വാഷിങ്ടണ്‍: അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ താക്കീതുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്. ട്രംപ് ഭരണകൂടത്തെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ നല്‍കിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്. ട്രംപ് പങ്കെടുത്ത രണ്ട് ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനെ വിലക്കിയതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് കരോലിന്‍ ലിവിറ്റ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഗള്‍ഫ് ഓഫ് മെക്സിക്കോയുടെ പേര് ഗള്‍ഫ ്ഓഫ് അമേരിക്ക എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാറ്റം വരുത്തിയത് അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ചടങ്ങുകളില്‍ നിന്ന് അസോസിയേറ്റഡ് പ്രസിനെ ഒഴിവാക്കിയത്. ഏത് മാധ്യമത്തെ സംബന്ധിച്ചും വൈറ്റ് ഹൗസിലെ ചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അന്തസുള്ള കാര്യമാണെന്ന് ലിവിറ്റ് മാധ്യമങ്ങളെ ഓര്‍മ്മിപ്പിച്ചു. ക്ഷണം ലഭിക്കാതെ ആര്‍ക്കും തന്നെ വൈറ്റ്ഹൗസില്‍ കടന്ന് ചെന്ന് പ്രസിഡന്റിനോട് ചോദ്യം ചോദിക്കാന്‍ കഴിയുകയില്ലെന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടി.

പ്രസിഡന്റിന്റെ ഓഫീസിന്റെ പേരില്‍ ആര്‍ക്കും കള്ളം പ്രചരിപ്പിക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി. അസോസിയേറ്റഡ് പ്രസിന്റെ ലേഖകന്‍ കഴിഞ്ഞ ദിവസം വൈറ്റ്ഹൗസില്‍ കരോലിന്‍ ലീവിറ്റ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു എങ്കിലും ചോദ്യം ചോദിക്കാന്‍ കരോലിന്‍ അവരെ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് അമേരിക്കയുടെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി ടുള്‍സി ഗബ്ബാര്‍ഡ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് അസോസിയേറ്റഡ് പ്രസിന് ക്ഷണം ലഭിച്ചിരുന്നില്ല. ഇതിനെതിരെ അസോസിയേറ്റഡ് പ്രസിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജൂലി പേസ് വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സിന് കത്ത് നല്‍കി.

കഴിഞ്ഞ ചൊവ്വാഴ്ച തന്നെ മെക്സിക്കോ ഉള്‍ക്കടലിനെ അമേരിക്കന്‍ ഉള്‍ക്കടല്‍ എന്ന് വാര്‍ത്തകളില്‍ നല്‍കിയില്ലെങ്കില്‍ അസോസിയറ്റഡ് പ്രസിനെ ബഹിഷ്‌ക്കരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. സൂസി വൈല്‍സ് ഈ നടപടിയെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. സ്വതന്ത്രമാധ്യമ പ്രവര്‍ത്തനത്തിന് നേരേയുള്ള കടന്നുകയറ്റം എന്നാണ് അവര്‍ ഈ നടപടിയെ വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം ട്രംപ് ഇലോണ്‍ മസ്‌ക്കുമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഗാസയില്‍ ഹമാസ് വിട്ടയച്ച അമേരിക്കക്കാരനായ മാര്‍ക്ക് ഫോളിയെ ട്രംപ് വരവേല്‍ക്കുന്ന ചടങ്ങിലും അസോസിയേറ്റഡ് പ്രസിന്റെ ലേഖകന് പ്രവേശനം അനുവദിച്ചിരുന്നില്ല.




