ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടിയുളള തിരച്ചില്‍ ഗംഗാവാലി പുഴയിലേക്ക് നീങ്ങുമ്പോള്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി അഭിലാഷ് ചന്ദ്രന്‍. അങ്കോളയിലെ പഞ്ചര്‍ കടയില്‍ തന്റെ വാഹനത്തിന്റെ ടയര്‍ നന്നാകുന്നതിനിടെ വലിയ ഒരു ശബ്ദം കേട്ടുവെന്നും നോക്കിയപ്പോള്‍ മണ്ണിടിച്ചിലില്‍ ഒരു ടാങ്കര്‍ ഗംഗാവലി നദിയിലേക്ക് ഒലിച്ചുപോവുന്നതായി കണ്ടുവെന്നും അഭിലാഷ് പറഞ്ഞു.

എന്നാല്‍ അര്‍ജുന്‍ ഉണ്ടായിരുന്നെന്ന് പറയുന്ന ട്രാക്ക് നദിയിലേക്ക് ഒഴുകി പോകുന്നതായി താന്‍ കണ്ടില്ലെന്നും അഭിലാഷ് പറഞ്ഞു. മണ്ണിടിച്ചില്‍ നടന്നതിന് നൂറ് മീറ്റര്‍ ഇപ്പുറത്താണ് പഞ്ചര്‍കട സ്ഥിതി ചെയ്തിരുന്നത്. അര്‍ജുന്റെ വാഹനം ഒഴുകി പോകാന്‍ സാധ്യതയില്ലെന്നും അഭിലാഷ് പറഞ്ഞു. റോഡിന്റെ എതിര്‍ വശത്താണ് അര്‍ജുന്റെ ട്രക്ക് നിര്‍ത്തിയിട്ടിരുന്നത്. റോഡിന്റെ മധ്യഭാഗത്ത് ഡിവൈഡര്‍ ഉള്ളത് കൊണ്ട് തന്നെ അതിന് സാധ്യതയില്ലെന്നും അഭിലാഷ് പറഞ്ഞു.

അര്‍ജുന്റെ വാഹനം നിര്‍ത്തിയിട്ടിരിക്കുന്ന തൊട്ടടുത്ത് മറ്റൊരു ടാങ്കര്‍ നിര്‍ത്തിയിട്ടിരുന്നു. പിന്നീട് മണ്ണിടിച്ചില്‍ തുടര്‍ന്നപ്പോള്‍ അവിടെ നിന്നും ആ ടാങ്കര്‍ മാറ്റിയിട്ടു. ആ സമയം അര്‍ജുന്റെ വാഹനം അവിടെയുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ വാഹനം മണ്ണില്‍ ആണ്ടുപോയിട്ടുണ്ടാവാനാണ് സാധ്യതയെന്നും അഭിലാഷ് പറയുന്നു.

അതേ സമയം വലിയ മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തില്‍ പുഴയിലെ മണ്‍കൂനയിലാകാം ലോറി ഉള്ളതെന്നാണ് സൈന്യത്തിന്റെ നിഗമനം. തിരച്ചിലിനു വേണ്ടി കൂടുതല്‍ അത്യാധുനിക സംവിധാനങ്ങള്‍ സൈന്യം എത്തിക്കും. പൂണെയില്‍ നിന്നും ചെന്നൈയില്‍ നിന്നുമായി കൂടുതല്‍ റഡാറുകള്‍ അടക്കം കൊണ്ടുവരും. കരയിലും വെള്ളത്തിലും തിരച്ചില്‍ നടത്താനാകുന്ന തരം സംവിധാനങ്ങളാകും ഷിരൂരിലേക്ക് നാളെ കൊണ്ടുവരിക. കുഴിബോംബുകള്‍ അടക്കം കണ്ടെത്താന്‍ കഴിയുന്ന ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടറും ഉണ്ടാകും.

