ദുബായ്: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയെ പരിഹസിച്ച മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദിയും ഉമര്‍ ഗുല്ലും ദുബായിലെ മലയാളി സംഘടനയുടെ ഒരു ചടങ്ങില്‍ അതിഥികളായി എത്തിയത് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കുന്നു. മെയ് 25 ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ബിടെക് അലുംനി അസോസിയേഷന്‍ നടത്തിയ ചടങ്ങാണ് വിവാദമായി മാറുന്നത്. പാക്കിസ്ഥാനെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുമ്പോഴാണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്. നേരത്തെ പറഞ്ഞുറപ്പിച്ച് വന്നതായിരുന്നില്ല അവര്‍. പഹല്‍ഗാമിന്റെ മുറിപ്പാട് ഉണ്ടായിട്ടും അത് മറന്ന് അവരെ വേദിയിലേക്ക് എത്തിക്കുകയായിരുന്നു.

ഏപ്രില്‍ 22 ന്പാക് പിന്തുണയുള്ള ഭീകരര്‍ 26 നിരപരാധികളെ കൊല ചെയ്ത പഹല്‍ഗാം ആക്രമണത്തിന് തൊട്ടുപിന്നാലെ ' ഒരു പടക്കം പൊട്ടിയാല്‍ പോലും ഇന്ത്യ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നുവെന്ന്' അഫ്രീദി കളിയാക്കിയിരുന്നു. പാക്കിസ്ഥാനുമേല്‍ കുറ്റം ആരോപിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയും ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയിലെ മാധ്യമങ്ങളെയും അഫ്രീദി കുറ്റപ്പെടുത്തി. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യ തന്നെയാണെന്നായിരുന്നു ഷാഹിദ് അഫ്രീദി ആരോപിച്ചത്. അരമണിക്കൂറോളം ആക്രമണം നടന്നിട്ട് ഒരു ഇന്ത്യന്‍ സൈനികന്‍ പോലും വന്നില്ലെന്നും സ്വന്തം ജനങ്ങളെ കൊന്നിട്ട്, പഴി പാകിസ്ഥാനുമേല്‍ ചുമത്തുകയാണ് ഇന്ത്യയെന്നും അഫ്രീദി ആരോപിച്ചിരുന്നു. ആക്രമണം കഴിഞ്ഞ് ഒരു മണിക്കൂറിനകം മാധ്യമങ്ങള്‍ ബോളിവുഡ് പോലെയായെന്ന് അഫ്രീദി പറഞ്ഞു. 'എല്ലാം ബോളിവുഡ് പോലെയാക്കരുത്. ആദ്യം അമ്പരന്നെങ്കിലും അവര്‍ കാര്യങ്ങള്‍ സംസാരിക്കുന്നത് ഞാന്‍ ആസ്വദിക്കുകയായിരുന്നു. അവര്‍ ചിന്തിക്കുന്നത് എങ്ങനെയെന്ന് നോക്കൂ. ഇവരെയാണ് വിദ്യാസമ്പന്നരായ ആളുകളെ പറയുന്നത്' അഫ്രീദി പ്രതികരിച്ചത് ഇങ്ങനെയാണ്.

ഇത്തരമൊരു ഇന്ത്യാ വിരുദ്ധത പ്രചരിപ്പിച്ച വ്യക്തിയെയാണ് മലയാളി കൂട്ടായ്മ ആദരിച്ചത്. ഇത് വ്യാപക പ്രതിഷേധത്തിന് വകവയ്ക്കുന്നുണ്ട്. ഇതിന് പിന്നില്‍ ഗൂഡാലോചനാ വാദങ്ങളും സജീവമായി ഉയര്‍ന്നു കഴിഞ്ഞു. ദുബായ് ഔദ് മെഹ്ത്തയിലെ പാക്കിസ്ഥാന്‍ അസോസിയേഷന്‍ ദുബായ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഓര്‍മചുവടുകള്‍ 2025 എന്ന പരിപാടിയിലാണ് ഇരുവരും എത്തിയത്. ഇവരെ ചടങ്ങിന്റെ ഭാരവാഹികള്‍ വേദിയിലേക്ക് ക്ഷണിക്കുന്നതിന്റെയും തുടര്‍ന്ന് ഇവര്‍ കേരളത്തെ പുകഴ്ത്തി സംസാരിക്കുന്നതും എല്ലാം വൈറലാണ്. സ്വന്തം സാംസ്‌കാരിക പരിപാടി നിര്‍ത്തി വച്ചാണ് ഷാഹിദ് അഫ്രീദിയ്ക്ക് സംഘാടകര്‍ ഊഷ്മള സ്വീകരണം നല്‍കിയത് തൊട്ടടുത്ത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഫ് ദുബായ് നടത്തിയ ചടങ്ങില്‍ പങ്കടുക്കാന്‍ എത്തിയ ഇവരെ സംഘാടകര്‍ ക്ഷണിക്കുകയായിരുന്നു എന്നാണ് വിവരം. അങ്ങനെ അവര്‍ വേദിയില്‍ എത്തി. അഫ്രീദിയായിരുന്നു താരം.