ഗള്‍ഫ് ഓഫ് മെക്സിക്കോയുടെ പേര്മാറ്റം ഗൂഗിളും ആപ്പിളും എല്ലാം അംഗീകരിച്ചിട്ടും അസോസിയേറ്റഡ് പ്രസ് മാത്രം അംഗീകരിക്കാത്തത് എന്ത് കൊണ്ടാണെന്ന് കരോലിന്‍ ലീവിറ്റ് ചോദിച്ചു. എന്നാല്‍ വാര്‍ത്താഏജന്‍സി നല്‍കുന്ന വിശദീകരണം കഴിഞ്ഞ 400 വര്‍ഷമായി ഗള്‍ഫ് ഓഫ് മെക്സിക്കോ എന്നറിയപ്പെടുന്നത് മാറ്റുന്നത് ലോകമെമ്പാടും വാര്‍ത്ത നല്‍കുന്ന തങ്ങള്‍ക്ക ബുദ്ധിമുട്ടാണ് എന്നാണ്. ആദ്യ തവണ പ്രസിഡന്റായിരുന്ന കാലഘട്ടത്തിലും ട്രംപ് മാധ്യമങ്ങളുമായി ഏറ്റുമുട്ടിയിരുന്നു.

വൈറ്റ്ഹൗസിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസ് സെക്രട്ടറിയായി നിയമിതയായ വ്യക്തിയാണ് കരോലിന്‍ ലീവിറ്റ്. തന്റെ 27-ാം വയസിലാണ് കരോലിന്‍ ഈ വലിയ നേട്ടം സ്വന്തമാക്കിയത്. കരോലിന്റെ മാത്രമല്ല, അവരുടെ ഭര്‍ത്താവിന്റെ പ്രായവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. വാര്‍ത്താമാധ്യമങ്ങളുമായി ഇടയ്ക്കിടെ സംസാരിക്കുമെന്നും പോഡ്കാസ്റ്റര്‍മാര്‍ക്കും സോഷ്യല്‍ മീഡിയ സ്വാധീനം ചെലുത്തുന്നവര്‍ക്കും ബ്രീഫിംഗ് റൂം തുറന്നുകൊടുക്കുമെന്നാണ് കരോലിന്‍ ലീവിറ്റിന്റെ വാഗ്ദാനം.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഭരണകൂടത്തിന്റെ പൊതുമുഖമെന്ന നിലയില്‍ തന്റെ ആദ്യ ബ്രീഫിംഗില്‍, ഫെഡറല്‍ ഗ്രാന്റുകളും വായ്പകളും വൈറ്റ് ഹൗസ് മരവിപ്പിച്ചതിന്റെയും യു.എസില്‍ താമസിക്കുന്ന കുടിയേറ്റക്കാരെ നിയമവിരുദ്ധമായി നാടുകടത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ആദ്യ ദിവസങ്ങളെ കുറിച്ചുള്ള വൈറ്റ് ഹൗസ് പ്രസ് കോര്‍പ്‌സിന്റെ ചോദ്യങ്ങള്‍ക്ക് ലീവിറ്റ് ഉത്തരം നല്‍കി. 27 വയസ്സുള്ളപ്പോള്‍, ന്യൂ ഹാംഷെയര്‍ സ്വദേശിയായ അവര്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയമിതയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.





ന്യൂഹാംഷെയറിലെ മാഞ്ചസ്റ്ററിലെ ലിബറല്‍ ആര്‍ട്സ് സ്‌കൂളായ സെന്റ് അന്‍സെല്‍ കോളേജില്‍ അത്‌ലറ്റിക് സ്‌കോളര്‍ഷിപ്പോടെ ലീവിറ്റ് പഠിച്ചു. സോഫ്റ്റ്ബോള്‍ ടീമില്‍ കളിച്ച അവര്‍ 201 -ല്‍ രാഷ്ട്രീയത്തിലും ആശയവിനിമയത്തിലും ബിരുദം നേടി. അടുത്ത കുടുംബത്തില്‍ കോളേജ് ബിരുദം നേടിയ ആദ്യ വ്യക്തി. 2020-ല്‍ ട്രംപ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനുശേഷം, ഹൗസിലെ ട്രംപിന്റെ ഏറ്റവും ശക്തരായ പ്രതിരോധക്കാരില്‍ ഒരാളായ ന്യൂയോര്‍ക്കിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി എലിസ് സ്റ്റെഫാനിക്കിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായി ലീവിറ്റ് മാറി. ഐക്യരാഷ്ട്രസഭയിലെ യു.എസ്. അംബാസഡറായി ട്രംപ് അടുത്തിടെ സ്റ്റെഫാനിക്കിനെ നാമനിര്‍ദ്ദേശം ചെയ്തിരുന്നു.