തലപ്പാടി: കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ ആറ് പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേരാണ് അപകടത്തില്‍ മരിച്ചത്. കര്‍ണാടകയില്‍നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടോ ഡ്രൈവര്‍ അലി, ആയിഷ, ഹസീന, ഖദീജ. നഫീസ, ഹവ്വമ്മ എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ അലി തലപ്പാടി കെസി റോഡ് സ്വദേശിയാണ്. ബ്രേക്ക് നഷ്ടപ്പെട്ട് അമിതവേഗത്തിലെത്തിയ ബസ്, റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സംസ്ഥാന അതിര്‍ത്തിയിലെ ടോള്‍ ബൂത്തിന് സമീപത്താണ് കര്‍ണാടക ആര്‍ടിസി ബസ് ഓട്ടോറിക്ഷയിലേക്കും ബസ് കാത്തുനിന്നവരിലേക്കും ഇടിച്ചു കയറിയത്. ഓട്ടോയിലുണ്ടായിരുന്ന ആറു പേരാണ് മരിച്ചത്. ആദ്യം ഓട്ടോയില്‍ ഇടിച്ച ബസ് നിയന്ത്രണം വിട്ട് പിന്നിലേക്ക് വന്ന് നിര്‍ത്തിയിട്ട മറ്റൊരു ഓട്ടോയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിലുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കാല്‍നട യാത്രക്കാരായ ലക്ഷ്മി, സുരേന്ദ്ര എന്നിവര്‍ ഗുരുതരാവസ്ഥയിലാണ്.

കാസര്‍കോടു നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്നു ബസ്. സര്‍വീസ് റോഡിലൂടെ പോകേണ്ട ബസ് ദേശീയ പാതയില്‍ കയറി അമിത വേഗതയില്‍ വരികയായിരുന്നുെവന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസിന്റെ ടയറുകള്‍ തേഞ്ഞു തീര്‍ന്നതും അപകടത്തിന് കാരണമായെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ ബസിനില്ലെന്നുമുള്ള ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

അപകടത്തിന് കാരണം ആര്‍ടിസിയുടെ വീഴ്ചയെന്ന് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. ബസിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു. നടന്നത് കൊലപാതകമെന്ന് എകെഎം അഷ്റഫ് എംഎല്‍എ ആരോപിച്ചു. ഡ്രൈവര്‍മാര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ട്. അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും എംഎല്‍എ അറിയിച്ചു.

അപകടത്തിനിടയാക്കിയത് കര്‍ണാടക ആര്‍ടിസിയുടെ ബസാണ്. നിയന്ത്രണം വിട്ട വാഹനം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. സര്‍വീസ് റോഡിലൂടെ വരേണ്ടിയിരുന്ന ബസ് എക്സിറ്റ് വഴി ഹൈവേയിലേക്ക് അമിതവേഗതയില്‍ തലപ്പാടി ഭാഗത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടസ്ഥലത്തെ ദേശീയപാതയ്ക്ക് വീതി കുറവായിരുന്നു. നിയന്ത്രണം വിട്ട ബസ് ആദ്യം സമീപത്ത് ഉണ്ടായിരുന്ന ഓട്ടോയിലാണ് ആദ്യം ഇടിച്ചത്. തുടര്‍ന്ന് മറ്റ് വാഹനങ്ങളേയും കാല്‍നടയാത്രക്കാരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.