കൊച്ചി : ചികിത്സ നിരക്കും പാക്കേജ് നിരക്കും മലയാളത്തിലും ഇംഗ്ലീഷിലും ആശുപത്രികളില്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും കാണാനാവും വിധം പ്രദര്‍ശിപ്പിക്കണം എന്ന ഹൈക്കോടതി വിധി സാധാരണക്കാര്‍ക്ക് ഗുണകരമാകും. കേരള ക്ലിനിക്കല്‍ എസ്റ്റാ ബ്ലിഷ്‌മെന്റസ് നിയമവും ചട്ടങ്ങളും ഹൈക്കോടതി ശരിവെച്ചാണ് നിര്‍ണ്ണായക നിരീക്,ണം നടത്തിയത്. നിയമത്തിലേയും ചട്ടങ്ങളിലെയും ചില വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ ഐഎംഎ സംസ്ഥാന ഘടകം, മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ ഹര്‍ജി തള്ളുകയായിരുന്നു ഹൈക്കോടതി. ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്റെ ഉത്തരവ് ആരോഗ്യ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കും. ആരോഗ്യം മനുഷ്യാവകാശമാണ്. പൊതുജനാരോഗ്യം മെച്ചപ്പെടുത്തേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ അംഗീകരിക്കുന്നു. നിയമം റദ്ദാക്കലല്ല അതിനുള്ള പരിഹാരം. സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രത്യേകം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്ന്- കോടതി നിര്‍ദേശിച്ചു.

രോഗികളുടെ സുരക്ഷയും പരിചരണവും മെച്ചപ്പെടുത്താനും ആരോഗ്യ സേവന മേഖലകളില്‍ സുതാര്യത ഉറപ്പാക്കാനും കൊണ്ടുവന്നതാണ് കേരള ക്ലിനിക്കല്‍ സ്ഥാപന (കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്‌സ് ആക്ട്, രജിസ്‌ട്രേഷന്‍ ആന്‍ഡ് റഗുലേഷന്‍2018) നിയമം. യുക്തിരഹിത വെല്ലുവിളി നിയമനിര്‍മാണം റദ്ദാക്കാന്‍ പര്യാപ്തമല്ലെന്നും പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുകയാണ് ലക്ഷ്യമെന്നും നിയമസാധുത ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ തള്ളി ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ വ്യക്തമാക്കി. കേരള ക്ലിനിക്കല്‍ സ്ഥാപനനിയമം ഭരണഘടനാവിരുദ്ധവും ആരോഗ്യപ്രവര്‍ത്തകരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ആണെന്ന് ആരോപിച്ചാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ അടക്കമുള്ളവര്‍ കോടതിയെ സമീപിച്ചത്. സ്വകാര്യ ആശുപത്രിയിലും ക്ലിനിക്കിലും ലാബിലും സേവനങ്ങളുടെയും പാക്കേജുകളുടെയും നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന് പറയുന്നത് നിയമവിരുദ്ധമല്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ മാനദണ്ഡങ്ങളിലോ ചട്ടലംഘനത്തിന് പിഴ ചുമത്തുന്നതിലോ അപാകമില്ല. രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള വ്യവസ്ഥകളടക്കം സുതാര്യമാണ്. ദന്തചികിത്സയെ ഈ നിയമ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയതും തെറ്റല്ല. 2010ലെ കേന്ദ്രനിയമം ഉള്ളതിനാല്‍ 2018ല്‍ പുതിയ നിയമം കൊണ്ടുവരേണ്ടതില്ലെന്ന വാദവും കോടതി തള്ളി.

ചികിത്സ നിരക്കും പാക്കേജ് നിരക്കും മലയാളത്തിലും ഇംഗ്ലീഷിലും ആശുപത്രികളില്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും കാണാനാവും വിധം പ്രദര്‍ശിപ്പിക്കണം എന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിനെ അറിയിക്കാനുള്ള സ്വാതന്ത്യം ഹര്‍ജിക്കാര്‍ക്ക് ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ നിശ്ചിത നിലവാരം ഓരോ സേവനത്തിനും ഉറപ്പാക്കുന്നതിനായിരുന്നു നിയമം. റജിസ്‌ട്രെഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് നിയമത്തിലുള്ളത്. എന്നാല്‍ ഫീ നിരക്ക്, പാക്കേജ് നിരക്ക് എന്നിവ നിര്‍വചിച്ചിട്ടില്ലെന്നും അധികൃതര്‍ക്ക് അനിയന്ത്രിതമായ അധികാരമാണ് നല്‍കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. പൊതുജനാരോഗ്യവും രോഗികളുടെ സുരക്ഷ യും ഉറപ്പാക്കാനാണ് നിയമം പാസാക്കിയതെന്നും ധാര്‍മിക നിലവാരം ഉള്‍പ്പെടെ പ്രോത്സാഹിപ്പിച്ച് സുതാര്യയ്ക്കുയുള്ള നടപടിയാണിതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

അനിയന്ത്രിതവും ഏകപക്ഷീയവുമായ അധികാരമാണ് അധികൃതര്‍ക്കു നല്‍കുന്നതെന്ന ആരോപണത്തില്‍ ന്യായമല്ലാത്തതായ നടപടികളൊന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നു കോടതി പറഞ്ഞു. സേവനത്തിന്റെയും ഫീസ് നിരക്ക് മലയാളത്തിലും ഇംഗ്ലിഷിലും പ്രസിദ്ധീകരിക്കണമെന്ന് നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നതില്‍ തെറ്റില്ല. ആശുപത്രിയുടെ റജിസ്‌ട്രേഷനടക്കം റദ്ദാക്കുന്നതില്‍ കൃത്യമായ നടപടി ക്രമങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എന്നിവയില്‍ നിന്നുള്ള പ്രതിനിധികളെ സ്റ്റേറ്റ് കൗണ്‍സിലില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.സേവന ദാതാക്കളില്‍ നിന്ന് പ്രതിനിധികളെ ഉള്‍പ്പെടുത്തുമ്പോള്‍ സേവനം സ്വീകരിക്കുന്നവരില്‍ നിന്നുള്ള പ്രതിനിധികളെയും ഉള്‍പ്പെടുത്താമെന്നും കോടതി വിലയിരുത്തി.

