ചെന്നൈ: ടിവികെ അധ്യക്ഷന്‍ വിജയ് നടത്തിയ രാഷ്ട്രീയ റാലി മഹാദുരന്തമായി മാറിയിരിക്കുകയാണ്. ഇനിയും എത്രയാളുകള്‍ മരിക്കുമെന്നതില്‍ യാതൊരു അറിവും ഇല്ല. നിലില്‍ ഈ മഹാദുരന്തത്തില്‍ മരിച്ചിരിക്കുന്നത് 39 പേരാണ്. ഇതില്‍ ഒന്‍പത് പേര്‍ കുട്ടികളും 17 പേര്‍ സ്ത്രീകളും 13 പേര്‍ പുരുഷന്‍മാരുമാണ്. 111 പേര്‍ പരിക്കേറ്റ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 10 പേരുടെ നില അതീവ ഗുരുതരം എന്നാണ് പറുത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ നിരവധി കുട്ടികളെയും കാണാതായിട്ടുണ്ട്. ആളുകള്‍ കൂട്ടമായി എത്തിയതോടെയാണ് അപകടം സംഭവിച്ചത്. സംഭവത്തിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സംഭവത്തിന്റെ യഥാര്‍ത്ഥ കാരണവും കാരണക്കാരെയും കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

അതേസമയം, വിജയയുടെ ആരാധകരും കൂടുതല്‍ കുട്ടികളുമാണ് ഈ റാലില്‍ പങ്കെടുത്ത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 15 വയസ്സില്‍ താഴെ ഉള്ള കുട്ടികള്‍ പതിനായിരത്തോളം ഉണ്ടായിരുന്നു എന്നാണ് അനൗദ്യോഗികമായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മരിച്ചവരിലും കുട്ടികളുണ്ട്. കുട്ടികളെ തിക്കിലും തിരക്കിലുംപെട്ട് കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇന്നലെ വൈകിട്ട് 7 മണിക്കായിരുന്നു കരൂരില്‍ റാലി നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ നാമക്കലിലെ റാലി കഴിഞ്ഞ് വിജയ് എത്താന്‍ വൈകിയിരുന്നു. അപകടത്തിന് തൊട്ടുമുന്‍പ് തിരക്ക് നിയന്ത്രിക്കാനും ആളുകള്‍ക്ക് വെള്ളം എത്തിക്കാനും വിജയ് മൈക്കിലൂടെ വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ തിരക്ക് പോലീസിന് പോലും നിയന്ത്രിക്കാന്‍ സാധിക്കുന്നതിലും അപ്പുറമായിരുന്നു. വെള്ളക്കുപ്പികള്‍ സംഘാടകള്‍ എത്തിച്ചിരുന്നുവെങ്കിലും തിരക്ക് കാരണം ആര്‍ക്കും കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. നിര്‍ജലീകരണം കാരണം ആളുകള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടപ്പോഴാണ് വിജയ് പോലീസിനോട് സഹായം അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ തിരക്ക് കാരണം അവിടേക്ക് എത്തിപ്പെടാന്‍ പോലും സാധിച്ചില്ല.

സംഭവത്തിന്റെ പ്രധാന കാരണം ഒന്‍പതു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ തിരക്കിനിടയില്‍ കാണാതായതാണ്. പെണ്‍കുട്ടിയെ കാണാതായതോടെ ജനങ്ങള്‍ കൂട്ടമായി അവളെ ഒടുവില്‍ കണ്ട ഭാഗത്തേക്ക് തിരച്ചിലുമായി നീങ്ങാന്‍ തുടങ്ങി. ഇത് വലിയ തിരക്കിനും പെട്ടെന്നുള്ള സംഘര്‍ഷാവസ്ഥയ്ക്കും കാരണമായി. വലിയ തോതിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടും സ്ഥിതി നിയന്ത്രണവിധേയമായില്ല. തിക്കിലും തിരക്കിലുംപെട്ട് ബോധരഹിതരായവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും, ആംബുലന്‍സുകള്‍ക്ക് ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടത് ചികിത്സ വൈകിപ്പിച്ചു. ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. ദുരന്തത്തെ തുടര്‍ന്ന് വിജയ് തന്റെ പ്രസംഗം നിര്‍ത്തിവെക്കുകയും ജനക്കൂട്ടത്തെ ശാന്തരാക്കാന്‍ ശ്രമിക്കുകയും ചെയ്തു. കാണാതായ കുട്ടിയെ കണ്ടെത്താന്‍ പോലീസിന്റെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സംഭവത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ദുഃഖം രേഖപ്പെടുത്തുകയും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

ദുരന്തത്തിന് കാരണം ഒരാഴ്ച മുന്‍പ് മദ്രാസ് ഹൈക്കോടതി നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതാണെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. പൊതുസമ്മേളനങ്ങളില്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാക്കളുടെ ഉത്തരവാദിത്തമാണെന്നും, അനിഷ്ട സംഭവങ്ങളുണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. തിരുച്ചിറപ്പള്ളിയില്‍ നടന്ന ഒരു റാലിയില്‍ ഒരാള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. പരിപാടിയില്‍ പങ്കെടുത്തവരുടെ എണ്ണം പ്രതീക്ഷിച്ചതിലും വളരെയധികം ആയതാണ് ദുരന്തത്തിന് പ്രധാന കാരണമെന്ന് പ്രാഥമിക നിഗമനം വ്യക്തമാക്കുന്നു. പാര്‍ട്ടിയുടെ നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പം കുട്ടികളും കൂട്ടത്തില്‍ കുഴഞ്ഞുവീണവരില്‍ ഉള്‍പ്പെടുന്നു. ജനബാഹുല്യം കാരണം ആംബുലന്‍സുകള്‍ക്ക് പോലും സംഘാടകര്‍ക്ക് സ്ഥലത്തേക്ക് എത്താന്‍ സാധിക്കാത്ത അവസ്ഥയുണ്ടായി. സംഭവത്തില്‍ പ്രധാനമന്ത്രിയും, രാഷ്ട്രപതിയും അമിത ഷാ അടക്കമുള്ളവര്‍ അനുശോചിച്ചു.