കേരളത്തില്‍ നിന്നുള്ള ആരാധകര്‍ക്ക് തന്നോടുള്ള പ്രത്യേകസ്‌നേഹവും അഫ്രീദി വേദിയില്‍ പങ്കിട്ടു. കേരളത്തിലെ ജനങ്ങളോടുള്ള തന്റെ സ്‌നേഹം പ്രകടിപ്പിച്ച അഫ്രീദി അവരുടെ ഊഷ്മളമായ ആതിഥ്യമര്യാദയും സമ്പന്നമായ ഭക്ഷണ സംസ്‌കാരത്തെക്കുറിച്ചും എടുത്തു പറഞ്ഞു.'കളത്തില്‍ ഞങ്ങള്‍ കഠിനമായ മത്സരമാണ് കാഴ്ചവെച്ചത്. പക്ഷേ കളിക്കളത്തിന് പുറത്ത് ഞങ്ങളുടെ ബന്ധങ്ങള്‍ എല്ലായ്‌പ്പോഴും സൗഹൃദപരമാണ്,'' അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഭക്ഷണത്തെക്കുറിച്ചുള്ള വീഡിയോകള്‍ താന്‍ പലപ്പോഴും യൂട്യൂബില്‍ കാണാറുണ്ടെന്നും അതിമനോഹരമായ പാചകരീതികളുള്ള മനോഹരമായ സ്ഥലമാണ് കേരളമെന്നും അഫ്രീദി പറഞ്ഞു. അതിനിടെ അഫ്രീദിയുടെ വരവില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. ദുബായിലെ ചടങ്ങിലേക്ക് അഫ്രീദിയെ കൊണ്ടു വന്നതിന് പിന്നില്‍ എന്തെങ്കിലും ഗൂഡാലോചനയുണ്ടോ എന്നതാണ് പരിശോധിക്കുന്നത്.

പാകിസ്ഥാനി ഓള്‍ റൌണ്ടറുടെ കളി ശൈലിയുമായി ബന്ധപ്പെട്ട് ആരാധകര്‍ വിളിച്ചിരുന്ന 'ബൂം ബൂം' എന്ന പേരും അഫ്രീദി വേദിയിലെത്തിയപ്പോള്‍ മലയാളികള്‍ ആര്‍പ്പുവിളിച്ചു. ദൃശ്യങ്ങള്‍ വൈറല്‍ ആയതിനെത്തുടര്‍ന്ന് സ്വീകരണത്തിനെതിരെ വലിയ രോഷവും അമര്‍ഷവുമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിവാദ പരാമര്‍ശം നടത്തിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കി ഇന്ത്യന്‍ ബോക്‌സിങ് താരം ഗൗരവ് ബിധൂരി ചര്‍ച്ചകളിലെ താരമായിരുന്നു. കശ്മീരിലുള്ള എട്ടു ലക്ഷം ഇന്ത്യന്‍ സൈനികരുടെ പിടിപ്പുകേടു കൊണ്ടാണ് പഹല്‍ഗാമില്‍ ഭീകരാക്രമണം ഉണ്ടായതെന്ന് പരിഹസിച്ച അഫ്രീദിയെ, 1971ല്‍ 93000 പാക്കിസ്ഥാന്‍ സൈനികര്‍ ഇന്ത്യയ്ക്കു മുന്നില്‍ കീഴടങ്ങിയ ചരിത്രം ഓര്‍മിപ്പിച്ചാണ് ഗൗരവിന്റെ തിരിച്ചടി. 2017ല്‍ ജര്‍മനിയില്‍ നടന്ന ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ താരമാണ് ഗൗരവ് ബിധൂരി. വിദേശ താരങ്ങളെ സംബന്ധിച്ച് ഇന്ത്യന്‍ പ്രിമിയര്‍ ലീഗും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗും തമ്മിലുള്ള അന്തരം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി വിമര്‍ശനം കടുപ്പിക്കാനും ഗൗരവ് മടിച്ചില്ല.