2018ല്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ നിയമവും ചട്ടങ്ങളുമാണ് ചോദ്യം ചെയ്യപ്പെട്ടത്. പൊതുജനാരോഗ്യം സംരക്ഷിക്കാനായി നിശ്ചിത നിലവാരം ഓരോ സേവനത്തിനും ഉറപ്പാക്കുന്നതായിരുന്നു നിയമം. ആശുപത്രികള്‍ മുതല്‍ ലാബുകള്‍ വരെയുള്ള സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ തൊട്ട് സ്വീകരിക്കേണ്ട കാര്യങ്ങള്‍ വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ ചികിത്സാനിരക്ക് പ്രദര്‍ശിപ്പിക്കണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന വാദമാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. കേന്ദ്ര നിയമം ഉള്ളതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇത്തരമൊരു നിയമം പാസാക്കാനാകില്ലെന്നും വാദിച്ചു. ഓരോ സേവനത്തിന്റെയും നിരക്ക് പ്രസിദ്ധീകരിക്കണമെന്ന് നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നതില്‍ തെറ്റില്ലെന്ന് കോടതി പറഞ്ഞു. നിയമം ലംഘിക്കുന്ന ആശുപത്രിയുടെ രജിസ്‌ട്രേഷനടക്കം റദ്ദാക്കുന്നതില്‍ കൃത്യമായ നടപടിക്രമങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ദന്താശുപത്രികളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നതും ശരിവച്ചു.

സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി എന്‍ മനോജ് കുമാര്‍, സീനിയര്‍ ഗവ. പ്ലീഡര്‍ എസ് കണ്ണന്‍ എന്നിവര്‍ ഹാജരായി. കേരളത്തിലെ അംഗീകൃത വൈദ്യശാസ്ത്ര സംവിധാനത്തിലുള്ള എല്ലാ ആശുപത്രികളെയും ലാബുകളെയും നിയന്ത്രിക്കുന്നതിലൂടെ പൊതുജനാരോഗ്യം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നിയമമാണ് 2018ലെ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്‌സ് (രജിസ്‌ട്രേഷന്‍ ആന്‍ഡ് റഗുലേഷന്‍) ആക്ട്. പൊതു, സ്വകാര്യ മേഖലയിലെ അലോപ്പതി, ആയുര്‍വേദം, പ്രകൃതിചികിത്സ, ഹോമിയോപ്പതി, സിദ്ധ, യുനാനി ചികിത്സാ സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമാണ്. നിയമം 2010ലെ ദേശീയ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്‌സ് (രജിസ്‌ട്രേഷന്‍ ആന്‍ഡ് റഗുലേഷന്‍) ആക്ടുമായി യോജിപ്പിച്ചിട്ടുണ്ട്.

സ്വകാര്യ ആശുപത്രികളെയും ലാബുകളെയും നിയന്ത്രിക്കാന്‍ കൊണ്ടുവന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ സ്വകാര്യ ലോബിയുടെ സമ്മര്‍ദംമൂലം അട്ടിമറിക്കാന്‍ നീക്കം പല കോണുകളിലും നടന്നിരുന്നു. കേന്ദ്ര ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന്റെ (2010) ചുവടുപിടിച്ചു തയാറാക്കിയ ബില്‍യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും മരവിപ്പിക്കുകയായിരുന്നു. പക്ഷേ പിണറായി സര്‍ക്കാര്‍ നിയമാക്കി. ഇതിനെയാണ് കോടതിയില്‍ ചോദ്യം ചെയ്ത്. എല്ലാ സ്വകാര്യ - സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ക്ലിനിക്കല്‍ ലബോറട്ടറികള്‍ക്കും ഫാര്‍മസികള്‍ക്കും നിരക്കിലും പരിശോധനയിലും ഏകീകൃത സ്വഭാവം നടപ്പാകുുന്നതാണ് ബില്‍. രോഗികളെ കൊള്ളയടിക്കുന്ന ലാബുകളെ നിയന്ത്രിക്കാനും ഡോക്ടര്‍മാരുടെ കമ്മിഷന്‍ ഇടപാടുകള്‍ അവസാനിപ്പിക്കാനും സാധിക്കും.

എല്ലാ ആശുപത്രികളും റജിസ്റ്റര്‍ ചെയ്യണം. സ്ഥിര റജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിച്ചാല്‍ നടപടി വരും. ചികില്‍സ പരിശോധനാ നിരക്കുകള്‍ വെബ്‌സൈറ്റിലും അച്ചടിച്ചും പ്രദര്‍ശിപ്പിക്കണം. ആശുപത്രി വിടുമ്പോള്‍ ചികില്‍സാരേഖകള്‍ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.