തിരുവനന്തപുരം: ഇടക്കാലത്തിന് ശേഷം സംസ്ഥാനത്ത് ബാര്‍ വിവാദം മുറുകുകയാണ്. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തുണ്ടായ ബാര്‍ വിവാദങ്ങളാണ് ആ സര്‍ക്കാറിന്റ വന്‍ വീഴ്ച്ചയിലേക്ക് നയിച്ചത്. പിന്നാലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ബാറല്ല, സ്‌കൂളുകളാണ് തുറക്കുന്നതെന്ന വാദമാണ് ഉയര്‍ത്തിയത്. എന്നാല്‍, അധികം വൈകാതെ സംസ്ഥാനത്തെ ബാറുകകള്‍ തുറക്കുകയും മദ്യനയം ഉദാരമാക്കുകയാണ് ചെയ്തത്.

ഒന്‍പതര വര്‍ഷം മുന്‍പ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സംസ്ഥാനത്തുണ്ടായിരുന്നത് 29 ബാറുകളെങ്കില്‍ ഇപ്പോള്‍ 884 ആയി ഉയര്‍ന്നിട്ടുണ്ട്. ഏറ്റവും ഒടുവിലായി സര്‍ക്കാര്‍ ബാര്‍ മുതലാളിമാരുടെ ദ്വീര്‍ഘകാല ആവശ്യങ്ങളും അംഗീകരിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. മാനദണ്ഡങ്ങള്‍ പാലിച്ച് അപേക്ഷിക്കുന്നവര്‍ക്കെല്ലാം ബാര്‍ അനുവദിക്കണമെന്നതാണു സര്‍ക്കാര്‍ നിലപാട്. എന്നാല്‍, ബീവ്‌റിജസ് ഷോപ്പുകളുടെ എണ്ണത്തില്‍ ഈ നിരക്കിലുള്ള വര്‍ധനയില്ല. അധികാരമേല്‍ക്കുമ്പോള്‍ 309 ബവ്‌റിജസ് ഷോപ്പുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 336 ആയി. കള്ളുഷാപ്പുകളുടെ എണ്ണം 5177ല്‍ നിന്ന് 5171 ആയി കുറഞ്ഞു.

അബ്കാരി ഷോപ്പുകള്‍ തുടങ്ങുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിബന്ധന പിണറായി സര്‍ക്കാര്‍ 2017ല്‍ എടുത്തുകളഞ്ഞിരുന്നു. പ്രതിഷേധമുയര്‍ന്നാല്‍ തദ്ദേശസ്ഥാപനങ്ങള്‍ അനുമതി നിഷേധിക്കുന്ന രീതിയായിരുന്നു പണ്ട്. ഇതിനെതിരെ സുപ്രീം കോടതി വരെ പോയി അനുകൂല ഉത്തരവ് വാങ്ങി. കേരള പഞ്ചായത്ത് ആക്ട് ഭേദഗതി ചെയ്തു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പുതിയ മദ്യനയത്തെത്തുടര്‍ന്നാണ് ഭൂരിഭാഗം ബാറുകളും പൂട്ടുകയും പഞ്ചനക്ഷത്ര റാങ്കിങ്ങുള്ള ബാര്‍ ഹോട്ടലുകള്‍ക്കു മാത്രമായി ലൈസന്‍സ് പരിമിതപ്പെടുത്തുകയും ചെയ്തത്. പിന്നാലെ അന്നത്തെ ധനമന്ത്രി കെ.എം.മാണിക്കെതിരെ ബാര്‍ കോഴ ആരോപണവുമായി ബാറുടമകള്‍ രംഗത്തെത്തി. ബാറുകള്‍ തുറക്കാന്‍ കോഴ വാങ്ങിയെന്നായിരുന്നു തിരഞ്ഞെടുപ്പുകാലത്ത് ഉയര്‍ന്ന ആരോപണം. വിജിലന്‍സ് കേസെടുത്തതിനു പിന്നാലെ മാണിക്കു രാജിവയ്‌ക്കേണ്ടിവന്നരുന്നു. എന്നാല്‍, മാണിയുടെ മകന്‍ കേരളാ കോണ്‍ഗ്രസിന്‍രെ അമരക്കാരനായപ്പോള്‍ ഇടതു മുന്നണിയില്‍ ചേരുകയാണ് ഉണ്ടായത്.

