ഞു. മധ്യപ്രദേശ് സര്‍ക്കാര്‍ വിവാഹത്തിന് എതിരായിരുന്നുവെന്നും കെ. മുരളീധരന്‍ പറഞ്ഞു. വിഷയത്തില്‍ നാല് വോട്ടിനായി എം.വി ഗോവിന്ദന്‍ ആവേശം കാട്ടിയെന്നും മുരളീധരന്‍ പറഞ്ഞു.

'പ്രായപൂര്‍ത്തിയായിട്ടുണ്ടോ ഇല്ലയോ എന്ന കാര്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കേണ്ടത് സര്‍ക്കാരാണ്. മധ്യപ്രദേശ് സര്‍ക്കാരാണ് കേസെടുത്തിരിക്കുന്നത്. ഈ വിവാഹത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ എതിരായിരുന്നു. അതാണോ യാഥാര്‍ത്ഥ്യം? ഒറിജിനല്‍ രേഖ ഏതാണ് എന്നതിനെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്താതെ ചാടിക്കയറി അഭിപ്രായം പറയുന്നത് ശരിയല്ല. ഗോവിന്ദന്‍ മാഷ് തിരഞ്ഞെടുപ്പ് പ്രമാണിച്ച് ആവേശം കാണിച്ചതായിരിക്കാം. ഒരു വിഷയത്തില്‍ ഇടപെടുമ്പോള്‍ എല്ലാ വശങ്ങളും പരിശോധിക്കണം. നാലുവോട്ടിന് വേണ്ടി ചാടിക്കേറി അഭിപ്രായം പറയരുത്', കെ. മുരളീധരന്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പാണ് മധ്യപ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയുടെ വിവാഹമെന്ന രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ പെണ്‍കുട്ടിയെ വിവാഹം കഴിച്ച ഫര്‍മാന്‍ ഖാന്റെ പേരില്‍ മധ്യപ്രദേശ് പോലീസ് പോക്‌സോ കേസെടുക്കുകയും ചെയ്തു. ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് 16 വയസ്സേയുള്ളൂവെന്ന് കണ്ടെത്തി. കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. മധ്യപ്രദേശ്, കേരളം ഡി.ജി.പി.മാരോട് കമ്മിഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടും. ഏപ്രില്‍ 22-ന് ഡല്‍ഹിയിലെ ആസ്ഥാന ഓഫീസില്‍ ഹാജരാകാനും നിര്‍ദേശിച്ചു.

മധ്യപ്രദേശ് മഹേശ്വറിലെ സര്‍ക്കാര്‍ മെഡിക്കല്‍ ആശുപത്രിയിലെ രേഖകള്‍പ്രകാരം പെണ്‍കുട്ടി 2009 ഡിസംബര്‍ 30-ന് വൈകീട്ട് 5.50-ന് ജനിച്ചതായാണ് രേഖയുള്ളത്. മാര്‍ച്ച് 11-ന് വിവാഹിതയായപ്പോള്‍ 16 വയസ്സായിരുന്നു പ്രായം. തിരുവനന്തപുരത്തുള്ള ക്ഷേത്രത്തിലാണ് ഫര്‍മാനും പെണ്‍കുട്ടിയും വിവാഹിതരായത്. അവരുടെ ആധാര്‍ കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രായം പരിഗണിച്ചാണ് വിവാഹം നടത്തിയതെന്ന് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി.

തിരുവനന്തപുരത്ത് താമര വിരിയുമോ എന്ന ചോദ്യത്തിന് താന്‍ ജോത്സ്യനല്ല എന്ന മറുപടിയാണ് മുരളീധരന്‍ നല്‍കിയത്.