നാളെ കൊണ്ടുവരുന്നത് ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടറുകളാണ്. കുഴിബോംബുകള്‍ അടക്കം കണ്ടെത്താന്‍ കഴിയുന്ന അത്യന്താധുനിക ഉപകരണമാണിത്. സോണാര്‍ ഉപകരണങ്ങള്‍ കൊണ്ട് ഗംഗാവലി പുഴയില്‍ ഇപ്പോള്‍ തെരച്ചില്‍ നടത്താനാകില്ല. വലിയ മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തില്‍ പുഴയിലെ മണ്‍കൂനയിലാകാം ട്രക്ക് ഉള്ളത്. അതിനാലാണ് സോണാര്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തതെന്നും കര്‍ണാടക -കേരള സബ് ഏരിയ കമാന്‍ഡര്‍ മേജര്‍ ജനറല്‍ വിടി മാത്യു പറഞ്ഞു. കരയിലും വെള്ളത്തിലും തെരച്ചില്‍ നടത്താനാകുന്ന തരം സംവിധാനങ്ങളാണ് കൊണ്ട് വരികയെന്നും മേജര്‍ ജനറല്‍ പറഞ്ഞു.

റോഡില്‍ ഇനി തിരച്ചില്‍ തുടര്‍ന്നേക്കില്ലെന്നാണു വിവരം. റോഡിലേക്കു വീണ 98 ശതമാനം മണ്ണും നീക്കിയെന്നും പക്ഷേ, ഇത്രയും തിരഞ്ഞിട്ടും ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. ജിപിഎസ് സിഗ്‌നല്‍ കിട്ടിയ ഭാഗത്തു ലോറിയില്ലെന്ന വിവരമാണു തിരച്ചില്‍ നടത്തിയവര്‍ നല്‍കുന്നത്. അതിനാല്‍ കരയില്‍ ലോറി ഉണ്ടാവാന്‍ സാധ്യത വളരെ കുറവാണെന്നാണു നിഗമനം. ശേഷിക്കുന്ന മണ്ണു നീക്കിയാല്‍ കൂടുതല്‍ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാല്‍ അതിനു തുനിഞ്ഞേക്കില്ല.

മണ്ണിടിഞ്ഞു റോഡിലൂടെ സമീപത്തെ പുഴയിലേക്കാണു പതിച്ചത്. നേരത്തെ നേവി സംഘം പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു. രണ്ട് കര്‍ണാടക സ്വദേശികളെയും മണ്ണിടിച്ചിലില്‍ കാണാതായിട്ടുണ്ട്. അതേസമയം, രാത്രി തിരച്ചില്‍ നടത്തരുതെന്നു കര്‍ശന നിര്‍ദേശമുണ്ട്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. വെള്ളത്തില്‍ തിരച്ചില്‍ നടത്തുക അതീവ സങ്കീര്‍ണമാണെന്നും വിദ്ഗ്ധ സഹായം തേടുകയാണെന്നും അധികൃതര്‍ പറയുന്നു.

റോഡിലേക്ക് വീണ 98% മണ്ണും നീക്കിയെന്നും പക്ഷേ, ഇത്രയും തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൌഡ വ്യക്തമാക്കി. വന്‍ മണ്‍കൂന പതിച്ച ഗംഗാവലി പുഴയിലേക്ക് ഇനി തിരച്ചില്‍ നീളും. 'ജിപിഎസ് സിഗ്‌നല്‍ കിട്ടിയ ഭാഗത്ത് 98 ശതമാനം മണ്ണും നീക്കിയെന്ന വിവരമാണ് തെരച്ചിലിന് ഉണ്ടാ യിരുന്നവര്‍ നല്‍കുന്നത്. അതിനാല്‍ കരയി ല്‍ ട്രക്ക് ഉണ്ടാവാന്‍ സാധ്യത വളരെ കുറവാണ്. മണ്ണിടിഞ്ഞ് റോഡിലൂടെ സമീപത്തെ പുഴയിലേക്കാണ് വീണത്.

പുഴയ്ക്ക് അടിയില്‍ വലിയ തോതില്‍ മണ്ണ് വീണുകിടക്കുന്നുണ്ട്. നേരത്തെ നേവി സംഘം പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു. അന്ന് കണ്ടെത്താനായില്ല. റോഡിലെ മണ്ണിനടിയിലുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ റോഡില്‍ ലോറിയില്ലെന്ന വ്യക്തമാകുന്ന സാഹചര്യത്തില്‍ ഇനി തെരച്ചില്‍ പുഴയിലേക്ക് മാറ്റിയേക്കും.