വീണ്ടുമൊരു തെരഞ്ഞെടുപ്പുകാലം വരുമ്പോള്‍ ബാര്‍വിഷയം വീണ്ടും കത്തിക്കാളുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടാനുള്ള ഉത്തരവിറങ്ങിയത് ശരവേഗത്തിലായിരുന്നു. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്റെ അപേക്ഷ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് മുഖ്യമന്ത്രിക്ക് കൈമാറി 49.5 മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോഴേക്കും അനുമതിയായി. എല്ലാം പ്രതിപക്ഷംകൂടി അറിഞ്ഞാണെന്ന മന്ത്രി എം.ബി. രാജേഷിന്റെ പ്രസ്താവനകൂടി വന്നതോടെ, ബാറിന്റെ സമയംനീട്ടല്‍ രാഷ്ട്രീയപ്പോരിനുകൂടി വഴിതുറന്നു.

'തിരഞ്ഞെടുപ്പ് ഡീല്‍' എന്നാരോപിച്ച് ക്രൈസ്തവസംഘടനകളും രംഗത്തെത്തി. എന്നാല്‍, അത്തരമൊരു ആരോപണം കേട്ടതായിപ്പോലും മന്ത്രി നടിച്ചിട്ടില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബാറുകളുടെ സമയവും ഫീസ് നിരക്കും ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ നിശ്ശബ്ദനാക്കാനായിരുന്നു മന്ത്രിയുടെ ശ്രമം. ബാര്‍സമയം നീട്ടിയതല്ല, ഏകീകരിച്ചതാണെന്ന വിചിത്രന്യായവും ഉന്നയിച്ചു. മദ്യനയത്തില്‍ വെള്ളംചേര്‍ത്ത് ബാറുകള്‍ക്ക് വാരിക്കോരി ഇളവുനല്‍കാനുള്ള നീക്കം നേരത്തേ പുറത്തായതായിരുന്നു.

ഈ ഘട്ടത്തില്‍ കടുത്ത പ്രതിരോധം പ്രതിപക്ഷംനടത്തിയിരുന്നു. എന്നാല്‍, ഡ്രൈ ഡേ പിന്‍വലിക്കുന്നത് ഒഴികെ ബാക്കിയെല്ലാം ഏറക്കുറെ അനുവദിക്കപ്പെട്ടു. ഏറ്റവുമൊടുവില്‍ബാര്‍ സമയം നീട്ടിയിട്ടും പ്രതിപക്ഷനിരയില്‍നിന്ന് പഴയ പോരാട്ടവീര്യമൊന്നും ഉണ്ടായിട്ടില്ല. ജനുവരി 29നാണ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ച ദിവസം. ബാറുകളുടെ പ്രവര്‍ത്തനസമയം നീട്ടാനുള്ള അപേക്ഷ മന്ത്രി എം.ബി.രാജേഷിന്റെ പരിഗണനയില്‍ എത്തിയത്. ഉച്ചകഴിഞ്ഞ 3.43തോടെ ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറി. ജനുവരി 31 പ്രവര്‍ത്തന സമയം നീട്ടാനുള്ള അനുമതി മുഖ്യമന്ത്രി നല്‍കി. ഫെബ്രുവരി 17 സമയംനീട്ടി ഉത്തരവിറങ്ങുകയും ചെയ്തു.

ബാറുകളുടെ പ്രവര്‍ത്തനസമയം നീട്ടാന്‍ മുഖ്യമന്ത്രി അനുമതിനല്‍കിയതിനും സര്‍ക്കാര്‍ ഉത്തരവിറക്കിയതിനുമിടയിലുള്ള 17 ദിവസംകൊണ്ട് പ്രതിപക്ഷത്തെക്കൂടി ഡീല്‍ ചെയ്യാനുള്ള ശ്രമം ബാറുടമകളുടെ ഭാഗത്തുനിന്നുണ്ടായെന്നാണ് സൂചനയും ഉയരുന്നുണ്ട്. ഇതാണ് പ്രതിപക്ഷത്തിന് എല്ലാം അറിയാമായിരുന്നുവെന്ന മന്ത്രി എം.ബി. രാജേഷിന്റെ വാക്കുകളിലെ പൊതിഞ്ഞുപിടിച്ച രാഷ്ട്രീയം. ബാറുടമകള്‍ ഈ ആവശ്യവുമായി കാണാന്‍ വന്നിരുന്നുവെന്നും ഇത്തരമൊരു നീക്കം നടക്കുന്നതായി അറിഞ്ഞിരു ന്നുവെന്നും പ്രതിപക്ഷനേ താവ് വി.ഡി. സതീശനും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ചര്‍ച്ചനടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.