ന്യൂഡല്‍ഹി: മുന്‍ മന്ത്രി ജി സുധാകരന്റെ വാക്കുകള്‍ തള്ളി കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. പ്രതിമാസം 30 ലക്ഷം രൂപയോളം കൈപ്പറ്റുന്ന കെ വി തോമസ് പണം പുഴുങ്ങി തിന്നുമോ എന്നായിരുന്നു ജി സുധാകരന്‍ ചോദിച്ചത്. സുധാകരന്‍ പറഞ്ഞത് അടിസ്ഥാന രഹിതമാണെന്നും തനിക്ക് മാസം 30 ലക്ഷം കിട്ടുന്നില്ലെന്നും കെ വി തോമസ് വിശദമാക്കി. കാര്യങ്ങള്‍ വ്യക്തമാക്കുന്ന കത്ത് ജി സുധാകരന് അയച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി എന്ന നിലയില്‍ കിട്ടുന്നത് ഒരു ലക്ഷം രൂപയുടെ ഓണറേറിയമാണ്. ഡല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധി എന്ന നിലയില്‍ ക്യാബിനറ്റ് റാങ്കില്‍ ഒരു മന്ത്രിക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും തനിക്ക് ആവശ്യപ്പെടാമായിരുന്നുവെന്നും അതു ചെയ്തില്ലെന്നും അദ്ദേഹം വിശദമാക്കി. മാധ്യമങ്ങളുടെ ആക്ഷേപം ഏറ്റുപറയും മുമ്പ് ജി സുധാകരന് ഒന്നു തന്നെ വിളിച്ച് യാഥാര്‍ഥ്യം ചോദിച്ചറിയാമായിരുന്നുവെന്നും അദ്ദേഹം വിശദമാക്കി.

താന്‍ അധ്യാപകര്‍ക്കും ജനപ്രതിനിധികള്‍ക്കും അനുവദിച്ച പെന്‍ഷന്‍ വാങ്ങുന്ന വ്യക്തിയാണ്. മാസതോറും ലഭിക്കുന്നത് 1,25,000 രൂപ പെന്‍ഷനാണ്. ഇതിനു പുറമെ ക്യാബിനറ്റ് റാങ്കിലെ ശമ്പളവും ആനൂകൂല്യവും സ്വീകരിച്ചാല്‍ നിലവിലുള്ള എം പി, എംഎല്‍ എ പെന്‍ഷന്‍ വേണ്ടെന്ന് വയ്ക്കേണ്ടി വരും. പ്രത്യേക പ്രതിനിധിയുടെ കാലയളവ് കഴിയുമ്പോള്‍ പെന്‍ഷന്‍ പുനസ്ഥാപിക്കുന്നത് എളുപ്പമല്ല. അതിനാലാണ് പ്രതിഫലം വേണ്ടെന്നു വച്ചതെന്നും കെ വി തോമസ് വിശദമാക്കി.

2023-24 കാലഘട്ടത്തിലെ തന്റെ വിമാനയാത്ര ചെലവ് അഞ്ച് ലക്ഷത്തില്‍ താഴെ മാത്രമാണ്. തന്റെ അക്കൗണ്ട് ഹെഡില്‍ തന്നെയാണ് മറ്റ് ഉദ്യോഗസ്ഥരുടെ യാത്രാ ചെലവും ഉള്‍പ്പെടുന്നത്. അതിനാലാണ് യാത്രാബത്ത 11 ലക്ഷമായി ഉയര്‍ന്നത്. പിണറായി വിജയന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ജി സുധാകരന് അയച്ച കത്തില്‍ കെ വി തോമസ് വ്യക്തമാക്കി.

11 ലക്ഷമെന്നത് തന്റെ മാത്രം യാത്രാക്കൂലിയല്ലെന്നും കേരളാ ഹൗസ് റെസിഡന്റ് കമ്മിഷണറുടെതുപ്പെടെയാണെന്നും കെ.വി. തോമസ് നേരത്തെ വിശദീകരിച്ചിരുന്നു. ഞാന്‍ ഇക്കണോമിക് ക്ലാസിലാണ് യാത്ര ചെയ്യാറുള്ളത്. 2023 മുതല്‍ 2024 വരെ എന്റെ ചെലവ് അഞ്ചുലക്ഷത്തില്‍ താഴെയാണ്. പിന്നീടുണ്ടായ പ്രശ്നം ആറുലക്ഷം കൂടെ ചോദിച്ചു എന്നതാണ്. ഞാന്‍ റെസിഡന്റ് കമ്മിഷണറെ വിളിപ്പിച്ചു. അദ്ദേഹം കൂടി യാത്ര ചെയ്യുന്നുണ്ട് എന്നാണ് പറഞ്ഞത്. ആ പൈസ കൂടി ഉള്‍പ്പെട്ടതാണിത്. - കെ.വി. തോമസ് പറഞ്ഞു.