''പഹല്‍ഗാമില്‍ നടന്ന ആക്രമണത്തിന്റെ ഞെട്ടലില്‍നിന്ന് ഇന്ത്യന്‍ ജനത ഇനിയും പൂര്‍ണമായും വിമുക്തരായിട്ടില്ല. ആക്രമണത്തിനു പിന്നാലെ തിരിച്ചടിക്കാനായി ഇന്ത്യന്‍ ഭരണകൂടം കൈക്കൊള്ളുന്ന നടപടികള്‍ പാക്കിസ്ഥാനെ വിറളി പിടിപ്പിക്കുകയാണ്. ഭീകരാക്രമണം തടയാന്‍ എട്ടു ലക്ഷം ഇന്ത്യന്‍ സൈനികര്‍ക്ക് ഒന്നും ചെയ്യാനായില്ലെന്നാണ് അഫ്രീദി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അദ്ദേഹത്തെ 1971ലെ കാര്‍ഗില്‍ യുദ്ധം ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അന്ന് ഇന്ത്യന്‍ സൈന്യത്തിനു മുന്നില്‍ ആയുധംവച്ച് കീഴടങ്ങിയത് 93,000 പാക്കിസ്ഥാന്‍ സൈനികരാണ്. അതുകൊണ്ട് ഞങ്ങളുടെ സൈന്യത്തെ കൂടുതലൊന്നും പഠിപ്പിക്കാന്‍ അഫ്രീദി മിനക്കെടേണ്ട' ഗൗരവ് പറഞ്ഞത് ഇങ്ങനെയാണ്. നേരത്തെ, അഫ്രീദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ശിഖര്‍ ധവാനും രംഗത്തെത്തിയിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ്, ഇന്ത്യന്‍ സൈന്യത്തെ പ്രതിരോധിച്ച് ധവാന്‍ അഫ്രീദിക്ക് മറുപടി നല്‍കിയത്. ഇത്തരം അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നതിനു പകരം, സ്വന്തം രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി എന്തെങ്കിലും ചെയ്യാനാകുമോയെന്ന് നോക്കാനും ധവാന്‍ അഫ്രീദിയെ ഉപദേശിച്ചിരുന്നു.

ഒരു പാക്കിസ്ഥാന്‍ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പേരില്‍ പാക്കിസ്ഥാനെ അനാവശ്യമായി കുറ്റപ്പെടുത്തുന്നുവെന്ന അഫ്രീദിയുടെ വിവാദ പരാമര്‍ശം.'ഇന്ത്യയില്‍ ഒരു പടക്കം പൊട്ടിയാല്‍ പോലും കുറ്റം പാക്കിസ്ഥാനാണ്. അവര്‍ക്ക് കശ്മീരില്‍ എട്ടു ലക്ഷത്തോളം സൈനികരുണ്ട്. എന്നിട്ടും ഇതു സംഭവിച്ചു. അതിന്റെ അര്‍ഥം അവര്‍ക്ക് കഴിവില്ല എന്നാണ്. സ്വന്തം ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനുള്ള കഴിവില്ല എന്നും' സമാ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ ഷാഹിദ് അഫ്രീദി പറഞ്ഞത് ഇങ്ങനെയാണ്. എന്നാല്‍ ഇന്ത്യന്‍ തിരിച്ചടിയ്ക്ക് ശേഷം അഫ്രീദി നാവ് പൊക്കിയതുമില്ല.